ന്യൂഡൽഹി: ഇ.പി.എഫ്. അംഗങ്ങൾക്ക് ശമ്പളത്തിന് ആനുപാതികമായ ഉയർന്ന പെൻഷനു വഴിവെച്ച കേരള ഹൈക്കോടതിയുടെ വിധി ഏകപക്ഷീയമായി (മറ്റുകക്ഷികളെ കേൾക്കാതെതന്നെ) സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ. കേസ് 21 മാസത്തിനുശേഷം തിങ്കളാഴ്ച പരിഗണിക്കാനിരിക്കെയാണ് ഉയർന്ന പെൻഷൻ പ്രായോഗികമല്ലെന്ന് വ്യക്തമാക്കി തൊഴിൽമന്ത്രാലയം പുതിയ അപേക്ഷ നൽകിയത്. അധികരേഖകൾ സമർപ്പിക്കാൻ അനുമതി തേടിയിട്ടുമുണ്ട്.2018 ഒക്ടോബർ 12-നാണ് ശമ്പളത്തിന് ആനുപാതികമായി പെൻഷൻ ഉറപ്പുവരുത്തുന്ന വിധി കേരള ഹൈക്കോടതിയിൽനിന്നുണ്ടായത്. ഇ.പി.എസിലേക്കുള്ള (എംപ്ലോയീസ് പെൻഷൻ സ്കീം) തൊഴിലാളിയുടെ വിഹിതം കണക്കാക്കാൻ 15,000 രൂപയുടെ ശമ്പള പരിധിയുണ്ടായിരുന്നത് എടുത്തുകളഞ്ഞു. ഇതോടെ മുഴുവൻ ശമ്പളത്തിനും ആനുപാതികമായി ഉയർന്ന പെൻഷൻ സാധ്യമാക്കുന്നതായിരുന്നു വിധി. സുപ്രീംകോടതി 2019 ഏപ്രിൽ ഒന്നിന് ഈ വിധി ശരിവെച്ചു. ഇതിനെതിരേ ഇ.പി.എഫ്.ഒ. നൽകിയ പുനഃപരിശോധനാ ഹർജിയും സുപ്രീംകോടതിയിലുണ്ട്.സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്നവരെ ലക്ഷ്യമിട്ടാണ് 15,000 രൂപയുടെ പരിധി നിശ്ചയിച്ചതെന്ന് കേന്ദ്രത്തിന്റെ പുതിയ അപേക്ഷയിൽ പറയുന്നു. ഈ പരിധി എടുത്തുകളയുന്ന വിധി നടപ്പാക്കിയാൽ ഇ.പി.എസിന് 15,28,519.47 കോടി രൂപയുടെ കമ്മിയുണ്ടാകും. ഹൈക്കോടതിയുടെ വിധി വന്നശേഷം 839.76 കോടി രൂപ ഇ.പി.എഫ്.ഒ.യ്ക്ക് നൽകേണ്ടിവന്നു.തൊഴിൽമന്ത്രാലയത്തിന്റെ അപ്പീൽ സുപ്രീംകോടതി ശരിവെച്ചാൽ, വർധിച്ച പെൻഷൻ തിരിച്ചുപിടിക്കൽ സാധ്യമാവില്ലെന്നും കേന്ദ്രം അഭിപ്രായപ്പെട്ടു. വിധികാരണം 50 മടങ്ങ് വരെയാണ് പെൻഷൻ വർധിച്ചത്. അസാധാരണമായി വർധിക്കുന്ന ഈ തുക ഒരാളുടെ സൂപ്പറാന്വേഷന്റെ കാലയളവിൽ തിരിച്ചുപിടിക്കുക സാധ്യമല്ല. അതിനാൽ, വിധി അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന് തൊഴിൽമന്ത്രാലയത്തിലെ അണ്ടർ സെക്രട്ടറി സമീർ കുമാർ ദാസ് നൽകിയ അപേക്ഷയിൽ ആവശ്യപ്പെട്ടു.ഹൈക്കോടതിവിധിക്കെതിരേ തൊഴിൽമന്ത്രാലയത്തിന്റെ അപ്പീലും ഹൈക്കോടതിവിധി ശരിവെച്ച സുപ്രീംകോടതിവിധിക്കെതിരേ ഇ.പി.എഫ്.ഒ.യുടെ പുനഃപരിശോധനാ ഹർജിയും ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് തിങ്കളാഴ്ച പരിഗണിക്കുക. ഹൈക്കോടതികളും സുപ്രീംകോടതിയും തൊഴിലാളികൾക്ക് അനുകൂലമായി വിധിച്ചിട്ടും അപ്പീലും പുനഃപരിശോധനാ ഹർജിയും നിലനിൽക്കുന്നുവെന്നുകാട്ടി ഇ.പി.എഫ്.ഒ. തൊഴിലാളികൾക്ക് ഉയർന്ന പെൻഷൻ ഇപ്പോൾ നിഷേധിക്കുകയാണ്.
from mathrubhumi.latestnews.rssfeed https://ift.tt/3ilGv2F
via
IFTTT
No comments:
Post a Comment