കടുങ്ങല്ലൂർ: എടയാർ വ്യവസായ മേഖലയിൽ വൻ തീപിടിത്തം. പാവ നിർമാണക്കമ്പനിയിലെ രണ്ടു കോടിയോളം രൂപയുടെ സാമഗ്രികൾ കത്തിനശിച്ചു. അഗ്നിശമനസേനയുടെയും നാട്ടുകാരുടെയും കൃത്യമായ ഇടപെടൽമൂലം തീ പടരുന്നത് തടയാനായി. വ്യവസായമേഖലയിൽ ഉണ്ടാകുമായിരുന്ന വലിയ അപകടം അങ്ങനെ ഒഴിവായി. വെള്ളിയാഴ്ച പുലർച്ചെ മൂന്നിന് എടയാർ ബോഡി ഗിയർ ഇന്റർനാഷണൽ ലിമിറ്റഡ് എന്ന പാവനിർമാണ കമ്പനിയിലാണ് തീ പിടിച്ചത്. തുണികൊണ്ടുള്ള വലിയ തരം പാവകൾ നിർമിച്ച് കയറ്റുമതിചെയ്യുന്ന സ്ഥാപനമാണിത്. രാത്രി പ്രവർത്തനമില്ലാത്ത കമ്പനിയിൽ മൂന്ന് സെക്യൂരിറ്റി ജീവനക്കാർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. കമ്പനിയുടെ അകത്തുനിന്നും തീയുയർന്നതോടെയാണ് സെക്യൂരിറ്റിക്കാർ ശ്രദ്ധിച്ചത്. അപ്പോഴേക്കും പിൻഭാഗത്തുള്ള കെട്ടിടത്തിനകത്ത് തീ പടർന്നുകഴിഞ്ഞിരുന്നു. ഉടൻതന്നെ അഗ്നിരക്ഷാ സേനയെ വിവരമറിയിച്ചു. വ്യവസായ മേഖലയിലെ കയറ്റിറക്ക് തൊഴിലാളികളും നാട്ടുകാരും ഓടിയെത്തി കമ്പനിക്കകത്തു നിന്ന് തീ പടരാനിടയുള്ള സാമഗ്രികൾ മാറ്റാൻ തുടങ്ങി. ഏലൂരിൽനിന്നുള്ള അഗ്നിശമനസേനാ യൂണിറ്റിനെക്കൊണ്ടു മാത്രം തീ നിയന്ത്രിക്കാൻ കഴിയില്ലെന്ന് വ്യക്തമായതോടെ ആലുവ, തൃക്കാക്കര, പറവൂർ, ഗാന്ധിനഗർ, തൃപ്പൂണിത്തുറ എന്നിവിടങ്ങളിൽനിന്നും കൂടുതൽ യൂണിറ്റുകളെ വിളിച്ചു വരുത്തി. ബിനാനിപുരം പോലീസും സ്ഥലത്തെത്തി. ഡീസൽ നിറച്ചിരുന്ന ജനറേറ്ററിലേക്ക് തീപടർന്നാൽ പൊട്ടിത്തെറിയുണ്ടായി വലിയ അപകടത്തിനു കാരണമാകുമായിരുന്നു. അതിനാൽ ആ ഭാഗത്തേക്ക് തീ പടരാതെ അഗ്നി രക്ഷാസേന ആദ്യമേ ശ്രദ്ധിച്ചു. തുണികൊണ്ട് ഇവിടെയുണ്ടാക്കുന്ന പാവയിൽ നിറയ്ക്കുന്നത് പെട്രോളിയം ഉപോത്പന്നമായ പോളിഫിൽ ഫൈബറാണ്. ഇത് വൻതോതിൽ സൂക്ഷിച്ചിട്ടുണ്ടായിരുന്നു. അതാണ് പെട്ടെന്നു തീ ആളിപ്പടരാൻ കാരണമായത്. അഞ്ച് മണിക്കൂർ നീണ്ട പരിശ്രമത്തിലാണ് തീ അണച്ചത്. പാവയുണ്ടാക്കാനുള്ള നൈലോണും രണ്ട് കെട്ടിടങ്ങളിലായി സൂക്ഷിച്ചിരുന്നു. അത് പൂർണമായും കത്തിനശിച്ചു. തയ്യൽ മെഷീനുകൾ ഉൾെപ്പടെ യന്ത്രസാമഗ്രികളുള്ള കെട്ടിടത്തിലേക്ക് തീ പടർന്നില്ല. മാലിന്യം കത്തിച്ചതിൽനിന്ന് തീ പടർന്നതോ ഷോർട്ട് സർക്യൂട്ടോ ആയിരിക്കാം കാരണമെന്നാണ് പ്രാഥമിക നിഗമനം. അട്ടിമറിയുണ്ടോയെന്നും അന്വേഷിക്കുന്നുണ്ടെന്നും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ബിനാനിപുരം എസ്.ഐ. പറഞ്ഞു. പോലീസിന്റെ നിർദേശപ്രകാരം ഫോറൻസിക് വിഭാഗവും കെ.എസ്.ഇ.ബി. അധികൃതരുമെത്തി പരിശോധന നടത്തി.
from mathrubhumi.latestnews.rssfeed https://ift.tt/2XMD4Zt
via
IFTTT
No comments:
Post a Comment