ന്യൂഡൽഹി: ഡൽഹി അതിർത്തിയിലെ സമരഭൂമിയിൽ നിരാഹാരമിരുന്നും ജില്ലാഭരണകേന്ദ്രങ്ങൾ ഉപരോധിച്ചും കാർഷികനിയമങ്ങൾക്കെതിരായ പ്രക്ഷോഭം കൂടുതൽ ശക്തമാക്കി കർഷകർ. സമരത്തിന്റെ 19-ാം ദിവസമായ തിങ്കളാഴ്ച രാജ്യതലസ്ഥാനത്തെ നാല് അതിർത്തികൾക്കു പുറമേ, ഡൽഹി-ജയ്‌പുർ ദേശീയപാതയും ആഗ്ര-ഡൽഹി എക്സ്പ്രസ്‌പാതയുമടക്കം തലസ്ഥാനത്തേക്കുള്ള അഞ്ചു ദേശീയപാതകളും ഉപരോധത്തിൽ സ്തംഭിച്ചു. പ്രധാന സമരകേന്ദ്രമായ സിംഘുവിൽ കർഷകനേതാക്കൾ രാവിലെ എട്ടുമുതൽ വൈകീട്ട് അഞ്ചുവരെ നിരാഹാരമിരുന്നു. ഡൽഹി-യു.പി. അതിർത്തിയിലും ഹരിയാണ അതിർത്തിയായ തിക്രിയിലും നിരാഹാരസമരം നടന്നു. അതിർത്തികളിലേക്കു കൂടുതൽ കർഷകർ പ്രവഹിക്കാൻ തുടങ്ങിയതോടെ ഡൽഹി പോലീസിനു പുറമേ, ദ്രുത കർമസേനയെയും അർധസൈനികരെയും അധികമായി സുരക്ഷയ്ക്കുവിന്യസിച്ചു.സമരം കൂടുതൽ ശക്തമാക്കാൻ ഉത്തർപ്രദേശ്, രാജസ്ഥാൻ, പഞ്ചാബ്, ഹരിയാണ, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിൽനിന്നായി കൂടുതൽ കർഷകർ ഡൽഹിയിലേക്കു വന്നുകൊണ്ടിരിക്കുന്നുവെന്ന് ഓൾ ഇന്ത്യ കിസാൻ സംഘർഷ് കോ-ഓർഡിനേഷൻ കമ്മിറ്റി അറിയിച്ചു.രാജ്യത്തെ 341 ജില്ലകളിൽ പ്രക്ഷോഭം നടന്നതായി കർഷകനേതാക്കൾ പറഞ്ഞു. ജയ്‌പുർ ദേശീയപാത തുടർച്ചയായി രണ്ടാംദിവസവും സ്തംഭിച്ചു. ഡൽഹി ചലോ മാർച്ചു നടത്തിയ കർഷകരെ ഞായറാഴ്ച ഷാജഹാൻപുരിൽ തടഞ്ഞതിനെത്തുടർന്ന് അവിടെ ധർണ നടത്തുകയാണ് സമരക്കാർ. മഹാരാഷ്ട്രയിൽനിന്നുള്ള കർഷകരും ഡൽഹിക്കു പുറപ്പെട്ടു. ഡൽഹി-ആഗ്ര എക്സ്പ്രസ് പാതയിലെ പൽവലിലും പ്രക്ഷോഭക്കാർ പിന്മാറിയിട്ടില്ല.പഞ്ചാബിലും ഹരിയാണയിലും ജില്ലാകമ്മിഷണർമാരുടെ ഓഫീസുകൾക്കു മുന്നിൽ പ്രതിഷേധം ശക്തമായി. ഹരിയാണയെയും പഞ്ചാബിനെയും ബന്ധിപ്പിക്കുന്ന ശംഭു അതിർത്തിയിൽ കർഷകർ തമ്പടിച്ചതോടെ അംബാല-പട്യാല ദേശീയപാത പോലീസ് അടച്ചിട്ടു.
from mathrubhumi.latestnews.rssfeed https://ift.tt/2WgicJu
via
IFTTT
No comments:
Post a Comment