തിരുവനന്തപുരം: മരത്തെ മുറിവേൽപ്പിക്കാതെ, തണലിനെ അവർ പിഴുതുനട്ടു. വേരൂന്നി നിന്നിടത്ത് പുതിയ കെട്ടിടങ്ങൾ ഉയരുമ്പോഴും ആ മരങ്ങൾ അൽപ്പം മാറി തണലേകും. തുമ്പ വി.എസ്.എസ്.സി. കാമ്പസിലാണ് മരങ്ങൾ വെട്ടിനശിപ്പിക്കാതെ പുതിയ കെട്ടിടങ്ങൾക്ക് ഇടംകണ്ടെത്തിയത്. ഇവിടെ നിന്ന മരങ്ങളെ അതേ കാമ്പസിൽത്തന്നെ വേരോടെ പിഴുതുമാറ്റി നടുകയായിരുന്നു. മാവ്, അത്തി, പാല, ചാരക്കൊന്ന, മുള്ളുവേങ്ങ തുടങ്ങി 30 വലിയ മരങ്ങളാണ് പിഴുതുമാറ്റി നട്ടത്. രണ്ടാമതൊന്ന് ആലോചിക്കുകപോലും ചെയ്യാതെ റോഡുകൾക്കും കെട്ടിടങ്ങൾക്കുമായി മരങ്ങൾ വെട്ടിമാറ്റുമ്പോഴാണ് പ്രകൃതിയെ സംരക്ഷിക്കുന്ന മാതൃകാ നടപടി വിക്രം സാരാഭായ് സ്പേസ് സെന്റർ(വി.എസ്.എസ്.സി.) സ്വീകരിച്ചത്. ഇന്റഗ്രേറ്റഡ് ടെസ്റ്റ് ഫെസിലിറ്റി(ഐ.എൻ.എസ്.ടി.ഇ.എഫ്.) ഏരിയയിൽ നിന്ന മരങ്ങളാണ് ഇനി പുതിയ സ്ഥലത്തു വളരുക. ഇവിടെ പുതിയ നിർമാണപ്രവർത്തനങ്ങൾ നടത്തുന്നതിനോടനുബന്ധിച്ചാണ് മരങ്ങൾക്ക് പുതിയ സ്ഥലം കണ്ടെത്തിയത്. ഐ.എസ്.ആർ.ഒ. സ്റ്റാഫ് ക്വാർട്ടേഴ്‌സിനു സമീപത്തേക്കാണ് വലിയ മരങ്ങൾ ജെ.സി.ബി.യും മറ്റുമുപയോഗിച്ച് ചുവടോടെ പിഴുതുമാറ്റി നട്ടത്. സ്പേസ് യൂണിറ്റിലെ സിവിൽ ആൻഡ് മെയ്ന്റനൻസ് ഗ്രൂപ്പിനു കീഴിലുള്ള ഹോർട്ടി കൾച്ചർ വിഭാഗമാണ് മരങ്ങൾ സംരക്ഷിക്കുന്നതിനുള്ള നടപടി സ്വീകരിച്ചത്. 21 മാവുകൾ, മൂന്ന് അത്തി, മൂന്ന് വേപ്പ്, ചാരക്കൊന്ന, പാല, മുള്ളുവേങ്ങ തുടങ്ങിയ മരങ്ങളാണ് ഇനി പുതിയ സ്ഥലത്ത് തണൽനൽകുക. മാറ്റി നട്ട മരങ്ങൾ സംരക്ഷിക്കാനും അവയുടെ വളർച്ച നിരീക്ഷിക്കാനും സംവിധാനമൊരുക്കിയിട്ടുണ്ടെന്നും വി.എസ്.എസ്.സി. അധികൃതർ അറിയിച്ചു. ഒരേ മണ്ണുഘടന ആയതിനാൽ മരങ്ങൾക്കു പ്രശ്നമുണ്ടാകില്ലെന്നാണ് പ്രതീക്ഷ. അവയുടെ അതിജീവനം, വളർച്ച, രോഗങ്ങൾ എന്നിവയെല്ലാം എല്ലാ ദിവസവും നിരീക്ഷണവിധേയമാക്കും.
from mathrubhumi.latestnews.rssfeed https://ift.tt/37Q2GcB
via
IFTTT
No comments:
Post a Comment