തിരുവനന്തപുരം: യു.ഡി.എഫിന്റെ പ്രകടനപത്രികയ്ക്ക് രൂപംനൽകാൻ യുവജനതയിൽനിന്ന് അഭിപ്രായംതേടി ശശി തരൂർ എം.പി. ലോകോത്തര കേരളം-യുവതയുടെ കാഴ്ചപ്പാടറിയാൻ എന്നപേരിൽ തിരുവനന്തപുരത്ത് നടന്ന കൂടിക്കാഴ്ചയിൽ വിവിധ മേഖലകളിലെ യുവാക്കൾ പ്രതിനിധീകരിച്ചു. വിദ്യാഭ്യാസം, അടിസ്ഥാനസൗകര്യവികസനം, സംരംഭങ്ങൾ, ജനങ്ങൾക്ക് ആശ്വാസവും സഹായവുമാകുന്നവിധത്തിലുള്ള സർക്കാർ ഇടപെടൽ എന്നീകാര്യങ്ങളിലെല്ലാം പുതിയ ആശയങ്ങൾ പുതുതലമുറ മുന്നോട്ടുവെച്ചു. എല്ലാം ശ്രദ്ധയോടെ കേട്ടും, വ്യക്തതവരുത്തിയും തരൂർ അവർക്കൊപ്പം നിന്നു. കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള ജില്ലകളിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ടവരാണ് കൂടിക്കാഴ്ചയ്ക്കെത്തിയത്. സർക്കാർ സർവീസിലെ വഴിപിഴച്ചവരെ തള്ളാനുള്ള ഇടമായി കാസർകോടിനെ മാറ്റരുതെന്ന നിർദേശമായിരുന്നു സയ്ദ് അനസ് അബ്ദുള്ളയ്ക്ക് വെക്കാനുണ്ടായിരുന്നത്. എല്ലാ ജില്ലകളിലും സഞ്ചരിക്കുന്ന കീമോതെറാപ്പി യൂണിറ്റുകൾ സ്ഥാപിക്കണം. ഉന്നതവിദ്യാഭ്യാസത്തെ ജോലിയുമായി ബന്ധപ്പെടുത്താനകണം. പരിസ്ഥിതി സൗഹൃദം പാഠ്യപദ്ധതിയുടെ ഭാഗമാക്കണം. നഗരങ്ങളിൽ സമഗ്ര അഴുക്കുചാൽ പദ്ധതിയുണ്ടാകണം. മന്ത്രിസഭയിൽ വനിതാപ്രാതിനിധ്യം 50 ശതമാനം വേണം. ആഗോളതാപനം, കാലാവസ്ഥാവ്യതിയാനം എന്നിവ രൂക്ഷമാകുന്ന കാലത്ത് കേരളത്തിന് കാർബൺ ബജറ്റ് പ്രഖ്യാപിക്കാനാകണം. ഗ്രാമങ്ങളിൽ തടസ്സമില്ലാത്ത ഇന്റർനെറ്റ് സൗകര്യം ഉറപ്പാക്കണം. ചിത്രാഞ്ജലി സ്റ്റുഡിയോ രാമോജി ഫിലിം സിറ്റിയുടെ മാതൃകയിൽ വികസിപ്പിക്കണം. പഴം-പച്ചക്കറി വിതരണത്തിനും സംഭരണത്തിനും സഹകരണമേഖലയിൽ മിൽമ മാതൃകയിൽ കേന്ദ്രീകൃതസംവിധാനം വേണം.- ഇങ്ങനെ നീളുന്നു യുവതയുടെ നിർദേശങ്ങൾ.ബെന്നി ബെഹനാൻ എം.പി., എം.കെ. മുനീർ എം.എൽ.എ. എന്നിവരും പങ്കെടുത്തു. ചരിത്രം പറഞ്ഞുള്ള രാഷ്ട്രീയംമാത്രം ഇനി പോര : നാളെ എന്താകണമെന്ന ചിന്തയാണ് ഇനി നമുക്കുവേണ്ടതെന്ന് ശശി തരൂർ പറഞ്ഞു. ചരിത്രം പറഞ്ഞുമാത്രം രാഷ്ട്രീയം കൊണ്ടുനടക്കുന്ന രീതി ഒഴിവാക്കണം. 14-ാം നൂറ്റാണ്ടിലെ ആശയവുമായാണ് ഒരുവിഭാഗത്തിന്റെ രാഷ്ട്രീയ പ്രവർത്തനം. 19-ാം നൂറ്റാണ്ടിലേക്കാണ് മറ്റൊരുവിഭാഗം നമ്മെ നയിക്കാൻ ശ്രമിക്കുന്നത്. 21-ാം നൂറ്റാണ്ടിലേക്ക് കേരളത്തെ കൊണ്ടുപോകാൻ കോൺഗ്രസിനേ കഴിയൂ. അതിനാണ് യുവാക്കളുടെ ആശയങ്ങൾ സ്വീകരിക്കാൻ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു
from mathrubhumi.latestnews.rssfeed https://ift.tt/2MKFHcd
via
IFTTT
No comments:
Post a Comment