കൊച്ചി: വിവാദങ്ങൾക്ക് ഒരു കുറവുമുണ്ടായിരുന്നില്ല. തൊട്ടതെല്ലാം പ്രതിപക്ഷം സർക്കാരിനും പ്രത്യേകിച്ച് മുഖ്യമന്ത്രിക്കും എതിരേയുള്ള ആയുധമാക്കി. നേതാക്കൾ സംസ്ഥാനമൊട്ടാകെ ഓടിനടന്ന് പത്രസമ്മേളനങ്ങൾ നടത്തി. അന്വേഷണ ഏജൻസികൾ തീരുമാനം എടുക്കുംമുമ്പെ നേതാക്കൾ അന്വേഷണം പ്രഖ്യാപിച്ചു. ആകെ കലങ്ങിമറിഞ്ഞപ്പോൾ ജനം അതെല്ലാം നിസ്സംഗതയോടെ നോക്കിനിന്നു. തുടർച്ചയായ ആക്രമണങ്ങൾ, ഒടുവിൽ വിപരീത ഫലംചെയ്യുന്ന അവസ്ഥയിലെത്തി. ജനം സർക്കാരിനും ഇടതുപക്ഷത്തിനും ഒപ്പംനിന്നു. ജൂലായിലാണ് സ്വർണക്കടത്ത് വിവാദം മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് കടന്നുകയറുന്നത്. പ്രതികളെ രക്ഷിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടുവെന്നായിരുന്നു ആദ്യ ആരോപണം. മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടില്ലെന്ന് മാധ്യമങ്ങളോട് പ്രതികരിച്ച കസ്റ്റംസ് ഉദ്യോഗസ്ഥനെ സ്ഥലംമാറ്റിയതോടെ അന്വേഷണങ്ങൾക്കുപിന്നിൽ രാഷ്ട്രീയമുണ്ടെന്ന ചർച്ചകളും തുടങ്ങി. സ്വർണക്കടത്ത് പ്രതികൾക്ക് ലൈഫ് അടക്കമുള്ള സർക്കാരിന്റെ മറ്റ് പദ്ധതികളുമായി ബന്ധമുണ്ടെന്ന് വന്നതോടെ വിവാദം കൊടുമ്പിരിക്കൊണ്ടു. സെപ്റ്റംബർ ആയപ്പോഴേക്കും സർക്കാർ പൂർണമായും സംശയത്തിന്റെ നിഴലിലായി. ഇതോടെയാണ് അതുവരെ അന്വേഷണത്തെ സ്വാഗതംചെയ്ത് നോക്കിയിരുന്ന സി.പി.എം. മെല്ലെയെങ്കിലും പ്രതിരോധത്തിനായി ഇറങ്ങിയത്. തുടർന്നുള്ള രണ്ട് മാസവും സർക്കാർ മുൾമുനയിൽ തന്നെയായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിലെ രണ്ടാമനിലേക്ക് കാര്യങ്ങൾ എത്തിയതോടെ കുഴപ്പങ്ങൾ കൂടി. എന്നാൽ, ഈ ഘട്ടത്തിൽ അത്യാവേശത്തോടെ യു.ഡി.എഫും ബി.ജെ.പി.യും രംഗത്തുവന്നു. അന്വേഷണം രാഷ്ട്രീയവത്കരിക്കപ്പെട്ടുവെന്ന ചിന്ത ഇതോടെ ജനങ്ങളിൽ വളരാൻ തുടങ്ങി. അന്വേഷണങ്ങൾക്കും ആരോപണങ്ങൾക്കും ജനമനസ്സിൽ സ്ഥാനം കിട്ടാതായി. അതേസമയം അന്വേഷണങ്ങൾക്കുപിന്നിലെ രാഷ്ട്രീയം തുറന്നുകാട്ടുന്നതിൽ ഇടതുമുന്നണി വിജയിച്ചു. ഭരണത്തിൽവന്നാൽ ലൈഫ് പദ്ധതി നിർത്തുമെന്ന പ്രഖ്യാപനവുമായി ചില നേതാക്കൾ രംഗത്തുവന്നതും ഇടതുമുന്നണിക്ക് ഗുണംചെയ്തു. റേഷൻ കിറ്റ് വിതരണമടക്കം സർക്കാരിന്റെ ക്ഷേമപദ്ധതികൾ താഴേത്തട്ടിൽ ചർച്ചയാക്കാൻ സി.പി.എമ്മിന് കഴിഞ്ഞു. ഇതോടെ വാക്പയറ്റുകൾ അസ്ഥാനത്തായി. കാറ്റ് ഇടതുപക്ഷത്തേക്കായി. Content Highlights:Kerala Local Body Election 2020
from mathrubhumi.latestnews.rssfeed https://ift.tt/34mEPQN
via
IFTTT
No comments:
Post a Comment