ഡോ. പ്രമോദ് പിഷാരടി കോഴിക്കോട്: ഫെയ്സ്ബുക്ക് സ്ഥാപകനും ഭാര്യയും ചേർന്ന് രൂപംനൽകിയ ചാരിറ്റിയുടെ ഈ വർഷത്തെ ഇമേജിങ് സയന്റിസ്റ്റ് ഗ്രാന്റ് ലഭിച്ചവരിൽ കോട്ടയം സ്വദേശി ഡോ.പ്രമോദ് പിഷാരടിയും. നൂതന ഇമേജിങ് വിദ്യകൾ രൂപപ്പെടുത്താനുള്ളതാണ് ഗ്രാൻഡ്. 6.86 ലക്ഷം ഡോളർ (5 കോടി രൂപ) ആണ് ഗ്രാൻഡ് തുക, കാലാവധി അഞ്ചുവർഷം. മാർക് സക്കർബർഗും ഭാര്യ ഡോ. പ്രിസില്ല ചാനും ചേർന്ന് രൂപംനൽകിയ ചാൻ സക്കർബർഗ് ഇനിഷ്യേറ്റീവിന്റെ (CZI) ഗ്രാൻഡ് ലഭിക്കുന്ന ആദ്യ മലയാളി ശാസ്ത്രജ്ഞനാണ് ഡോ.പിഷാരടി. യു.എസിൽ മിനസോട്ട സർവകലാശാലയ്ക്ക് കീഴിലെ മാഗ്നറ്റിക് റെസണൻസ് റിസർച്ച് സെന്ററിൽ (CMRR) ഗവേഷകനാണ് അദ്ദേഹം. ഡോ.പിഷാരടി ഉൾപ്പടെ, ഇമേജിങ് വിദ്യകൾ രൂപപ്പെടുത്തുന്ന 22 ശാസ്ത്രജ്ഞർക്ക് ഇത്തവണ സി.സെഡ്.ഐ.ഗ്രാൻഡ് ലഭിച്ചു. എഞ്ചിനിയർമാർ, ഭൗതികശാസ്ത്രജ്ഞർ, ഗണിതവിദഗ്ധർ, കമ്പ്യൂട്ടർ ഗവേഷകർ, ജീവശാസ്ത്രജ്ഞർ-അങ്ങനെ വ്യത്യസ്ത മേഖലകളിൽ നിന്നുള്ളവർ ഇതിൽ ഉൾപ്പെടുന്നു. ഇത്രയും പേർക്ക് മൊത്തം 1.75 കോടി ഡോളർ (130 കോടി രൂപ) ആണ് ഗ്രാൻഡ് അനുവദിച്ചിട്ടുള്ളത്. 2015 ഡിസംബറിലാണ് ഈ ഇനിഷ്യേറ്റീവ് ആരംഭിച്ചത്. സക്കർബർഗ്ഗും ചാനും തങ്ങളുടെ ഫെയ്സ്ബുക്ക് ഓഹരികളുടെ 99 ശതമാനം വരുമാനം ഇതിലേക്ക് സംഭാവന ചെയ്യുന്നു. രോഗങ്ങൾ ഇല്ലാതാക്കുക, വിദ്യാഭ്യാസം മെച്ചപ്പെടുത്തുക, കുറ്റകൃത്യ നീതിനിർവഹണം പരിഷ്ക്കരിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് സി.സെഡ്.ഐ. പ്രവർത്തിക്കുന്നത്. ഇമേജിങ് വിദ്യകൾ കൂടുതൽ മെച്ചപ്പെടുത്താൻ സഹായിക്കുന്ന നവീന കമ്പ്യൂട്ടേഷണൽ ആൽഗരിതങ്ങൾ രൂപപ്പെടുത്തുന്നതിൽ വിദഗ്ധനാണ് ഡോ.പിഷാരടിയെന്ന്, സി.സെഡ്.ഐ. അറിയിപ്പിൽ പറഞ്ഞു. അമിയോട്രോഫിക് ലാറ്ററൽ സ്ക്ലിറോസിസ് (ALS), പാർക്കിൻസൺസ് രോഗം, അൽഷൈമേഴ്സ് എന്നിങ്ങനെയുള്ള മസ്തിഷ്ക അപചയ രോഗങ്ങളെ നേരത്തെ തിരിച്ചറിയാൻ സഹായിക്കുന്ന ഇമേജിങ് വിദ്യകൾ രൂപപ്പെടുത്താനുള്ള പദ്ധതിയാണ് ഗ്രാന്റിനായി ഡോ. പിഷാരടി സമർപ്പിച്ചത്. നിർമിതബുദ്ധിയുടെ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) ഭാഗമായ ഡീപ് ലേണിങിന്റെ സാധ്യതകളും ഈ പ്രോജക്ടിനായി പ്രയോജനപ്പെടുത്തും. മസ്തിഷ്ക്കത്തിലെ ന്യൂറൽ കണക്ഷനുകൾ മാപ്പ് ചെയ്യാനുപയോഗിക്കുന്ന നൂതന വിദ്യയാണ് പ്രസരണ എം.ആർ.ഐ. (diffusion MRI). അതിനെ പുതിയ സാധ്യതകളിലേക്ക് നയിക്കാനുള്ള ശ്രമത്തിലാണ് ഡോ. പിഷാരടി. ഇതുസംബന്ധിച്ച് പ്രധാനപ്പെട്ട ഒരു പഠനറിപ്പോർട്ട് നേച്ചർ കമ്മ്യൂണിക്കേഷൻസ് ബയോളജി ജേർണലിൽ കഴിഞ്ഞ ജൂലായിൽ ഡോ.പിഷാരടിയും സംഘവും പ്രസിദ്ധീകരിച്ചിരുന്നു. ഈ ദിശയിലുള്ള ഗവേഷണം അടുത്ത അഞ്ചുവർഷത്തേക്ക് തുടരാൻ ഡോ.പിഷാരടിക്ക് സി.സെഡ്.ഐ.ഗ്രാൻഡ് സഹായകമാകും. കോട്ടയം കടുത്തുരുത്തി കൈലാസപുരത്ത് പിഷാരത്ത് പരേതരായ ത്രിവിക്രമ പിഷാരടിയുടെയും പ്രേമ പിഷാരസ്യാരുടെയും മകനാണ് ഡോ.പിഷാരടി. ഭാര്യ രാധിക, മകൾ പാർവതി. പാലക്കാട് എൻ.എസ്.എസ്. എഞ്ചിനിയറിങ് കോളേജിലെ പഠനത്തിന് ശേഷം, സിങ്കപ്പൂർ നാഷണൽ യൂണിവേഴ്സിറ്റിയിലാണ് പിഷാരടി പി.എച്ച്.ഡി. ചെയ്തത്. തുടർന്ന് രണ്ടുവർഷം സിങ്കപ്പൂരിൽ സയന്റിസ്റ്റായി പ്രവർത്തിച്ചു. അതിനു ശേഷം യു.എസിൽ മസാച്യൂസെറ്റ്സ് ഇൻസ്റ്റിട്ട്യൂട്ട് ഓഫ് ടെക്നോളജി (MIT) യിൽ പോസ്റ്റ് ഡോക്ടറൽ പഠനത്തിന് എത്തി. അവിടെ വെച്ചാണ് മെഡിക്കൽ ഇമേജിങ് വിദ്യകളിൽ അദ്ദേഹം ഗവേഷണം തുടങ്ങുന്നത്. മുൻ യു.എസ്.പ്രസിഡന്റ് ബാരക് ഒബാമ തുടങ്ങിവെച്ച ഒബാമ ബ്രെയിൻ ഇനിഷ്യേറ്റീവിവിൽ (Obama BRAIN Initiative) പ്രവർത്തിച്ച ഡോ.പിഷാരടി, നിലവിൽ മിനസോട്ട സർവകലാശാലയിൽ റിസർച്ച് അസോസിയേറ്റ് ആണ്. * കാണുക: മസ്തിഷ്ക അപചയരോഗങ്ങൾ നേരത്തെ നിർണയിക്കാൻ നൂതന സ്കാനിങ് വിദ്യയുമായി മലയാളി ഗവേഷകൻ Content Highlights: CZI Awards, Chan Zuckerberg Initiative, Pramod Pisharady, diffusion MRI, Imaging Scientist
from mathrubhumi.latestnews.rssfeed https://ift.tt/2JFj1Zt
via
IFTTT
No comments:
Post a Comment