ഭോപ്പാൽ: ഒമ്പത് മാസങ്ങൾക്ക് മുമ്പ് പാർട്ടിയിൽ നിന്ന് കൂറുമാറി ബിജെപിയിൽ ചേക്കേറിയ നേതാവിനെ മധ്യപ്രദേശ് യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറിയായി നിയമിച്ച് വെട്ടിലായി കോൺഗ്രസ്. പുതിയ ജനറൽ സെക്രട്ടറിയെ അനുമോദിച്ച് സന്ദേശങ്ങൾ എത്തിത്തുടങ്ങിയതോടെയാണ് നേതാക്കൾക്ക് അബദ്ധം മനസ്സിലായത്. തുടർന്ന് തിരഞ്ഞെടുപ്പ് റദ്ദാക്കി. ഈ വർഷമാദ്യം കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന ജ്യോതിരാദിത്യ സിന്ധ്യയുടെ വിശ്വസ്തരിൽ പ്രമുഖനായ ഹർഷിത് സിംഘായിയാണ് ജബൽപുർ(നോർത്ത്)യൂണിറ്റിന്റെ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടത്. വെള്ളിയാഴ്ചയാണ് പുതിയ ഭാരവാഹികൾക്കായുള്ള വെർച്വൽ തിരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയായത്. ബിജെപിയിലേക്ക് കൂറുമാറുമ്പോൾ എൻഎസ്ഐയുവിന്റെ ജബൽപുർ യൂണിറ്റ് പ്രസിഡന്റായിരുന്നു ഹർഷിത്. പാർട്ടി വിട്ടപ്പോൾ തന്നെ താൻ രാജിക്കത്ത് നൽകിയിരുന്നതായും നാമനിർദേശപത്രിക പിൻവലിക്കുന്നതായി സൂചിപ്പിച്ച് ഇ മെയിൽ സന്ദേശമയച്ചിരുന്നതായും ഹർഷിത് പറയുന്നു. എന്നാൽ ഹർഷിതിൽ നിന്ന് ഇത്തരത്തിലൊരറിയിപ്പും ലഭിച്ചിട്ടില്ലെന്ന് യൂത്ത് കോൺഗ്രസ് വക്താവ് മർസൂദ് മിർസ പ്രതികരിച്ചു. 2018 ലാണ് പുതിയ ഭാരവാഹികൾക്കായുള്ള തിരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ചത്. ഹർഷിതും നാമനിർദേശപത്രിക സമർപ്പിച്ചിരുന്നു. എന്നാൽ നിയമസഭാതിരഞ്ഞെടുപ്പിനെ തുടർന്ന് ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു. അധികാരത്തിലെത്തിയ കോൺഗ്രസ് 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ തിരക്കുകളായതോടെ വീണ്ടും ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നീണ്ടു. 2020 മാർച്ചിൽ സിന്ധ്യയുടെ 22 വിശ്വസ്തരും ഹർഷിത് ഉൾപ്പെടെ മറ്റ് നൂറോളം പാർട്ടി പ്രവർത്തകരും ബിജെപിയിലേക്ക് കൂറുമാറിയതോടെ കോൺഗ്രസ് സർക്കാർ വീണു. Content Highlights: MP Youth Congress unit elects leader now in BJP
from mathrubhumi.latestnews.rssfeed https://ift.tt/38jiyEs
via
IFTTT
No comments:
Post a Comment