ബെംഗളൂരു: കാർഷിക നിയമഭേദഗതിക്ക് പിന്നാലെ കർഷകരിൽനിന്ന് നെല്ലുസംഭരിക്കാൻ കരാറുണ്ടാക്കി റിലയൻസ്. കർണാടകത്തിൽ റായ്ച്ചൂരിലെ സിന്ധാനൂരിൽനിന്നാണ് കർഷകരിൽനിന്ന് ഫാർമേഴ്‌സ് പ്രൊഡ്യൂസേഴ്‌സ് കമ്പനിവഴി 1,000 ക്വിന്റൽ നെല്ല് സംഭരിക്കാൻ റിയലൻസ് റീട്ടെയിൽ ലിമിറ്റഡ് കരാറുണ്ടാക്കിയത്. അഗ്രികൾച്ചറൽ പ്രൊഡ്യൂസേഴ്‌സ് മാർക്കറ്റ് കമ്മിറ്റി (എ.പി.എം.സി.) കളിലൂടെ മാത്രമേ കാർഷികവിളകൾ വിൽപ്പനയ്ക്കെത്തിക്കാൻ കഴിയൂവെന്ന നിബന്ധന കഴിഞ്ഞമാസം കർണാടകസർക്കാർ ഭേദഗതി ചെയ്തിരുന്നു. സോന മസൂരി ഇനം അരിയാണ് റിലയൻസ് കർഷകരിൽനിന്ന് വാങ്ങുന്നത്. സർക്കാർ ഏർപ്പെടുത്തിയ താങ്ങുവിലയിൽനിന്ന് 82 രൂപ കൂടുതൽ നൽകിയാണ് സംഭരണം. 1868 രൂപയാണ് സർക്കാരിന്റെ താങ്ങുവിലയെങ്കിലും റിലയൻസ് ക്വിന്റലിന് 1950 രൂപ നൽകും. സ്വാസ്ത്യ ഫാർമേഴ്‌സ് പ്രൊഡ്യൂസിങ്ങ് കമ്പനി ( എസ്.എഫ്. പി.സി.) യുമായാണ് റിലയൻസിന്റെ കരാർ. പണം കമ്പനിക്കാണ് റിലയൻസ് നൽകുക. തുടർന്ന് കമ്പനി കർഷകർക്ക് പണം കൈമാറും. 1,100 -ഓളം നെൽക്കർഷകരാണ് എസ്.എഫ്.പി.സി. യിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. അതേസമയം കർഷകരിൽനിന്ന് അധികനിരക്ക് നൽകി നെല്ല് സംഭരിക്കുന്നത് ചൂഷണത്തിന്റെ ആദ്യപടിയാണെന്ന് കർഷക സംഘടനകളായ കർണാടക രാജ്യ റെയ്ത്ത സംഘയും ഹസിരു സേനയും ആരോപിച്ചു. ആദ്യംകൂടുതൽ തുക നൽകി കർഷകരെ ഒപ്പം നിർത്തുകയും പിന്നീട് വിലകുറയ്ക്കുകയും ചെയ്യുന്നതാണ് കോർപ്പറേറ്റുകളുടെ രീതിയെന്നും സംഘടനകൾ ആരോപിച്ചു. ഇതിനകം 500 ക്വിന്റലോളം നെല്ല് എസ്.എഫ്. പി.സി. യുടെ ഗോഡൗണിൽ സംഭരിച്ചുവെന്നാണ് സൂചന. റിലയൻസിൽ നിന്നുള്ള ഉദ്യോഗസ്ഥരെത്തി നെല്ലിന്റെ ഗുണനിലവാരം പരിശോധിച്ചതിന് ശേഷമായായിരിക്കും കമ്പനിക്ക് പണം നൽകുക. 1.5 ശതമാനം തുക കമ്പനിക്ക് കമ്മിഷനായി ലഭിക്കും. നെല്ല് കൊയ്‌തെടുത്ത് ചാക്കുകളിലാക്കി സിന്ധാനൂരിലെ സംഭരണകേന്ദ്രത്തിലെത്തിക്കേണ്ടത് കർഷകരുടെ ചുമതലയാണ്.
from mathrubhumi.latestnews.rssfeed https://ift.tt/39lwEG8
via
IFTTT
No comments:
Post a Comment