തിരുവനന്തപുരം: തിളച്ചു തുള്ളുന്ന ഒരു ഡി.ജെ. ഹാൾ പോലെയാണീ അടുക്കള. ബാസ് അല്പം കൂട്ടി, പാകത്തിന് ട്രിബിൾ ചേർത്ത് നോബ് തിരിക്കുമ്പോൾ തക്കാളിയും വെണ്ടക്കയുമൊക്കെ ‘ഹിപ്പ്-ഹോപ്പ്’ തുള്ളുന്ന ഡി.ജെ. ഹാൾ. തെന്നിന്ത്യയിലെങ്ങും ക്ലബ്ബ് ഡി.ജെ.യായി (ഡിസ്ക് ജോക്കി) നിറഞ്ഞുനിന്നിരുന്ന എസ്. അരുൺ എന്ന ഡി.ജെ. അരുൺ ആണ് ഇപ്പോൾ പാചകപ്പുരയിലൂടെ ഉപജീവനം കണ്ടെത്തുന്നത്. മ്യൂസിക് മിക്സറിന് പകരം ഗ്യാസടുപ്പ് കത്തിച്ച് ‘ടെംപോ’ കളയാതൊരു അതിജീവനം. ക്ലൗഡ് കിച്ചൺ സങ്കല്പത്തിൽ ഇദ്ദേഹം ആരംഭിച്ച സത്യം ഫുഡ്‌സ് എന്ന കാറ്ററിങ് യൂണിറ്റ് പുട്ടും ഇഡ്ഡലിയും മുതൽ കാന്താരി ഫ്രൈഡ് ചിക്കൻവരെ തലസ്ഥാനത്തിന് രുചിയോടെ വിളമ്പുകയാണ്. ജോലി നഷ്ടമായതിന്റെ സങ്കടമത്രയും ഈ അടുക്കളയിൽ ‘ആവി’യാകുന്നു. ആഘോഷരാവുകളിൽ ഡി.ജെ. പാർട്ടികൾ ഒഴിച്ചുകൂടാനാകാതെ പ്രചാരം േനടിയ കാലത്തുതന്നെ ഈ മേഖലയിലേക്ക് എത്തിയതാണ് അരുൺ. കേരളത്തിലെയും ബെംഗളൂരുവിലെയും മുംൈബയിലെയുമൊക്കെ ഭക്ഷണശാലകളിലും ബാറുകളിലും ചടുല സംഗീതവുമായി നിറഞ്ഞ ഇദ്ദേഹമങ്ങനെ ഡി.ജെ. അരുൺ എന്ന പേരിൽ പ്രശസ്തനുമായി. ജീവിതമങ്ങനെ ചടുലമായി നീങ്ങുന്നതിനിടെയാണ് കോവിഡ് എത്തുന്നത്. വിവാഹിതനായി ഒരുമാസം കഴിയുമ്പോഴായിരുന്നു ലോക്ഡൗൺ. പാപ്പനംകോട് വിശ്വംഭരൻ ലൈനിലെ വീട്ടിലിരുന്ന് ഓൺലൈൻ വഴി ഡി.ജെ. പാർട്ടികൾ സംഘടിപ്പിക്കാൻ ശ്രമിച്ചെങ്കിലും പ്രാവർത്തികമായില്ല. അങ്ങനെയാണ് പാചകത്തിലേക്ക് ഇറങ്ങുന്നത്. താൻ പാകം ചെയ്യുന്ന ഭക്ഷണം കഴിച്ച് വീട്ടുകാരും സുഹൃത്തുക്കളും നൽകിയിരുന്ന ‘ഗുഡ് സർട്ടിഫിക്കറ്റ്’ മാത്രമായിരുന്നു യോഗ്യത. വീടിന്റെ മട്ടുപ്പാവ് അങ്ങനെ അടുക്കളയായി. ഇഡ്ഡലിയും സാമ്പാറുമൊക്കെയായി ചെറിയ രീതിയിൽ തുടങ്ങിയ ഹോം ഡെലിവറി ഇപ്പോൾ ഫെയ്സ് ബുക്കിലെ ‘സത്യം ഫുഡ്‌സ്’ എന്ന പേജിലൂടെ ഭക്ഷണപ്രിയർക്ക് പരിചിതമായി. പോസ്റ്റൽ വകുപ്പിൽനിന്ന് വിരമിച്ച അച്ഛൻ സത്യശീലനാണ് പ്രാതൽ വിഭവങ്ങളുടെ കുക്ക്. അമ്മ കുസുമ കുമാരി മധുരപലഹാരങ്ങളുടെ വകുപ്പ് ഏറ്റെടുത്തു. പച്ചക്കറി അരിയലും ശുചിയാക്കലും ഭാര്യ ഉഷ. അരുണിന്റെ കൈപ്പുണ്യത്തിലാണ് മാംസവിഭവങ്ങൾ തിളയ്ക്കുന്നത്. ഡെലിവറിബോയും ഇദ്ദേഹം തന്നെ.പ്രായമായവർക്കായി പ്രത്യേക പാക്കേജുമുണ്ട്. ഫെയ്‌സ്ബുക്ക് വഴിയെത്തിയ ബുക്കിങ്ങിലൂടെ ഒറ്റയ്ക്ക് താമസിക്കുന്ന വൃദ്ധ ദമ്പതികൾക്ക് ഭക്ഷണവുമായി പോയ അനുഭവത്തിൽനിന്നാണിത്. അച്ഛന്റെ പിറന്നാളിന് വിദേശത്തുള്ള മക്കൾ വിളിച്ച് സദ്യ ഓർഡർ ചെയ്യുകയായിരുന്നു. ഭക്ഷണവുമായെത്തിയ അരുണിന് അവർക്കൊപ്പം മകന്റെ സ്ഥാനത്തിരുന്ന് ഭക്ഷണം കഴിക്കേണ്ടിവന്നു. ‘യുവർ റൈസ്, അവർ കറി’ ഉൾപ്പെടെയുള്ള തീമുകൾ അങ്ങനെ പിറന്നതാണ്. വീട്ടിൽ ചോറുമാത്രം കരുതിയാൽ ഹോംലി കറികൾമാത്രം എത്തിക്കുന്ന പാക്കേജാണിത്. ‘‘അടിസ്ഥാന താളങ്ങൾ പോലും തിരിച്ചറിയാത്ത വിധം സംഗീതം ഒരുക്കുന്നതാണ് ഡി.ജെയുടെ വെല്ലുവിളി. ജീവിതവും അതുപോലെതന്നെ. അലോസരങ്ങൾ പുറത്തറിയാത്ത ‘മിക്സിങ്ങിലൂടെ’ ഏത് തൊഴിലും ആസ്വദിക്കാം’’ -അരുൺ പറയുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/3qNKMjp
via
IFTTT
No comments:
Post a Comment