ന്യൂഡൽഹി: കർഷകപ്രക്ഷോഭം അവസാനിപ്പിക്കാൻ സംയുക്ത കിസാൻ മോർച്ചയുമായി നടത്തിയ എട്ടാമത്തെ ചർച്ചയിൽ കർഷകനേതാക്കളോട് സുപ്രീംകോടതിയിൽ പൊയ്കൊള്ളാൻ ആവശ്യപ്പെട്ട് കേന്ദ്രസർക്കാർ. ഇരുപക്ഷവും സ്വന്തം നിലപാടുകളിൽ അടിയുറച്ചുനിന്നതോടെ, വെള്ളിയാഴ്ചത്തെ ചർച്ചയും ഫലംകണ്ടില്ല. 15-ന് വീണ്ടും കാണാനാണ് ധാരണ. കാർഷികനിയമങ്ങൾ പിൻവലിക്കാൻ കഴിയില്ലെന്ന് കൃഷിമന്ത്രി നരേന്ദ്രസിങ് തോമർ വ്യക്തമാക്കി. ആശങ്കപ്പെടുന്ന വിഷയങ്ങളിൽ ഭേദഗതിയാവാമെന്ന് അദ്ദേഹം ആവർത്തിച്ചു. എന്നാൽ, നിയമങ്ങൾ പിൻവലിക്കാതെ സമരത്തിൽനിന്ന് പിന്മാറില്ലെന്ന നിലപാട് കർഷകനേതാക്കളും ആവർത്തിച്ചു. നിയമങ്ങളുടെ പ്രയോജനം വിവരിച്ചും ഭേദഗതികളെക്കുറിച്ചും മന്ത്രിമാർ വിവരണം തുടർന്നതോടെ കർഷകനേതാക്കൾ 15 മിനിറ്റോളം മൗനമാചരിച്ച് പ്രതിഷേധിച്ചു. ഇതിനിടെയായിരുന്നു 11-ന് സുപ്രീംകോടതിയിൽ കേസുവരുന്നുണ്ടെന്നും നേതാക്കൾക്ക് കോടതിയെ സമീപിക്കാമെന്നുമുള്ള കൃഷിമന്ത്രിയുടെ പ്രതികരണം. പ്രശ്നത്തിൽ സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിക്കട്ടെയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇതിനെ കർഷകനേതാക്കൾ അതിരൂക്ഷമായി എതിർത്തു. ഇതൊരു നയപരമായ വിഷയമാണെന്നും സർക്കാരാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടതെന്നുമായിരുന്നു നേതാക്കളുടെ മറുപടി. കൃഷിമന്ത്രിക്കുപുറമെ വാണിജ്യമന്ത്രി പിയൂഷ് ഗോയൽ, സഹമന്ത്രി സോംപ്രകാശ് എന്നിവരും ഭേദഗതിനിർദേശം മുന്നോട്ടുവെച്ചെങ്കിലും നേതാക്കൾ സമ്മതിച്ചില്ല. കാർഷികമേഖല കോർപ്പറേറ്റ് അടിസ്ഥാനമാക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്ന് നേതാക്കൾ വിമർശിച്ചു. നിയമങ്ങൾ എന്ന് പിൻവലിക്കാമെന്നുപറയൂ, അന്ന് ഞങ്ങൾ സമരം നിർത്താമെന്ന് സംയുക്ത കിസാൻ മോർച്ചയുടെ തീരുമാനം കർഷകനേതാവ് ബൽബീർ സിങ് രജേവാൾ മന്ത്രിമാരെ അറിയിച്ചു. 'ഞങ്ങൾ വിജയിക്കും അല്ലെങ്കിൽ മരിക്കും' എന്ന പ്ലക്കാർഡും ചില നേതാക്കൾ ഉയർത്തിക്കാട്ടി. 15-ന് വീണ്ടും കാണും -കൃഷിമന്ത്രി കാർഷികനിയമങ്ങൾ പിൻവലിക്കുകയല്ലാതെ പ്രശ്നപരിഹാരത്തിന് മറ്റെന്തെങ്കിലും പോംവഴി നിർദേശിക്കാനുണ്ടോയെന്ന് സർക്കാർ കർഷകനേതാക്കളോട് ചോദിച്ചു. ആരും ഒരു നിർദേശവും മുന്നോട്ടുവെച്ചില്ല. അതുകൊണ്ടുതന്നെ ചർച്ചയിൽ തീരുമാനമൊന്നുമായില്ല. ജനുവരി 15-ന് വീണ്ടും കാണും. ലോ വാപസി എങ്കിൽ ഘർ വാപസി നിയമങ്ങൾ പിൻവലിച്ചാൽ (ലോ വാപസി) മാത്രമേ ഞങ്ങൾ വീട്ടിലേക്ക് മടങ്ങിപ്പോവൂ(ഘർ വാപസി) എന്ന് ചർച്ചയിൽ കർഷകനേതാക്കൾ വ്യക്തമാക്കി. നിയമങ്ങൾ പിൻവലിക്കാനാവില്ലെന്ന് മന്ത്രി വ്യക്തമാക്കിയതായി ഓൾ ഇന്ത്യ കിസാൻ സംഘർഷ് കോ-ഓർഡിനേഷൻ കമ്മിറ്റി നേതാവ് കവിത കുറുഗന്തി പറഞ്ഞു. പ്രശ്നത്തിൽ സുപ്രീംകോടതി തീരുമാനിക്കട്ടെയെന്ന് സർക്കാർ പറയുന്നു. നിയമങ്ങൾ റദ്ദാക്കാതെ കീഴടങ്ങില്ലെന്ന് ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടിക്കായത്തും വ്യക്തമാക്കി. Content Highlights:Farmers protest Supreme Court
from mathrubhumi.latestnews.rssfeed https://ift.tt/3saGGST
via
IFTTT
No comments:
Post a Comment