കോഴിക്കോട്: 794 വർഷത്തെ ഇടവേളയ്ക്കുശേഷം തിങ്കളാഴ്ച സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമായ വ്യാഴവും രണ്ടാം സ്ഥാനമുള്ള ശനിയും ഭൂമിയുടെ നേർരേഖയിൽ ദൃശ്യമാകും. തെക്കുപടിഞ്ഞാറൻ സന്ധ്യാമാനത്ത് ഗ്രഹങ്ങളുടെ മഹാസംഗമം നഗ്നനേത്രങ്ങൾകൊണ്ട് കാണാം. ദക്ഷിണഅയനാന്ത ദിനമായ (സൂര്യൻ എറ്റവും തെക്കുഭാഗത്തായി കാണപ്പെടുന്ന ദിവസം) ഡിസംബർ 21-നു തന്നെയാണ് ഇത്തവണ ഗ്രഹസംഗമവും നടക്കുന്നത്. തിങ്കളാഴ്ച സൂര്യാസ്തമയത്തിനു ശേഷം തെക്കുപടിഞ്ഞാറൻ മാനത്ത് ആദ്യം തെളിഞ്ഞുവരുക വ്യാഴമായിരിക്കും. നേരം ഇരുട്ടുന്നതോടെ അതിന്റെ തിളക്കം കൂടിക്കൂടി വരും. ക്രമേണ തൊട്ടടുത്തുള്ള ശനിഗ്രഹത്തെയും വെറും കണ്ണുകൊണ്ടുതന്നെ കാണാം. തെക്കുപടിഞ്ഞാറൻ മാനം നന്നായി കാണാവുന്നതും അധികം വെളിച്ചമില്ലാത്തതും ആയ സ്ഥലത്ത് സൂര്യാസ്തമയത്തോടെ എത്തിച്ചേർന്നാൽ കാഴ്ച നന്നായി ആസ്വദിക്കാമെന്ന് അമെച്ചർ വാനനിരീക്ഷകൻ സുരേന്ദ്രൻ പുന്നശ്ശേരി പറഞ്ഞു. ഭൂമിയിൽനിന്ന് നോക്കുമ്പോൾ അവ ഇരട്ടഗ്രഹം പോലെ ദൃശ്യമാവും. പതുക്കെ സഞ്ചരിക്കുന്ന രണ്ട് ഗ്രഹങ്ങളായ വ്യാഴവും ശനിയും തമ്മിലുള്ള സംഗമം ഇവിടെനിന്ന് ദൃശ്യമാകുന്നത് അപൂർവമാണ്. അതുകൊണ്ടാണ് വ്യാഴം-ശനി സംഗമത്തെ മഹാഗ്രഹസംഗമം എന്ന് വിശേഷിപ്പിക്കുന്നത്. അവസാനമായി വ്യാഴവും ശനിയും ഏറ്റവും അടുത്തുവന്ന് ഭൂമിയിൽ നിന്ന് ദൃശ്യമായത് 1226-ലാണ്. 1623-ൽ ഇതുപോലെ ഇരുഗ്രഹങ്ങളും അടുത്തുവന്നിരുന്നെങ്കിലും ശനി സൂര്യന് സമീപം വന്നതിനാൽ ഭൂമിയിൽ ദൃശ്യമായിരുന്നില്ല. അടുത്തത് കാണാൻ 60 വർഷം കാത്തിരിക്കണം (2080 മാർച്ച്). സൂര്യനെ പരിക്രമണംചെയ്യാൻ വ്യാഴം 11.86 ഭൗമവർഷവും ശനി 29.4 ഭൗമ വർഷവും എടുക്കും. അതിനാൽ ഓരോ 19.85 ഭൗമവർഷത്തിലും ഇവ രാത്രിആകാശത്ത് പരസ്പരം കടന്നുപോകുന്നതായി കാണപ്പെടുന്നു. എന്നാലും ഭൂമിയുടെയും വ്യാഴത്തിന്റെയും ശനിയുടെയും പാതകൾ തമ്മിലുള്ള ചരിവ് കാരണം അവ പലപ്പോഴും ഒരു നേർരേഖയിൽ വരുകയില്ല. തിങ്കളാഴ്ച ഇവ നേർരേഖയിലാണ് എത്തുന്നത്.
from mathrubhumi.latestnews.rssfeed https://ift.tt/3hcyUD1
via
IFTTT
No comments:
Post a Comment