മാനന്തവാടി: നികുതിയിൽ കുറവുവരുത്തിയതോടെ കർണാടകയിലെ ഇന്ധനവിലക്കുറവ് പരസ്യമാക്കി മലയാളി വാഹനയുടമകളെ ആകർഷിക്കാനുള്ള ശ്രമത്തിലാണ് കർണാടകയിലെ പമ്പുടമകൾ. ഇതിനായി വിലക്കുറവ് കാണിച്ച് മലയാളത്തിൽ പ്രിന്റ് ചെയ്ത നോട്ടീസ് അടിച്ചിറക്കിയിരിക്കുകയാണ് പമ്പുടമകൾ. ഡീസലിന് ഏഴുരൂപയും പെട്രോളിന് അഞ്ചുരൂപയും കുറവുള്ളതായി കാണിച്ചാണ് നോട്ടീസ്. പമ്പ് സ്ഥിതിചെയ്യുന്ന സ്ഥലമടക്കം വ്യക്തമാക്കിയ നോട്ടീസിൽ നിങ്ങളുടെ ഇന്ധനടാങ്കുകൾ നിറയ്ക്കാനും ഓഫറിന്റെ പ്രയോജനം നേടാനും ദയവായി സന്ദർശിക്കുക എന്നുണ്ട്. സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന നോട്ടീസ് ഈ നോട്ടീസാവട്ടെ, ഇപ്പോൾ സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുമുണ്ട്. കേരളത്തെ അപേക്ഷിച്ച് ഇന്ധനവില കുറഞ്ഞതോടെ കർണാടകത്തിൽനിന്ന് ഇന്ധനം നിറയ്ക്കുകയാണ് കേരളത്തിലേക്കുള്ള വാഹനങ്ങൾ. കർണാടകയിൽ കേരളത്തിനെ അപേക്ഷിച്ച് ശനിയാഴ്ച ഡീസലിന് ഏഴുരൂപയുടെയും പെട്രോളിന് അഞ്ചുരൂപയുടെയും കുറവുണ്ട്. കാട്ടിക്കുളത്തും തോല്പെട്ടിയിലും പെട്രോൾപമ്പുണ്ടെങ്കിലും തോല്പെട്ടിയിലെയും കർണാടക കുട്ടത്തെയും പെട്രോൾപമ്പുകൾ തമ്മിൽ മൂന്നുകിലോമീറ്റർ ദൂരവ്യത്യാസമാണുള്ളത്. കർണാടകയിൽ വില കുറഞ്ഞതോടെ തോല്പെട്ടിയിലെയും പരിസരപ്രദേശങ്ങളിലെയും ആളുകൾ ഇന്ധനം നിറയ്ക്കാനായി കുട്ടത്തെ പമ്പിൽ പോയിത്തുടങ്ങിയിട്ടുണ്ട്. കേരളത്തിലേക്ക് വരുന്ന ചരക്കുവാഹനങ്ങൾ ഇപ്പോൾ കർണാടകയിൽനിന്നാണ് ഫുൾടാങ്ക് ഇന്ധനം നിറയ്ക്കുന്നത്. വയനാട്ടിൽനിന്ന് ചരക്കുമായിപ്പോകുന്ന വാഹനങ്ങളും തിരികെവരുമ്പോൾ കർണാടകയിൽനിന്നാണ് ഇന്ധനം നിറയ്ക്കുന്നത്. കർണാടകത്തിൽ വിവിധ ജോലികൾക്കായി പോകുന്നവരും ഇത്തരത്തിലാണ് ഇന്ധനം നിറയ്ക്കുന്നത്. ബത്തേരി മൂലങ്കാവിൽനിന്ന് 52 കിലോമീറ്റർ ദൂരമുണ്ട് കർണാടകയിൽ ഗുണ്ടൽപേട്ട് പെട്രോൾപമ്പിലേക്ക്. ദൂരം കൂടുതലായതിനാൽ തോല്പെട്ടിയിലേതുപോലെ ഇന്ധനം നിറയ്ക്കാനായിമാത്രം ആളുകൾ ഗുണ്ടൽപേട്ടയ്ക്ക് പോകാറില്ല. പക്ഷേ, ഗുണ്ടൽപേട്ട് വഴി വരുന്ന വാഹനങ്ങൾ അവിടെനിന്നാണ് ഇന്ധനം നിറയ്ക്കുന്നത്.
from mathrubhumi.latestnews.rssfeed https://ift.tt/3GWHB0I
via
IFTTT
No comments:
Post a Comment