തിരുവനന്തപുരം: ന്യൂനപക്ഷങ്ങൾക്കിടയിൽ നഷ്ടമായ വിശ്വാസം വീണ്ടെടുക്കാൻതക്ക നടപടികൾ കോൺഗ്രസിന്റെ ഭാഗത്തുനിന്നുണ്ടാകണമെന്ന് മുസ്ലിംലീഗും ആർ.എസ്.പി.യും ആവശ്യപ്പെട്ടു. അതിന് അനുയോജ്യമായി നേതൃസമീപനത്തിൽ മാറ്റമുണ്ടാകണം. തിരഞ്ഞെടുപ്പുഫലം വിലയിരുത്താനുള്ള യു.ഡി.എഫ്. യോഗത്തിനു മുമ്പ് കോൺഗ്രസ് നേതാക്കളായ ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവരെ കണ്ട ലീഗ്, ആർ.എസ്.പി. നേതാക്കളാണ് പരിഹാരനടപടികൾക്ക് കോൺഗ്രസ് മുൻകൈയെടുക്കണമെന്ന് ആവശ്യപ്പെട്ടത്. പ്രതിപക്ഷ നേതാവെന്ന നിലയിൽ രമേശ് ചെന്നിത്തലയുടെ പ്രവർത്തനത്തിൽ അതൃപ്തിയില്ല. അദ്ദേഹം തുടരുന്നതിൽ എതിർപ്പുമില്ല. എന്നാൽ, ഉമ്മൻചാണ്ടി നേതൃതലത്തിൽ കൂടുതൽ സജീവമാകണം. യു.ഡി.എഫ്. യോഗത്തിൽ ഇക്കാര്യങ്ങൾ ഉന്നയിക്കുന്നത് അനൗചിത്യമാകുമെന്നതിനാലാണ് കോൺഗ്രസ് നേതാക്കളെ കണ്ട് ഘടകകക്ഷികൾ ഇക്കാര്യം ഉന്നയിച്ചത്. പി.കെ. കുഞ്ഞാലിക്കുട്ടി, ഇ.ടി. മുഹമ്മദ് ബഷീർ, എം.കെ. മുനീർ, കെ.പി.എ. മജീദ്, പി.വി. അബ്ദുൾ വഹാബ് എന്നിവർ കൂടിയാലോചന നടത്തിയായിരുന്നു കൂടിക്കാഴ്ച. മുന്നണിക്കുണ്ടായ തിരിച്ചടി ഏതെങ്കിലുമൊരു നേതാവിന്റെ പ്രശ്നംകൊണ്ടോ പോരായ്മ കൊണ്ടോ അല്ലെന്ന് ലീഗ് നേതാക്കൾ വിശദീകരിച്ചു. തിരുത്തലിനായി ചില നിർദേശങ്ങളും മുന്നോട്ടുവെച്ചു. സ്വീകാര്യത വീണ്ടെടുക്കണം മധ്യതിരുവിതാംകൂറിലെ ന്യൂനപക്ഷ വിഭാഗങ്ങളിൽ യു.ഡി.എഫിനുണ്ടായിരുന്ന സ്വീകാര്യത വീണ്ടെടുക്കണം. കോൺഗ്രസ് നേതാക്കൾ തമ്മിലുള്ള പോര് മുന്നണിയുടെ സാധ്യതകളെ ബാധിക്കുന്നു. പാർട്ടിയെന്ന നിലയിൽ കൂടുതൽ ഐക്യത്തോടെ പ്രവർത്തിക്കാനാകണം. വെൽഫെയർ പാർട്ടി, ആർ.എം.പി. തുടങ്ങിയവയുമായി പ്രാദേശിക തലത്തിൽ തിരഞ്ഞെടുപ്പ് സമയത്തുണ്ടാക്കിയ നീക്കുപോക്ക് മുല്ലപ്പള്ളി രാമചന്ദ്രനും കെ. മുരളീധരനും തമ്മിൽ ഏറ്റുമുട്ടി വലിയ ചർച്ചയാക്കിയെന്ന പരാതിയും ലീഗ് പങ്കുവെച്ചു. ജമാഅത്തെ ഇസ്ലാമി നേതാക്കളെ യു.ഡി.എഫ്. കൺവീനർ സന്ദർശിച്ചത് എതിരാളികൾ ആയുധമാക്കി. ഇത്തരം കാര്യങ്ങളിൽ രാഷ്ട്രീയവിവേകം പ്രകടിപ്പിക്കാൻ മുതിർന്ന നേതാക്കൾക്കായില്ല. സംവരണേതര വിഭാഗങ്ങൾക്കുള്ള സാമ്പത്തിക സംവരണത്തെ എതിർക്കാൻ ലീഗ് മുന്നിട്ടിറങ്ങിയതും മറ്റു സംഘടനകളെ കൂട്ടി യോഗം വിളിച്ചതും തിരിച്ചടിയായെന്ന പരാതി കോൺഗ്രസും ഉന്നയിക്കുന്നു. ലീഗിന്റെ ഈ നീക്കം യു.ഡി.എഫിന്റെ മതേതര വിശ്വാസ്യതയ്ക്കു പോറലേൽപ്പിച്ചതായും കോൺഗ്രസ് ചൂണ്ടിക്കാട്ടി. ഈ നിലയിൽ തുടരാനാകില്ല -ആർ.എസ്.പി. ഈ നിലയിൽ മുന്നണിക്ക് മുന്നോട്ടുപോകാനാകില്ലെന്ന വികാരം ആർ.എസ്.പി. നേതാക്കളും കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചു. രാഷ്ട്രീയത്തെ ഗൗരവമായി യു.ഡി.എഫ്. കൈകാര്യം ചെയ്യുന്നുവെന്ന് ജനങ്ങൾക്ക് ബോധ്യമാകണം. എൽ.ഡി.എഫ്.വിരുദ്ധ വോട്ടുകൾ ബി.ജെ.പി.യിലേക്ക് പോകുന്നത് തടയാനാകണമെന്നും ആർ.എസ്.പി. നേതാക്കൾ ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി എ.എ. അസീസ്, ഷിബു ബേബി ജോൺ, എൻ.കെ. പ്രേമചന്ദ്രൻ എന്നിവരാണ് പ്രതിപക്ഷനേതാവിനെ കണ്ടത്. Content Highlights:UDF, Congress
from mathrubhumi.latestnews.rssfeed https://ift.tt/38jOZCR
via
IFTTT
No comments:
Post a Comment