കൊളത്തൂർ (മലപ്പുറം): യഥാർഥ ദൈവികപ്രവർത്തനമെന്താണെന്നു കാണിച്ചുതരികയാണ് ചെമ്മലശ്ശേരി കിളിക്കുന്നുകാവ് ആലിക്കൽ ഭഗവതീക്ഷേത്രം. ഒട്ടേറേ പാവപ്പെട്ടവർക്ക് പെൻഷനും പഠനസഹായങ്ങളും നൽകിയാണ് ഈ ആരാധനാലയം വ്യത്യസ്തമാകുന്നത്. ഇതിനായി ക്ഷേത്രസംരക്ഷണ സമിതി നടത്തുന്ന 'സാന്ത്വനം' പദ്ധതി എട്ടാംവർഷത്തിലേക്ക് കടക്കുകയാണ്. പാവപ്പെട്ടവർക്ക് ഒരു ആരാധനാലയം എങ്ങനെ തുണയാകണമെന്ന ചിന്തയുടെ ഭാഗമായാണ് 2013-ൽ 'സാന്ത്വനം' പദ്ധതി ആരംഭിച്ചത്. ഇതുവഴി നിർധനരായ 15 രോഗികൾക്കാണ് ഇപ്പോൾ പ്രതിമാസം 500 രൂപവീതം പെൻഷൻ നൽകുന്നത്. വർഷത്തിൽ 180 പേർക്ക് പെൻഷൻ നൽകും. എല്ലാ പത്താംതീയതിയും തുക അവരുടെ വീടുകളിലെത്തിക്കും. കൂടെ സാമ്പത്തികമായി പിന്നാക്കംനിൽക്കുന്ന വിദ്യാർഥികൾക്ക് പഠനോപകരണവും സ്കോളർഷിപ്പും നൽകുന്നുണ്ട്. നിർധനരോഗികൾക്ക് വേറേയും ചികിത്സാസഹായമുണ്ട്. ഇത് എല്ലാ മതവിഭാഗങ്ങളിൽപ്പെട്ടവർക്കും നൽകും. കഴിഞ്ഞവർഷം മൂന്ന് ഹയർസെക്കൻഡറി വിദ്യാർഥികളുടെ പഠനനച്ചെലവ് ക്ഷേത്രം ഏറ്റെടുത്തിരുന്നു. ഈവർഷം ഒരു ബിരുദ വിദ്യാർഥിയുടെയും ഒരു ബിരുദാനന്തരബിരുദ വിദ്യാർഥിയുടെയും പഠനച്ചെലവ് ഏറ്റെടുത്തു. ക്ഷേത്രവരുമാനത്തിൽനിന്നുള്ള നിശ്ചിത ശതമാനവും സുമനസ്സുകളുടെ സംഭാവനയും ചേർത്താണ് പദ്ധതിക്കുള്ള പണം കണ്ടെത്തുന്നതെന്ന് ക്ഷേത്രസമിതി പ്രസിഡൻറ് സി.വി. മുരളി പറഞ്ഞു. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിലും പദ്ധതി മുടങ്ങാതെ കൊണ്ടുപോകാനായതിന്റെ സമാശ്വസത്തിലാണ് ഭാരവാഹികൾ. പുതിയ അംഗങ്ങൾക്കുള്ള സാന്ത്വനം പെൻഷൻ വിതരണം ഞായറാഴ്ച വൈകീട്ട് 4.30-ന് ദേവീപ്രസാദം ഓഡിറ്റോറിയത്തിൽ നടക്കും. സി. ശ്രീധരൻ നായർ ചെയർമാനും എം. വേണുഗോപാൽ കൺവീനറുമായ സബ് കമ്മിറ്റിയാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വംനൽകുന്നത്. Content Highlights: Temple provides pensions and assistance to the poor
from mathrubhumi.latestnews.rssfeed https://ift.tt/2MMeBRQ
via
IFTTT
No comments:
Post a Comment