കൊച്ചി: അന്വേഷണ ഏജൻസി ആരോപിക്കുന്ന കുറ്റകൃത്യത്തിൽ ശിവശങ്കറിന് പങ്കില്ലെന്ന് ഈ ഘട്ടത്തിൽ വിശ്വസിക്കാനുള്ള കാരണങ്ങൾ കാണുന്നില്ലെന്ന് കോടതി. അന്വേഷണം നിർണായക ഘട്ടത്തിലാണ്. കുറ്റകൃത്യത്തിൽ ശിവശങ്കറിന്റെ പങ്ക് തെളിയിക്കാൻ അന്വേഷണ ഏജൻസിക്ക് സമയം ആവശ്യമാണെന്നും കോടതി ചൂണ്ടിക്കാട്ടുന്നു.ശിവശങ്കറിന്റെ ജാമ്യഹർജി പരിഗണിക്കുമ്പോഴാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇത്തരമൊരു നിരീക്ഷണം നടത്തിയത്.ലോക്കറിലെ പണവും സ്വർണവും സംബന്ധിച്ച് അന്വേഷണ ഏജൻസിയുടെ റിപ്പോർട്ടിലെ വൈരുധ്യം പ്രതിഭാഗം ചൂണ്ടിക്കാട്ടിയത് ശിവശങ്കറിന് ജാമ്യം അനുവദിക്കാൻ തക്ക കാരണമല്ലെന്ന് കോടതി വ്യക്തമാക്കി. ലോക്കറിലെ പണവും സ്വർണവും സ്വർണക്കടത്തിന്റെ ഭാഗമെന്ന് ആദ്യം പറഞ്ഞതിന് വിരുദ്ധമായി സർക്കാർ പദ്ധതികളിലൂടെ ലഭിച്ച കോഴപ്പണമാണെന്ന് അന്വേഷണ ഏജൻസി ഇപ്പോൾ പറയുന്നത്.അന്വേഷണത്തിന്റെ ഭാഗമായി പുതിയ കാര്യങ്ങൾ കണ്ടെത്തുന്നത് എപ്രകാരം അന്വേഷിക്കണമെന്നത് അന്വേഷണ ഉദ്യോഗസ്ഥന്റെ അധികാരപരിധിയിലുള്ള കാര്യമാണെന്ന ഇ.ഡിയുടെ വാദം കോടതി അംഗീകരിച്ചു. തുടരന്വേഷണത്തിലൂടെ മാത്രമേ ലോക്കറിലെ പണം ഏതിന്റെ ഭാഗമാണെന്ന് കണ്ടെത്താനാകു. സ്വർണക്കടത്തിലൂടെയും ലൈഫ് മിഷൻ പദ്ധതിയുടെ ഭാഗമായും കമ്മിഷൻ ലഭിച്ചെന്ന് സ്വപ്‌നാ സുരേഷ് സമ്മതിച്ചിട്ടുള്ളതാണ്. ഇതിൽ ശിവശങ്കറിന്റെ പങ്കുണ്ടെങ്കിൽ അത് അന്വേഷിക്കേണ്ടതാണെന്നും കോടതി നിരീക്ഷിച്ചു.ശിവശങ്കറിന്റെ പുതിയവാദങ്ങൾ അംഗീകരിക്കരുതെന്ന് ഇ.ഡി. : ജാമ്യഹർജിയിൽ വിധിപറയുന്നതിന് തൊട്ടുമുമ്പ് എം. ശിവശങ്കർ സമർപ്പിച്ച പുതിയ വാദമുഖങ്ങൾ തള്ളി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) കോടതിയിൽ. ജാമ്യത്തിൽ വിധിവരാൻ മണിക്കൂറുകൾ ശേഷിക്കേ ഇ.ഡിക്ക് മറുവാദത്തിന് അവസരം നൽകാതെയാണ് ശിവശങ്കർ പുതിയവാദങ്ങൾ സമർപ്പിച്ചത്. ജാമ്യാപേക്ഷയിലെ വാദപ്രതിവാദങ്ങൾ 12-ന് അവസാനിച്ചതാണ്. അപ്പോൾ ഉന്നയിക്കാത്ത പലതുമാണ് പുതിയ കുറിപ്പിൽ ഉള്ളത്.ശിവശങ്കർ സമർപ്പിച്ച കുറിപ്പിൽ പുതിയസംഭവവികാസങ്ങൾ ഒന്നുമില്ലെന്ന് മാത്രമല്ല, വസ്തുതകൾക്ക് നിരക്കാത്തതുമാണെന്ന് ഇ.ഡി. ആരോപിക്കുന്നു. രാഷ്ട്രീയനേതാക്കളുടെ പേരുകൾ പറയാൻ അന്വേഷണ ഏജൻസി സമ്മർദം ചെലുത്തി എന്നത് ജാമ്യത്തിൽ വാദം നടക്കുമ്പോൾ ഉന്നയിച്ചിട്ടില്ല. അന്വേഷണ ഏജൻസിക്കെതിരേ കരുതിക്കൂട്ടിയുള്ള വ്യാജ ആരോപണമാണിത്. ഇത് ജാമ്യഹർജിയുടെ ഭാഗമായി പരിഗണിക്കരുത്.ലോക്കറിലെ പണവും സ്വർണവും സംബന്ധിച്ച് എൻ.ഐ.എയുടെയും ഇ.ഡിയുടെയും റിപ്പോർട്ടുകൾ തമ്മിൽ വൈരുധ്യമുണ്ടെന്നത് കോടതിയെ തെറ്റിദ്ധരിപ്പിക്കാനുള്ള തന്ത്രമാണ്. ചാർട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാലിലൂടെ സ്വപ്‌നാ സുരേഷിന് കുറ്റകൃത്യത്തിലൂടെ ലഭിച്ച കള്ളപ്പണം ലോക്കറിൽ വെക്കാൻ ശിവശങ്കർ സഹായിച്ചു എന്നതാണ് ഇ.ഡിയുടെ നിലപാട്. ശിവശങ്കർ സ്വർണക്കടത്ത് അറിഞ്ഞിരുന്നു എന്നതിന് പുറമേ യൂണിടാകിൽ നിന്നു ലഭിച്ച കോഴപ്പണത്തിന്റെ ഗുണഭോക്താക്കളിൽ ഒരാളുമായിരുന്നു. ലൈഫ് മിഷൻ, കെ-ഫോൺ സംബന്ധിച്ച സർക്കാർ രേഖകൾ ശിവശങ്കർ സ്വപ്‌നയ്ക്ക് ചോർത്തിയെന്നും തെളിഞ്ഞിട്ടുണ്ട്.ശിവശങ്കറും സ്വപ്‌നയും തമ്മിൽ നടന്ന വാട്‌സ് ആപ്പ് ചാറ്റുകളിൽ ‘കള്ളക്കടത്തിനെ’ കുറിച്ച് പരാമർശമില്ലെന്ന വാദം ശരിയല്ല. മുദ്രവെച്ച കവറിൽ ഇതുസംബന്ധിച്ച രേഖകൾ സമർപ്പിച്ചിട്ടുണ്ടെന്നും ഇ.ഡി. സ്‌പെഷ്യൽ പ്രോസിക്യൂട്ടർ ടി.എ. ഉണ്ണികൃഷ്ണൻ കോടതിയെ അറിയിച്ചു.
from mathrubhumi.latestnews.rssfeed https://ift.tt/3pOfVmi
via
IFTTT
No comments:
Post a Comment