കോട്ടയം: ശബരി റെയിൽപദ്ധതി നീണ്ടതോടെ നിർമാണത്തുകയിൽ 512 ശതമാനം വർധന വന്നെന്ന് സർക്കാർകണക്ക്. 2017 വരെയുള്ള കണക്കാണിത്. ഇപ്പോഴത്തെ പദ്ധതിച്ചെലവ് വിലയിരുത്തിയിട്ടില്ല. 1997-98-ൽ പദ്ധതി നിർദേശിക്കുമ്പോൾ കണക്കാക്കിയിരുന്നത് 550 കോടി രൂപയായിരുന്നു. 2011-ൽ ചെലവ് 1566 രൂപയായി. 2017-ൽ ഇത് 2815 രൂപയായി. 2011-ൽ ഭൂമിവിലമാത്രം 719 കോടിയായിരുന്നു. 2017-ൽ ഭൂമിവിലമാത്രം 965 കോടിയായി. പദ്ധതിച്ചെലവിന്റെ പകുതി സംസ്ഥാനം വഹിക്കാമെന്ന വാഗ്ദാനം വന്നതോടെയാണ് ശബരി റെയിൽപദ്ധതിക്ക് വീണ്ടും ഉണർവ് വന്നത്. ആദ്യം നീക്കിവെച്ച തുകയിൽ പണി തുടങ്ങിയെങ്കിലും പൂർത്തിയായത് അങ്കമാലി-കാലടി ഏഴ് കിലോമീറ്റർമാത്രം. കാലടി-പെരുമ്പാവൂർ 10 കിലോമീറ്റർ പ്രാരംഭജോലികളും നടത്തി. പിന്നീട് ഒന്നുമുണ്ടായില്ല. പദ്ധതിത്തുക ഭീമമായി വർധിച്ചതോടെയാണ് റെയിൽവേ മെല്ലെ പിന്മാറ്റം തുടങ്ങിയത്. പദ്ധതി ഒറ്റയ്ക്ക് നടത്താൻ കഴിയില്ലെന്ന് മന്ത്രാലയം അറിയിച്ചു. പകുതി ചെലവ് കേരളം വഹിക്കണമെന്ന നിർദേശവും വന്നു. 2015-ൽ അന്നത്തെ സംസ്ഥാനസർക്കാർ പകുതിച്ചെലവ് നിർദേശം അംഗീകരിച്ചിരുന്നു. പക്ഷേ, പിന്നീട് സംസ്ഥാനവും ആ വാഗ്ദാനത്തിൽനിന്ന് പിന്നാക്കംപോയി. ആ നിലപാടാണിപ്പോൾ തിരുത്തുന്നത്. ഗെയിൽപോലുള്ള വൻകിട പദ്ധതി പൂർത്തിയാക്കിയതിന്റെ ആവേശവും സംസ്ഥാനത്തിന് പ്രചോദനമായി. എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളിൽനിന്നായി 416 ഹെക്ടർ ഭൂമിയാണ് പദ്ധതിക്ക് വേണ്ടത്. കാലടിവരെയുള്ള 24.4 ഹെക്ടർ ഭൂമി ഏറ്റെടുത്ത് കൈമാറി. പെരുമ്പാവൂർ, കൂവപ്പടി, വെങ്ങൂർ വെസ്റ്റ്, അശമാനൂർ, രായമംഗലം, ചേലമറ്റം വില്ലേജുകളിൽ 40.40 ഹെക്ടർ ഭൂമി ഏറ്റെടുക്കുന്നതിന് സാമൂഹികാഘാതപഠനം പൂർത്തിയായി. എരമല്ലൂർ, മുളവൂർ, വെല്ലൂർക്കുന്നം, മൂവാറ്റുപുഴ, കോതമംഗലം, മാഞ്ഞല്ലൂർ വില്ലേജുകളിലെ 87.23 ഹെക്ടറിന്റെ സാമൂഹികാഘാതപഠനം നടക്കണം. ഇതിന് സ്ഥലം അടയാളപ്പെടുത്തേണ്ട ജോലി റെയിൽവേ ചെയ്തിട്ടില്ല. കോട്ടയം ജില്ലയിൽ മീനച്ചിൽ, കാഞ്ഞിരപ്പള്ളി താലൂക്കുകളിലായി 12 വില്ലേജിലൂടെയാണ് പാത പോകുന്നത്. ഇവിടെ ഒരുതുണ്ട് ഭൂമിപോലും ഏറ്റെടുക്കാനായിട്ടില്ല. പാലായിൽ ഭൂമി ഏറ്റെടുക്കൽ റവന്യൂ ഓഫീസ് ഉണ്ടെങ്കിലും കാര്യമായ പ്രവൃത്തിയൊന്നും നടന്നിട്ടില്ല. തഹസിൽദാരുടെ ഓഫീസാണിത്. Content Highlights: Sabari rail project : Project cost increased by 512%
from mathrubhumi.latestnews.rssfeed https://ift.tt/39jgXzj
via
IFTTT
No comments:
Post a Comment