തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി.യിലെ അഞ്ചുശതമാനം ജീവനക്കാർ ശമ്പളംവാങ്ങി ഡ്യൂട്ടിസമയത്ത് ഇഞ്ചിയും മഞ്ഞളും കൃഷിചെയ്യാൻ പോകുന്നുവെന്ന് എം.ഡി. ബിജുപ്രഭാകറിന്റെ പരാമർശം വിവാദത്തിൽ. പുതിയ കമ്പനിയായി സിഫ്റ്റിന്റെ രൂപവത്കരണത്തെക്കുറിച്ച് വിശദീകരിക്കാൻ വിളിച്ച പത്രസമ്മേളനത്തിലാണ് സ്ഥാപനത്തിലെ ക്രമക്കേടുകൾ അദ്ദേഹം വിവരിച്ചത്.ഇതോടെ ജീവനക്കാരെ ഒന്നടങ്കം ആക്ഷേപിച്ചുവെന്നാരോപിച്ച് ട്രാൻസ്‌പോർട്ട് ഡെമോക്രാറ്റിക് ഫെഡറേഷൻ പ്രവർത്തകർ ചീഫ് ഓഫീസിലേക്ക് പ്രകടനം നടത്തി. എന്നാൽ, ജീവനക്കാരെ അടച്ചാക്ഷേപിച്ചിട്ടില്ലെന്നും ഒരുവിഭാഗം ചെയ്യുന്ന തെറ്റ് ചൂണ്ടിക്കാട്ടുകമാത്രമാണ് ചെയ്‌തതെന്നും ബിജു പ്രഭാകർ വിശദീകരിച്ചു. സിഫ്റ്റ് കമ്പനി രൂപവത്‌കരണം ഉൾപ്പെടെ സർക്കാർ നിർദേശങ്ങൾ അതേപടി പാലിച്ചാൽ മൂന്നുവർഷത്തിനുള്ളിൽ സ്ഥാപനത്തെ നഷ്ടത്തിൽനിന്ന് കരകയറ്റാനാകുമെന്നും അദ്ദേഹം പറഞ്ഞു.‘‘ഹാജർ ഒപ്പിട്ടശേഷം ചിലർ വയനാട്ടിൽ ഇഞ്ചിക്കൃഷിക്ക് പോകും. ഒരുഭാഗത്ത് ജീവനക്കാർ വെറുതേ ഇരിക്കുമ്പോൾ മറ്റൊരിടത്ത് ജീവനക്കാരില്ലാതെ ബസുകൾ മുടങ്ങുന്നുണ്ട്. ഉന്നത ഉദ്യോഗസ്ഥർ അടക്കം ക്രമക്കേടുകൾ കാട്ടുന്നു. വയനാട്ടിൽ ടിക്കറ്റ് മെഷീനിൽ കൃത്രിമത്വം കാട്ടി 45 ലക്ഷം തട്ടിയെടുത്ത ജീവനക്കാരനെ പിടികൂടിയിരുന്നു. ജി.പി.ആർ.എസ്. സംവിധാനമുള്ള ടിക്കറ്റ് മെഷീൻ സംവിധാനം അട്ടിമറിച്ചത് ക്രമക്കേടിന് വഴിയൊരുക്കാനായിരുന്നു. വർക്‌ഷോപ്പുകളിൽ ലോക്കൽ പർച്ചേസിലൂടെ സ്പെയർപാർട്‌സ് വാങ്ങുന്നതിൽ അഴിമതിയുണ്ട്. ബസുകളുടെ മീറ്റർ പ്രവർത്തിക്കുന്നില്ല. ട്രിപ്പ്ഷീറ്റിൽ എഴുതിച്ചേർത്തിരിക്കുന്ന ദൂരം തെറ്റാണ്. ബസുകളുടെ ഇന്ധനക്ഷമത നിശ്ചയിച്ചിട്ടില്ല. ഡീസൽ അടിച്ചുമാറ്റുന്നതിനുവേണ്ടിയാണിത്’’ -ബിജു പ്രഭാകർ പറഞ്ഞു.
from mathrubhumi.latestnews.rssfeed https://ift.tt/3qmISF6
via
IFTTT
No comments:
Post a Comment