തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സ്വപ്നപദ്ധതിയായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ നിർമാണം പൂർത്തിയാകാൻ ഇനിയും ഒരുവർഷമെങ്കിലും വേണ്ടിവരും. നിർമാണം വൈകുന്നതോടെ ഈ സർക്കാരിന്റെ കാലത്ത് വിഴിഞ്ഞം തുറമുഖം യാഥാർഥ്യമാകില്ലെന്നുറപ്പായി. കോവിഡ് കാലത്ത് തൊഴിലാളികൾ മടങ്ങിപ്പോയതുകാരണം പണി നിർത്തിയതും കല്ല് കിട്ടാത്തതുമാണ് പ്രതിസന്ധിയായത്. കോവിഡിനുശേഷം പണി ഭാഗികമായി പുനരാരംഭിച്ചപ്പോൾ പ്രദേശവാസികളുടെ സമരം കാരണം ഒരുമാസം നിർമാണം പൂർണമായും മുടങ്ങിയതും വെല്ലുവിളിയായി. പദ്ധതിയുടെ ഭാഗമായി പോർട്ട് ഓഫീസ് മന്ദിരം ഈവർഷം ഉദ്ഘാടനം നടത്തി. 220 കെ.വി. സബ്സ്റ്റേഷന്റെയും കാർഗോ കോംപ്ലക്സിന്റെയും ഉദ്ഘാടനം വരുംമാസങ്ങളിൽ നടത്താനായേക്കുമെന്നാണ് അദാനി ഗ്രൂപ്പ് കരുതുന്നത്. ബെർത്ത് നിർമാണത്തിന്റെ പണികളും ഏകദേശം പൂർത്തിയായി. എന്നാൽ, പ്രധാന നിർമിതിയായ കടൽഭിത്തിയുടെ 20 ശതമാനം മാത്രമാണ് പൂർത്തിയായത്. കടലിൽ കല്ലിട്ട് ബ്രേക്ക്വാട്ടർ സംവിധാനമൊരുക്കാൻ 50 ലക്ഷം ടൺ കല്ല് ഇനിയും വേണ്ടിവരും. കല്ലിനായി ക്വാറി അനുവദിക്കുന്നതിൽ കാലതാമസമുണ്ടായതായും അനുവദിച്ച ക്വാറികളിൽനിന്ന് പാറ പൊട്ടിച്ചെടുക്കാനുള്ള നിയമതടസ്സങ്ങളും വെല്ലുവിളിയായതായി അദാനി ഗ്രൂപ്പ് പറയുന്നു. സംസ്ഥാനത്തിന്റെ അടിസ്ഥാനസൗകര്യവികസനത്തിൽ വൻകുതിച്ചുചാട്ടത്തിനു വഴിയൊരുക്കുന്ന 7700 കോടിയുടെ പൊതു-സ്വകാര്യ (പി.പി.പി.) പദ്ധതി 2015 ഡിസംബറിലാണ് നിർമാണം തുടങ്ങിയത്. നാലുവർഷത്തിനുള്ളിൽ (1460 ദിവസം) നിർമാണം പൂർത്തിയാക്കണമെന്നായിരുന്നു സർക്കാരും അദാനി ഗ്രൂപ്പും തമ്മിലുള്ള കരാർ. ഇതിനുശേഷം ഒൻപതുമാസംകൂടി നിർമാണം പൂർത്തിയാക്കാൻ കമ്പനിയെ അനുവദിക്കുന്ന അധിക കാലാവധിയും കരാറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിൽ ആദ്യത്തെ മൂന്നുമാസത്തിനുശേഷം നിർമാണം പൂർത്തിയായില്ലെങ്കിൽ സർക്കാരിന് കമ്പനിയിൽനിന്ന് നഷ്ടപരിഹാരം ഈടാക്കാം. കമ്പനി സർക്കാരിനുനൽകിയിട്ടുള്ള ഗാരന്റി തുകയിൽനിന്നാണ് ഈ തുക ഈടാക്കുന്നത്. ഒൻപതുമാസത്തെ കാലാവധി സെപ്റ്റംബറിൽ കഴിഞ്ഞിരുന്നു. Content Highligts:Vizhinjam port will not become a reality during this government
from mathrubhumi.latestnews.rssfeed https://ift.tt/37gFOnw
via
IFTTT
No comments:
Post a Comment