ന്യൂഡൽഹി: ജീവനക്കാരിൽനിന്ന് മാസംതോറും പിടിക്കുന്ന പ്രൊവിഡന്റ് ഫണ്ട് വിഹിതം കുറഞ്ഞത് 1000 രൂപയെങ്കിലുമായി ഉയർത്താതെ മിനിമം പെൻഷൻ കൂട്ടാനാവില്ലെന്ന് തൊഴിൽകാര്യ പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റിയിൽ കേന്ദ്രസർക്കാരിന്റെ വാദം. നിലവിൽ 23 ലക്ഷം പി.എഫ്. പെൻഷൻകാരുണ്ട്. ഇതിൽ പലരും പെൻഷൻ ഫണ്ടിലേക്ക് മാസവിഹിതമായി അടയ്ക്കുന്നത് 50-60 രൂപയാണ്. ഇത് 1000 രൂപയെങ്കിലുമായി ഉയർത്തണം. അതല്ലെങ്കിൽ പി.എഫ്. പെൻഷൻ കേന്ദ്രത്തിന് വലിയ ബാധ്യതയായി മാറും. അതിനാൽ, നിശ്ചിത ആനുകൂല്യം എന്നതിൽനിന്ന് നിശ്ചിതവിഹിതം എന്ന നിലയിലേക്ക് പദ്ധതി മാറണമെന്നും കേന്ദ്രസർക്കാർ പ്രതിനിധി സ്റ്റാൻഡിങ് കമ്മിറ്റിയിൽ ആവശ്യപ്പെട്ടു.ചുരുങ്ങിയത് 10 വർഷമെങ്കിലും പെൻഷൻ ഫണ്ടിലേക്ക് വിഹിതമടയ്ക്കണം. പത്തുവർഷം ജോലിയെടുത്തശേഷം പി.എഫ്. പണം പിൻവലിക്കാമെന്ന വ്യവസ്ഥ എടുത്തുകളയണം. അങ്ങനെവന്നാൽ പെൻഷൻഫണ്ടിലേക്ക് കൂടുതൽ പണം വരുമെന്നും തൊഴിൽമന്ത്രാലയം വാദിച്ചു.പെൻഷൻ ഫണ്ടിലേക്കുള്ള വിഹിതം ഉയർത്താതെ മിനിമം പെൻഷൻ കൂട്ടാനാവില്ലെന്ന് ഇ.പി.എഫ്.ഒ.യിലെ ഉദ്യോഗസ്ഥരും സ്റ്റാൻഡിങ് കമ്മിറ്റിയിൽ അഭിപ്രായപ്പെട്ടു. മിനിമം പി.എഫ്. പെൻഷൻ രണ്ടായിരമോ മൂവായിരമോ രൂപയായി ഉയർത്തണമെന്നാണ് സ്റ്റാൻഡിങ് കമ്മിറ്റി 2019 ആഗസ്തിൽ കേന്ദ്രത്തോട് നിർദേശിച്ചിരുന്നത്. മിനിമം പെൻഷൻ 2000 ആയി ഉയർത്തിയാൽ 4500 കോടി രൂപയുടെയും മൂവായിരമായി ഉയർത്തിയാൽ 14,595 കോടിയുടെയും അധികബാധ്യതയുണ്ടാകുമെന്നും കേന്ദ്രം വാദിക്കുന്നു.മിനിമം പെൻഷൻ കൂട്ടണമെന്ന് തൊഴിലാളി യൂണിയനുകളും പി.എഫ്. പെൻഷൻകാരും ഏറെക്കാലമായി ആവശ്യപ്പെടുന്നുണ്ടെങ്കിലും കേന്ദ്രം സമ്മതിച്ചിട്ടില്ല. പി.എഫിലേക്ക് ഉയർന്ന വിഹിതം അടയ്ക്കുന്നവർക്ക് കൂടുതൽ പെൻഷൻ എന്ന കോടതി ഉത്തരവും നടപ്പാക്കിയിട്ടില്ല.
from mathrubhumi.latestnews.rssfeed https://ift.tt/3hXEA4e
via
IFTTT
No comments:
Post a Comment