നെല്ലിയാമ്പതി: പോലീസും അഗ്നിരക്ഷാസേനയും വനപാലകരും നാട്ടുകാരും ചേർന്ന് 23 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനമാണ് നെല്ലിയാമ്പതി വനമേഖലയിൽ അപകടത്തിൽപ്പെട്ടവർക്കായി നടത്തിയത്. ഞായറാഴ്ച രാത്രി ഏഴരയോടെ തുടങ്ങിയ തിരച്ചിൽ തിങ്കളാഴ്ച ഉച്ചയ്ക്ക് 12-ന് സന്ദീപിന്റെ മൃതദേഹം കണ്ടെത്തുന്നതുവരെ തുടർന്നു. മൃതദേഹം പാറക്കെട്ടുകളിലൂടെ സ്ട്രചറിൽ ചുമന്ന് വൈകീട്ട് ആറോടെ താഴ്വാരമായ നെന്മേനിയിൽ എത്തിച്ചപ്പോഴാണ് രക്ഷാപ്രവർത്തകർക്ക് ആശ്വാസമായത്. സീതാർകുണ്ഡ് ഭാഗത്തുള്ള കൊക്കയിൽ വീണതുകൊണ്ട് മലയ്ക്ക് താഴെ നെന്മേനി വനഭാഗത്തേക്കാണ് എത്തുക. അതിനാൽ ആരെങ്കിലും പരിക്കേറ്റ് കിടക്കുന്നുണ്ടെങ്കിൽ രക്ഷിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ആലത്തൂർ ഡിവൈ.എസ്.പി. കെ.എം. ദേവസ്യയുടെ നേതൃത്വത്തിൽ ഞായറാഴ്ച രാത്രി തന്നെ രക്ഷാപ്രവർത്തനം തുടങ്ങാൻ തീരുമാനിച്ചത്. ചിറ്റൂരിൽനിന്നുള്ള അഗ്നിരക്ഷാസേനാംഗങ്ങളും വനപാലകരും നാട്ടുകാരായ നാലുപേരുമുൾപ്പെടെ 24 അംഗ സംഘമാണ് വനഭാഗത്ത് തിരച്ചിൽ ആരംഭിച്ചത്. ആനക്കാട്ടിലൂടെയുള്ള യാത്രയായതിനാൽ പടക്കം പൊട്ടിച്ചും കാട്ടരുവികളിലൂടെയും കുത്തനെയുള്ള പാറകളിൽ വടം കെട്ടിയുമാണ് മുകളിലുള്ള പാറക്കെട്ടിന് താഴെയെത്തിയത്. മണിക്കൂറുകൾ നീണ്ട പരിശോധനയിൽ അപകടത്തിൽപ്പെട്ടവരെ കണ്ടെത്താൻ കഴിയാത്തതിനാൽ മൂന്നുമണിയോടെ തിരിച്ചിറങ്ങുകയായിരുന്നു. ഇതിനിടെ നെല്ലിയാമ്പതി സീതാർകുണ്ഡ് ഭാഗത്ത് പോലീസും ആലത്തൂരിൽനിന്നുള്ള അഗ്നിരക്ഷാസേനയും മുകൾഭാഗത്ത് തിരച്ചിൽ നടത്താൻ തീരുമാനിച്ചു. ഈ സമയം രഘുനന്ദന്റെ കരച്ചിൽ കേട്ടതോടെ വടംകെട്ടി താഴെയിറങ്ങാമെന്നുറച്ചു. വടമില്ലാത്തതിനാൽ വടക്കഞ്ചേരിയിൽനിന്ന് അഗ്നിരക്ഷാസേനയെത്തിയാണ് മുകൾഭാഗത്തുനിന്ന് രക്ഷാപ്രവർത്തനം ആരംഭിച്ചത്. സീതാർകുണ്ഡ് അപകടമുനമ്പിന് താഴെ ചെങ്കുത്തായ പാറക്കെട്ടിലൂടെ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്ന അഗ്നിരക്ഷാസേനാംഗങ്ങൾ വടമുപയോഗിച്ച് കയറിപ്പോകുന്നു സാഹസികമായി വടത്തിലൂടെ ഇറങ്ങിയാണ് പരിക്കുപറ്റിയ രഘുനന്ദനെ രക്ഷിച്ചത്. രാത്രി താഴ്വാരത്ത് നടത്തിയ തിരച്ചിലിലും ഡ്രോൺ ഉപയോഗിച്ചുള്ള പരിശോധനയിലും സന്ദീപിനെ കണ്ടെത്തിയില്ല. ഇതേത്തുടർന്ന്, കാലത്ത് അഗ്നിരക്ഷാസേനയുടെയും സിവിൽ ഡിഫൻസ് അംഗങ്ങളുടെയും നേതൃത്വത്തിൽ പാറക്കെട്ടിന് താഴ ഇറങ്ങാൻ തീരുമാനിച്ചു. വ്യൂ പോയന്റിന്റെ വലതുവശത്തുള്ള ചെരിവിലൂടെ താഴെയിറങ്ങി സാഹസികമായി പാറക്കെട്ടുകളിലേക്ക് കയറുകയായിരുന്നു. മറ്റൊരു സംഘം നെന്മേനി ഭാഗത്തുനിന്ന് കയറി. ഇവരാണ് പാറക്കെട്ടിൽ വീണുകിടക്കുന്ന സന്ദീപിനെ കണ്ടെത്തിയത്. ആലത്തൂർ ഡിവൈ.എസ്.പി. കെ.എം. ദേവസ്യ, ജില്ലാ ഫയർ ഓഫീസർ അരുൺ ഭാസ്കർ, കൊല്ലങ്കോട് വനം റെയ്ഞ്ച് ഓഫീസർ കൃഷ്ണദാസ്, ആലത്തൂർ ഫയർഫോഴ്സ് ഓഫീസർ എസ്. അഖിൽ, വടക്കഞ്ചേരി ഫയർഫോഴ്സ് ഓഫീസർ ജോബി ജേക്കബ്, ആലത്തൂർ, വടക്കഞ്ചേരി, ചിറ്റൂർ എന്നിവിടങ്ങളിൽനിന്നുള്ള സിവിൽ ഡിഫൻസ് അംഗങ്ങൾ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനങ്ങൾ നടത്തിയത്. Content Highlight: One died Nelliyampathy Seetharkundu accident
from mathrubhumi.latestnews.rssfeed https://ift.tt/2WEO22o
via
IFTTT
No comments:
Post a Comment