തിരുവനന്തപുരം : തിരഞ്ഞെടുപ്പിലെ തിരിച്ചടിയെത്തുടർന്ന് യു.ഡി.എഫിലെ ഘടകകക്ഷികൾ കലാപക്കൊടി ഉയർത്തിത്തുടങ്ങി. മുസ്‌ലിംലീഗും കേരള കോൺഗ്രസ് ജോസഫ് വിഭാഗവുമാണ് മുന്നണിയിലെ അനൈക്യത്തിലേക്ക് വിരൽചൂണ്ടിയത്. സ്വന്തം പാർട്ടികളുടെ അടിത്തറ സുരക്ഷിതമാണെന്ന് സമർഥിച്ച പി.കെ. കുഞ്ഞാലിക്കുട്ടിയും പി.ജെ. ജോസഫും കോൺഗ്രസിന്റെ പോരായ്മകളും തമ്മിലടിയുമാണ് പരോക്ഷമായി സൂചിപ്പിച്ചത്. ലീഗിന്റെ ശക്തികേന്ദ്രങ്ങളിൽ മെച്ചപ്പെട്ട ജയമാണുണ്ടായതെന്ന് പറഞ്ഞ കുഞ്ഞാലിക്കുട്ടി യു.ഡി.എഫിന്റെ പ്രകടനത്തിലുള്ള നിരാശ മറച്ചുവെച്ചില്ല. ഉത്തരവാദിത്വപ്പെട്ടവരെല്ലാം ആ നിലയ്ക്കാണോ പ്രവർത്തിച്ചതെന്ന് പരിശോധിക്കട്ടെയെന്നായിരുന്നു മറുപടി. രണ്ടിലയോട് ഏറ്റുമുട്ടി ചെണ്ട ജയിച്ചസ്ഥലങ്ങൾ എടുത്തുപറഞ്ഞ പി.ജെ. ജോസഫ് തൊടുപുഴയിൽ കാലിടറിയത് കോൺഗ്രസ് കാലുവാരിയതുകൊണ്ടാണെന്നും തുറന്നടിച്ചു.ഉത്തരവാദിത്വം പങ്കിട്ട് നേതാക്കൾതിരഞ്ഞെടുപ്പ് ഫലത്തിന്റെ ഉത്തവരാദിത്വം പങ്കിട്ട് കോൺഗ്രസ് നേതാക്കൾ. നഗരസഭകളിലെ മേൽക്കൈയും കഴിഞ്ഞപ്രാവശ്യത്തെക്കാൾ ലഭിച്ച ഗ്രാമപ്പഞ്ചായത്തുകളുടെ എണ്ണവുംപറഞ്ഞ് ഒരുമിച്ചായിരുന്നു മുല്ലപ്പള്ളി രാമചന്ദ്രൻ, രമേശ് ചെന്നിത്തല, ഉമ്മൻ ചാണ്ടി, എം.എം. ഹസൻ എന്നിവർ പത്രസമ്മേളനം നടത്തിയത്. 2010-ലൊഴികെ എക്കാലത്തും തദ്ദേശതിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനാണ് മികച്ച വിജയം ലഭിച്ചതെന്ന് ഓർമിപ്പിച്ച നേതാക്കൾ, പരാജയത്തിന്റെ ഉത്തരവാദിത്വം പങ്കിടുകയാണെന്ന സൂചനയാണ് നൽകിയത്. പെട്ടെന്നുള്ള പൊട്ടിത്തെറിയും ഗ്രൂപ്പുകളുടെ പേരിലുള്ള ഏറ്റുമുട്ടലും ഒഴിവാക്കുകയായിരുന്നു നേതാക്കളുടെ ലക്ഷ്യമെങ്കിലും എതിർശബ്ദങ്ങൾ കോൺഗ്രസിൽ ഉയരുമെന്ന കാര്യത്തിൽ തർക്കമില്ല. വിമർശനവുമായി മുരളീധരനും സുധാകരനും കെ.പി.സി.സി. ആസ്ഥാനത്ത് നേതാക്കളുടെ നടത്തിയ പത്രസമ്മേളനത്തിനു പിന്നാലെ കടുത്ത വിമർശനവുമായി കെ. മുരളീധരൻ രംഗത്തെത്തി. തോറ്റശേഷം ജയിച്ചെന്ന് നേതാക്കൾ പറയുന്നത് ശരിയല്ലെന്നും പ്രവർത്തകരുടെ ആത്മവിശ്വാസം നഷ്ടമായെന്നും പറഞ്ഞ മുരളീധരൻ മുഖ്യമന്ത്രിയാകാൻ നിൽക്കുന്നവർ കൂടുതൽ ശ്രദ്ധിക്കണമെന്ന് പറഞ്ഞ് പ്രതിപക്ഷനേതാവിനെ കുത്തിനോവിക്കുകയുംചെയ്തു. ജംബോ കമ്മിറ്റികൾ ഗുണകരമല്ലെന്നും സംഘടനാസംവിധാനം ദുർബലമാണെന്നുമായിരുന്നു കെ. സുധാകരന്റെ പ്രതികരണം.
from mathrubhumi.latestnews.rssfeed https://ift.tt/2J0lI7I
via
IFTTT
No comments:
Post a Comment