കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിന് പാർട്ടിയെ സജ്ജമാക്കുന്നതിന്റെ ഭാഗമായി അച്ചടക്കം ഉറപ്പാക്കാൻ കോൺഗ്രസ്. പാർട്ടി പരിപാടികൾ താഴെത്തട്ടിൽ എത്രമാത്രം നടപ്പാക്കുന്നുവെന്നതിൽ മണ്ഡലം-ബ്ലോക്ക്-ഡി.സി.സി. ഭാരവാഹികൾക്കായിരിക്കും ഉത്തരവാദിത്വം. പ്രവർത്തിക്കാത്തവർക്കെതിരേ കർശന നടപടിയെടുക്കാനാണ് കൊച്ചിയിൽ എ.ഐ.സി.സി. നേതാക്കളുടെ സാന്നിധ്യത്തിൽ നടത്തിയ അവലോകനയോഗത്തിലെ തീരുമാനം. ജനുവരി 26-ന് മുമ്പ് ബൂത്തുകമ്മിറ്റികൾ എല്ലാം പുനഃസംഘടിപ്പിക്കണമെന്ന് കെ.പി.സി.സി. നിർദേശിച്ചിരുന്നു. എന്നാൽ, 5692 ബൂത്തുകമ്മിറ്റികളിൽ ഇത് നടന്നിട്ടില്ല. 19,349 ബൂത്തുകമ്മിറ്റികൾ മാത്രമാണ് ഇതുവരെ പുനഃസംഘടിപ്പിച്ചത്. ഇനിയും പുനഃസംഘടന നടത്താത്തവ ഫെബ്രുവരി 21-നകം നടത്തണം. ഇല്ലെങ്കിൽ ബൂത്തിന്റെ ചുമതലയുള്ള മണ്ഡലം പ്രസിഡന്റുമാരെ സ്ഥാനത്തുനിന്ന് നീക്കും. ബൂത്ത് പുനഃസംഘടനയ്ക്ക് വിഘാതമാകുന്നവിധത്തിൽ ഏതെങ്കിലും ഡി.സി.സി. ഭാരവാഹി പ്രവർത്തിച്ചാൽ അവരെയും സ്ഥാനത്തുനിന്ന് ഒഴിവാക്കും. ജില്ലയുടെ ചുമതലയുള്ള കെ.പി.സി.സി. ജനറൽസെക്രട്ടറിമാർ മണ്ഡലത്തിന്റെ ചുമതലയുള്ള സെക്രട്ടറിമാരിൽനിന്ന് ശേഖരിച്ച വിവരങ്ങൾ യോഗത്തിൽ അവതരിപ്പിച്ചു. പാർട്ടി ആഹ്വാനംചെയ്ത പദയാത്രകൾ എത്ര മണ്ഡലങ്ങളിൽ നടത്തിയെന്ന അവലോകനം നടന്നു. പരിപാടി സംഘടിപ്പിക്കാത്ത കമ്മിറ്റികളുടെ ചുമതലക്കാരിൽനിന്ന് വിശീദകരണംതേടും. പ്രതിപക്ഷനേതാവ് നടത്തുന്ന ഐശ്വര്യ കേരള യാത്രയുടെ സമാപനം 23-ന് തിരുവനന്തപുരത്ത് വിപുലമായി നടത്തും. രാഹുൽ ഗാന്ധി പങ്കെടുക്കും. ഒരു ലക്ഷംപേരെ സമ്മേളനത്തിൽ പങ്കെടുപ്പിക്കും സംഘടനാചുമതലയുള്ള എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ സാന്നിധ്യത്തിൽ നടന്ന യോഗത്തിൽ കേരളത്തിന്റെ ചുമതലയുള്ള ജനറൽസെക്രട്ടറി താരിഖ് അൻവർ ഓൺലൈനായി പങ്കെടുത്തു. കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും സംസ്ഥാനത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി. സെക്രട്ടറിമാരും ജില്ലയുടെ ചുതലയുള്ള കെ.പി.സി.സി. ജനറൽ സെക്രട്ടറിമാരും ഡി.സി.സി. പ്രസിഡന്റുമാരും പങ്കെടുത്തു.
from mathrubhumi.latestnews.rssfeed https://ift.tt/3aDgEA0
via
IFTTT
No comments:
Post a Comment