ചെന്നൈ: ഇന്ത്യയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ മൂന്നാം ദിനം ബാറ്റിങ് ആരംഭിച്ച് ഇംഗ്ലണ്ട്. രണ്ടാംദിനം കളി നിർത്തുമ്പോൾ, ക്യാപ്റ്റൻ ജോ റൂട്ടിന്റെ ഡബിൾ സെഞ്ചുറിയുടെ (218) കരുത്തിൽ എട്ടുവിക്കറ്റിന് 555 റൺസെന്ന നിലയിലായിരുന്നു ഇംഗ്ലണ്ട്. ഡൊമിനിക് ബെസ്സും (28*) ജാക്ക് ലീച്ചുമാണ് (6*) ക്രീസിൽ. 2011-നുശേഷം സ്വന്തം നാട്ടിൽ ഇതാദ്യമായാണ് ഇന്ത്യ ഇന്നിങ്സിൽ 550-ന് മുകളിൽ വഴങ്ങുന്നത്. ചെപ്പോക്കിലെ പിച്ച് അവസാനദിവസങ്ങളിൽ ബൗളർമാർക്ക് അനുകൂലമായിമാറും എന്ന കണക്കുകൂട്ടലിൽ ഒന്നാം ഇന്നിങ്സിൽ പരമാവധി റൺസ് സ്കോർ ചെയ്യുകയെന്ന പദ്ധതി കൃത്യമായി നടപ്പാക്കാൻ ഇംഗ്ലണ്ടിന് കഴിഞ്ഞു. 100-ാം ടെസ്റ്റ് കളിക്കുന്ന റൂട്ട് 377 പന്തുകൾ നേരിട്ട് രണ്ടു സിക്സും 19 ഫോറുമടക്കം 218 റൺസെടുത്ത് ഷഹബാസ് നദീമിന്റെ പന്തിൽ പുറത്താകുകയായിരുന്നു. ടെസ്റ്റ് കരിയറിലെ അഞ്ചാം ഇരട്ട സെഞ്ചുറി കുറിച്ച ശേഷമാണ് താരം മടങ്ങിയത്. ഇതോടൊപ്പം 100-ാം ടെസ്റ്റിൽ ഇരട്ട സെഞ്ചുറി നേടുന്ന ആദ്യ താരമെന്ന നേട്ടവും റൂട്ട് സ്വന്തമാക്കി. അശ്വിനെ സ്റ്റെപ്പ് ഔട്ട് ചെയ്ത് സിക്സറിന് പറത്തിയാണ് അദ്ദേഹം ഇരട്ട സെഞ്ചുറിയിലെത്തിയത്. രണ്ടാം ദിനം 124 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ജോ റൂട്ട് - ഓൾറൗണ്ടർ ബെൻ സ്റ്റോക്ക്സ് സഖ്യമാണ് ഇംഗ്ലണ്ടിന് ആധിപത്യം സമ്മാനിച്ചത്. 118 പന്തിൽ നിന്ന് മൂന്നു സിക്സും 10 ഫോറുമടക്കം 82 റൺസെടുത്ത സ്റ്റോക്ക്സിനെ പുറത്താക്കി ഷഹബാസ് നദീമാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. അഞ്ചാം വിക്കറ്റിൽ റൂട്ടും ഒലി പോപ്പും ചേർന്ന് 86 റൺസ് ചേർത്തു. 89 പന്തിൽ നിന്ന് 34 റൺസെടുത്ത പോപ്പിനെ അശ്വിനാണ് പുറത്താക്കിയത്. ജോസ് ബട്ട്ലർ (30), ജോഫ്ര ആർച്ചർ (0) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങൾ. ഇന്ത്യയ്ക്കായി ബുംറ, നദീം, അശ്വിൻ, ഇഷാന്ത് ശർമ എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. മത്സരത്തിന്റെ തത്സമയ വിവരണം താഴെ വായിക്കാം... Content Highlights: India vs England 1st Test day 3
from mathrubhumi.latestnews.rssfeed https://ift.tt/3aKKjHi
via
IFTTT
No comments:
Post a Comment