തിരുവനന്തപുരം: ചരിത്രത്തിലെ ഏറ്റവും നല്ല വിജയംതന്നെയാണ് ഇത്തവണ ബി.ജെ.പി നേടിയത്. എന്നാൽ ഇതായിരുന്നില്ല കേരളത്തിലെ പാർട്ടിയിൽനിന്ന് കേന്ദ്രനേതൃത്വം കാത്തിരുന്നത്. അവർക്ക് സംസ്ഥാന നേതൃത്വം നൽകിയ ചിത്രവും വലിയ വിജയത്തിന്റേതായിരുന്നു. അതുകൊണ്ടുതന്നെ പാർട്ടിയുടെ കേരള ഘടകത്തിൽ ഈയിടെയായി രൂപമെടുത്ത പുതിയ ഗ്രൂപ്പ് വൈരങ്ങൾ കൂടുതൽ ശക്തമാകാനാണ് സാധ്യത. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനും അദ്ദേഹത്തിന് പിന്തുണ നൽകുന്ന കേന്ദ്രമന്ത്രി വി. മുരളീധരനും എതിരായിട്ടായിരിക്കും പോരിന്റെ കുന്തമുന. തിരഞ്ഞെടുപ്പിന് മുമ്പുതന്നെ ബി.ജെ.പിയിലെ തമ്മിലടി പരസ്യമായിരുന്നു. ഒരു വിഭാഗം മുതിർന്ന നേതാക്കളെ അവഗണിച്ച് കെ. സുരേന്ദ്രനും വി. മുരളീധരനും സ്വന്തം ഗ്രൂപ്പിന്റെ താത്പര്യം സംരക്ഷിക്കാൻ നോക്കി എന്നതായിരുന്നു പരാതിയുടെ അടിസ്ഥാനം. വി. മുരളീധരൻ - പി.കെ. കൃഷ്ണദാസ് പക്ഷങ്ങൾ തമ്മിലുള്ള മത്സരത്തിൽ ശോഭാ സുരേന്ദ്രന്റെ വിഭാഗംകൂടി അണിനിരന്നതോടെയാണ് അസ്വാരസ്യം മൂർച്ഛിച്ചത്. ലക്ഷ്യത്തിനടുത്തൊന്നും എത്തിയില്ലെന്നത് ബി.ജെ.പി. കേന്ദ്രനേതൃത്വത്തെയും അസ്വസ്ഥരാക്കുന്നുണ്ട്. ബി.ജെ.പിയുടെ ചരിത്രത്തിലെ നാൽപ്പത് വർഷത്തിനിടയിലെ ഏറ്റവും മികച്ച അവസരമായിരുന്നു ഇതെന്നതാണ് എല്ലാവരും എടുത്തുകാട്ടുന്ന കാര്യം. മോഹിച്ചതിങ്ങനെ ഒറ്റയ്ക്ക് മത്സരിച്ച 2015 ൽ ബി.ജെ.പിക്ക് 1400 വാർഡും 18 പഞ്ചായത്തിൽ ഭരണമുണ്ടായിരുന്നു. ഇതിൽ അഞ്ചിടത്ത് ഭരണം പിന്നീട് നഷ്ടപ്പെട്ടു. എന്നാൽ ഇത്തവണ നാലിരട്ടിയിലേറെ സീറ്റുകളാണ് ബി.ജെ.പി പ്രതീക്ഷിച്ചത്. തിരുവനന്തപുരം, തൃശ്ശൂർ കോർപ്പറേഷനുകൾ പിടിക്കാമെന്നും മോഹിച്ചു. കേന്ദ്രത്തിന് നൽകിയ ചിത്രവും അതായിരുന്നു. നരേന്ദ്രമോദി സർക്കാരിന്റെ നിരവധി ജനക്ഷേമ പദ്ധതികൾ കേരളത്തിൽ നടപ്പിലാക്കിയെങ്കിലും അത് വേണ്ടത്ര ജനങ്ങളിലേക്ക് എത്തിക്കാൻ പാർട്ടിക്ക് കഴിഞ്ഞില്ല എന്നതാണ് ഇപ്പോൾ കെ. സുരേന്ദ്രൻ വിരുദ്ധ പക്ഷത്തിന്റെ പ്രധാന ആക്ഷേപം. മറുമരുന്നുണ്ടോ? ബി.ജെ.പിയുടെ ജയം തടയാൻ ഇടതുമുന്നണിയും യു.ഡി.എഫും വർഗീയ ശക്തികളുടെ സഹായത്തോടെ ഒത്തുകളിച്ചു എന്നാണ് കെ. സുരേന്ദ്രൻ പറഞ്ഞ കാരണം. ഈ വിശദീകരണത്തിൽ തെല്ല് കഴമ്പുണ്ടെന്ന് വ്യാഖ്യാനിച്ചാൽപോലും പാർട്ടിക്കകത്തെ ഗ്രൂപ്പ് യുദ്ധത്തിന് അത് മരുന്നാകില്ല. മറിച്ച് സുരേന്ദ്രന്റെ നേതൃത്വത്തിന് എതിരായുള്ള വിമർശനത്തിന് മൂർച്ച കൂട്ടാൻ ഈ തിരഞ്ഞെടുപ്പ് ഫലം അവർക്ക് ആയുധമാകും. സംസ്ഥാന കമ്മിറ്റിയും ഭാരവാഹി യോഗവും ഉടൻ വിളിക്കണമെന്ന് കൃഷ്ണദാസ്-ശോഭാ സുരേന്ദ്രൻ പക്ഷങ്ങൾ ആവശ്യപ്പെട്ടുകഴിഞ്ഞു. സുരേന്ദ്രനെ പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറ്റി എല്ലാ വിഭാഗത്തെയും ഒന്നിച്ചു കൊണ്ടുപോകാൻ ഗ്രൂപ്പിനതീതമായ ഒരു വ്യക്തിയെ പ്രസിഡന്റാക്കണമെന്നതാണ് ഇവരുടെ ആവശ്യം. Content Highlights: Kerala local body election and bjp
from mathrubhumi.latestnews.rssfeed https://ift.tt/3oWrGWo
via
IFTTT
No comments:
Post a Comment