കൊച്ചി: പാലാ സീറ്റിൽ താൻ എന്തായാലും മത്സരിക്കുമെന്ന് മാണി സി.കാപ്പൻ എം.എൽ.എ. വീണ്ടും പറഞ്ഞതോടെ, കളംമാറ്റത്തിനുള്ള സാധ്യതകൾ കൂടുതൽ തെളിഞ്ഞു. കാപ്പനെ എൽ.ഡി.എഫിൽനിന്ന് ചാടിക്കാനുള്ള ഉറച്ച തീരുമാനത്തിൽ യു.ഡി.എഫും കരുക്കൾ നീക്കുകയാണ്. വരുന്നെങ്കിൽ പാർട്ടിയും കൂടെവേണമെന്ന മുൻനിബന്ധന ഒഴിവാക്കി, കാപ്പൻമാത്രം വന്നാലും പാലായിൽ സ്വീകരിക്കാൻ യു.ഡി.എഫ്. വാതിലുകൾ തുറന്നിട്ടു. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരളയാത്ര കോട്ടയത്തെത്തുമ്പോൾ യു.ഡി.എഫ്. ക്യാമ്പിൽ കാപ്പൻ ഉണ്ടാവണമെന്നാണ് കോൺഗ്രസിന്റെ ആഗ്രഹം. പാലാ കാപ്പനുവിട്ടുകൊടുക്കാൻ കേരള കോൺഗ്രസ് ജോസഫ് നേരത്തേ തയ്യാറായിട്ടുണ്ട്. യു.ഡി.എഫ്. വോട്ടും കാപ്പന്റെ വ്യക്തിപരമായ വോട്ടും ചേരുമ്പോൾ പാലാ പിടിക്കാമെന്നാണ് കോൺഗ്രസ് പ്രതീക്ഷ. എൻ.സി.പി. ദേശീയാധ്യക്ഷൻ ശരദ് പവാറുമായുള്ള ചർച്ചയ്ക്കുശേഷം കാപ്പൻ നിലപാടുകളിൽ അയവുവരുത്തിയിരുന്നു. അതിനിടെ, കോൺഗ്രസ് വീണ്ടും ചൂണ്ടയിട്ടതോടെ കാപ്പൻ അതിൽ കൊത്തി. പാലായോ മറ്റുസീറ്റോ കിട്ടി, ഇടതുമുന്നണിയിൽ തുടർന്നാൽത്തന്നെ സി.പി.എമ്മിൽനിന്ന് 'പാലംവലി' ഉണ്ടാവുമോയെന്ന് കാപ്പൻ ഭയക്കുന്നു. തോൽക്കുന്നതിനെക്കാൾ യു.ഡി.എഫിൽ പോകുന്നതാണ് നല്ലതെന്ന ചർച്ച കാപ്പൻക്യാമ്പിൽ ശക്തമാണ്. എൻ.സി.പി. ദേശീയ ജനറൽ സെക്രട്ടറി പ്രഫുൽ പട്ടേൽ കാണാൻ സമയം ചോദിച്ചെങ്കിലും എന്നുകാണാമെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടില്ല. എൻ.സി.പി.യുമായി ചർച്ച നീട്ടിക്കൊണ്ടുപോയി കാപ്പനും യു.ഡി.എഫിനും ആശയക്കുഴപ്പമുണ്ടാക്കാനാണ് സി.പി.എം. ശ്രമം. പ്രഫുൽ പട്ടേലും മുഖ്യമന്ത്രിയും ഫോണിൽ ചർച്ച നടത്തി. ഇനി ചർച്ചവേണ്ടെന്ന നിലപാടിലാണ് എ.കെ. ശശീന്ദ്രൻ വിഭാഗം. സി.പി.എമ്മുമായി ഉഭയകക്ഷിചർച്ച തുടങ്ങുമ്പോഴേക്കും പ്രഫുൽപട്ടേലും മുഖ്യമന്ത്രിയും കൂടിക്കാഴ്ച നടത്താനുള്ള സാഹചര്യമൊരുങ്ങുമെന്നാണ് എൻ.സി.പി. സംസ്ഥാന അധ്യക്ഷൻ ടി.പി. പീതാംബരന്റെ പ്രതീക്ഷ. കാപ്പൻ നാളെ ഡൽഹിക്ക് കോട്ടയം: തന്റെ നിലപാട് പാർട്ടി ദേശീയ നേതൃത്വത്തോട് വിശദീകരിക്കാൻ കാപ്പൻ ചൊവ്വാഴ്ച ഡൽഹിക്കുപോകും. ബുധനാഴ്ച എൻ.സി.പി. അധ്യക്ഷൻ ശരദ് പവാർ, പ്രഫുൽ പട്ടേൽ എന്നിവരുമായി കൂടിക്കാഴ്ചനടത്തും. ശരദ് പവാർ കൂടെനിൽക്കുമെന്ന പ്രതീക്ഷയിലാണ് കാപ്പൻ. ദേശീയനേതൃത്വത്തിന്റെ നിലപാട് എന്തുതന്നെയായാലും എൻ.സി.പി.യിൽ പിളർപ്പുണ്ടാകുമെന്നാണ് ഇപ്പോഴത്തെ സൂചന. Content Highlights:kerala assembly election 2021: Mani c kappan
from mathrubhumi.latestnews.rssfeed https://ift.tt/3aOXcjU
via
IFTTT
No comments:
Post a Comment