നാദാപുരം: സദാസമയം മകൾ മൊബൈൽ ഫോണുപയോഗിക്കുന്നത് ചോദ്യംചെയ്ത അമ്മ ഫോൺ വാങ്ങിവെച്ചു. ഇതിൽ ക്ഷുഭിതയായ മകൾ വീടുവിട്ടിറങ്ങി. ചേലക്കാട് സ്വദേശിനിയായ വട്ടോളി നാഷണൽ ഹയർ സെക്കൻഡറി സ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയെയാണ് വെള്ളിയാഴ്ച വൈകുന്നേരം മൂന്നരമുതൽ കാണാതായത്. ഏറെനേരത്തെ ആശങ്കയ്ക്കൊടുവിൽ വിദ്യാർഥിനിയെ അർധരാത്രി റോഡരികിൽ കണ്ടെത്തി. വീട്ടുകാർ ആദ്യം കരുതിയത് പെൺകുട്ടി അയൽവീട്ടിലുണ്ടാകുമെന്നായിരുന്നു. എന്നാൽ, സന്ധ്യമയങ്ങിയിട്ടും വീട്ടിൽ തിരിച്ചെത്താതായതോടെയാണ് കുട്ടിക്കായി അന്വേഷണം തുടങ്ങുന്നത്. ബന്ധുവീട്ടിലും പരിസരത്തും ഇല്ലെന്നറിഞ്ഞതോടെ വീട്ടുകാർ നാദാപുരം പോലീസിൽ പരാതിനൽകി. വിദ്യാർഥിനിക്കായി ബന്ധുക്കളും പോലീസും വ്യാപകതിരച്ചിൽനടത്തിവരികെയാണ് അർധരാത്രിയോടെ കുറ്റ്യാടി-നാദാപുരം സംസ്ഥാനപാതയിൽ മൊകേരിയിൽ കുട്ടിയുണ്ടെന്ന വിവരം ഒരാൾ വിളിച്ചുപറയുന്നത്. റോഡിലൂടെ കറുത്ത പർദയും ഹിജാബും ധരിച്ച് തനിയെ നടന്നുപോകുന്ന പെൺകുട്ടിയെക്കണ്ട ഒരു വാഹനത്തിന്റെ ഡ്രൈവർ കുട്ടിയോട് കാര്യം തിരക്കി. കുട്ടി നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇദ്ദേഹം പിന്നീട് കുട്ടിയുടെ രക്ഷിതാക്കളെ ഫോണിൽ ബന്ധപ്പെടുകയായിരുന്നു. ഉടൻ പോലീസും സ്ഥലത്തെത്തി. ശനിയാഴ്ച രാവിലെ കോടതിയിൽ ഹാജരാക്കിയ കുട്ടിയെ മാതാപിതാക്കളോടൊപ്പം വിട്ടയച്ചു. കഴിഞ്ഞ ദിവസമാണ് മാതാവ് കുട്ടിയിൽനിന്ന് മൊബൈൽ ഫോൺ വാങ്ങിവെച്ചത്. ഇതിന്റെ ദേഷ്യമാണ് കുട്ടിയെ വീടുവിട്ടിറങ്ങാൻ പ്രേരിപ്പിച്ചതെന്നാണ് ബന്ധുക്കൾ പറയുന്നത്.
from mathrubhumi.latestnews.rssfeed https://ift.tt/3BS0fTG
via
IFTTT
No comments:
Post a Comment