അങ്കമാലി: ആറു പേർക്ക് പുതുജീവനേകി ആൽബിൻ യാത്രയായി. തൃശ്ശൂർ ചായ്പാൻകുഴി രണ്ടുകൈ തട്ടകത്ത് വീട്ടിൽ പൗലോസിന്റെയും ബീനയുടെയും മകനാണ് ആൽബിൻ പോൾ (30). വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ മസ്തിഷ്ക മരണമടഞ്ഞ ആൽബിൻ പോളിന്റെ ഹൃദയം, കരൾ, രണ്ട് വൃക്കകൾ, രണ്ട് നേത്രപടലം എന്നിവ ദാനം ചെയ്തു. കേരള സർക്കാരിന്റെ മരണാനന്തര അവയവദാന പദ്ധതിയായ മൃതസഞ്ജീവനി (കെ.എൻ.ഒ.എസ്.) വഴിയാണ് അവയവദാന പ്രക്രിയ നടത്തിയത്. കുടുംബത്തിന്റെ പ്രതീക്ഷയായിരുന്നു ആൽബിൻ. 18-നു പുലർച്ചെ ആൽബിനും സഹോദരൻ സെബിനും നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ബന്ധുവിനെ യാത്രയാക്കി മടങ്ങി വരവേ കൊരട്ടിയിൽ വെച്ച് വാഹനാപകടത്തിൽ പെടുകയായിരുന്നു. ഇവർ സഞ്ചരിച്ച കാർ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം. ഗുരുതരമായി പരിക്കേറ്റ ഇവരെ കറുകുറ്റി അപ്പോളോ ആശുപത്രിയിൽ എത്തിച്ചു. സെബിൻ കഴിഞ്ഞ ദിവസം ആശുപത്രി വിട്ടു. എന്നാൽ, ആൽബിന്റെ അവസ്ഥ ഗുരുതരമായി കഴിഞ്ഞ ദിവസം മസ്തിഷ്ക മരണം സംഭവിക്കുകയായിരുന്നു. തുടർന്ന് അച്ഛൻ പൗലോസ് അവയവ ദാനത്തിന് സമ്മതം അറിയിച്ചു. ഗൾഫിലായിരുന്ന ആൽബിൻ പോൾ ജോലി നഷ്ടപ്പെട്ട് നാട്ടിലെത്തി എസ്.സി.ടി. ഫെഡറേഷനിൽ ബിസിനസ് ഡെവലപ്മെന്റ് എക്സിക്യുട്ടീവായി താത്കാലികമായി ജോലി നോക്കുകയായിരുന്നു. ആൽബിൻ വിവാഹിതനായിട്ട് രണ്ട് വർഷം കഴിഞ്ഞതേയുള്ളൂ. ഭാര്യ: എയ്ഞ്ചൽ. ഇവർക്ക് നാല് മാസം പ്രായമായ കുഞ്ഞുണ്ട്. ആൽബിന്റെ സംസ്കാരം തിങ്കളാഴ്ച വൈകീട്ട് 3-ന് വീരഞ്ചിറ സെയ്ന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. ഹൃദയം വിമാനമാർഗം ചെന്നൈയിലേക്ക് സംസ്ഥാനത്ത് അവയവ ദാനത്തിനായി രജിസ്റ്റർ ചെയ്തവരിൽ ആർക്കും ആൽബിൻ പോളിന്റെ ഹൃദയം ചേരില്ലായിരുന്നു. ഇക്കാര്യം ദേശീയ അവയവദാന ഓർഗനൈസേഷനെ അറിയിച്ചു. അവർ റീജണൽ ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്പ്ലാന്റേഷൻ ഓഗനൈസേഷനെ അറിയിച്ചു. അവരാണ് ചെന്നൈയിലെ റെല ഹോസ്പിറ്റലിൽ ചികിത്സയിലുള്ള രോഗിക്ക് ഹൃദയം അനുവദിച്ചത്. വിമാന മാർഗമാണ് ചെന്നൈയിലേക്ക് ഹൃദയം കൊണ്ടുപോയത്. ഒരു വൃക്ക തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള രോഗിക്കാണ് നൽകുന്നത്. മറ്റൊന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള രോഗിക്കും. കരൾ കൊച്ചി ലേക്ഷോർ ആശുപത്രിയിലെ രോഗിക്കാണ് നൽകുക. കണ്ണുകൾ അങ്കമാലി ലിറ്റിൽഫ്ളവർ ആശുപത്രിയിലേക്കും നൽകി. സംസ്ഥാനത്തിനു പുറത്തേക്കുള്ള അവയവദാന പ്രക്രിയ സുഗമമാക്കുന്നതിന് മന്ത്രി വീണാ ജോർജ് നേതൃത്വം നൽകി. പോലീസിന്റെ സഹായത്തോടെ ആശുപത്രി മുതൽ എയർപോർട്ട് വരെയും ആശുപത്രി മുതൽ മറ്റാശുപത്രികൾ വരെയും ഗ്രീൻ ചാനൽ ഒരുക്കിയാണ് അവയവദാന പ്രക്രിയ നടത്തിയത്. കെ.എൻ.ഒ.എസ്. നോഡൽ ഓഫീസർ ഡോ. നോബിൾ ഗ്രേഷ്യസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അവയവദാന പ്രക്രിയ പൂർത്തീകരിക്കുന്നത്. content highlights: albin paul organ donation
from mathrubhumi.latestnews.rssfeed https://ift.tt/3pCRHxx
via
IFTTT
No comments:
Post a Comment