ബെംഗളൂരു: തൊഴിലാളികൾ അടിച്ചുതകർത്ത കോലാറിലെ വിസ്‌ട്രോൺ കമ്പനിക്ക് 437 കോടിരൂപയുടെ നഷ്ടമുണ്ടായതായി അധികൃതർ. കമ്പനിയുടെ വാഹനങ്ങളും ഗ്ലാസുകളും തകർന്നതിനൊപ്പം നൂറുകണക്കിന് ഐഫോണുകളും മോഷ്ടിക്കപ്പെട്ടു. കോടിക്കണക്കിനു രൂപ വിലവരുന്ന ഉപകരണങ്ങൾക്കും നാശനഷ്ടമുണ്ടായതായി കമ്പനി തൊഴിൽവകുപ്പിനും പോലീസിനും നൽകിയ പരാതിയിൽ പറയുന്നു. അതേസമയം, സംഘർഷത്തെത്തുടർന്ന് പിടിയിലായവരുടെ എണ്ണം 152 ആയി. ഇവരെ വിശദമായി ചോദ്യംചെയ്തുവരുകയാണെന്ന് നരസിപുര പോലീസ് അറിയിച്ചു. തൊഴിലാളികൾക്ക് ലഭിക്കാനുള്ള ശമ്പളക്കുടിശ്ശിക മൂന്നുദിവസത്തിനുള്ളിൽ വിതരണംചെയ്യാൻ കമ്പനിയോട് നിർദേശിച്ചതായി വ്യവസായമന്ത്രി ജഗദീഷ് ഷെട്ടാർ പറഞ്ഞു. അക്രമികൾക്കെതിരേ ശക്തമായ നടപടി വേണമെന്ന് ബി.ജെ.പി.യും കോൺഗ്രസും ആവശ്യപ്പെട്ടു. ശനിയാഴ്ച രാവിലെ ആറുമണിയോടെയാണ് നരസിപുര ഇൻഡസ്ട്രിയൽ ഏരിയയിലെ വിസ്‌ട്രോണിൽ തൊഴിലാളികൾ പ്രതിഷേധവുമായി രംഗത്തെത്തിയത്. മാസങ്ങളായി ശമ്പളം ലഭിച്ചിട്ടില്ലെന്നും അനധികൃതമായി കൂടുതൽസമയം ജോലിചെയ്യേണ്ടിവരുന്നുവെന്നും ചൂണ്ടിക്കാട്ടിയായിരുന്നു തൊഴിലാളികളുടെ പ്രതിഷേധം. രണ്ടുമണിക്കൂറോളം നീണ്ടുനിന്ന പ്രതിഷേധം പോലീസ് ലാത്തിച്ചാർജ് നടത്തിയതോടെയാണ് നിയന്ത്രണവിധേയമായത്. അക്രമങ്ങളെത്തുടർന്ന് കമ്പനിയിൽ പോലീസ് സുരക്ഷ ഏർപ്പെടുത്തി. അന്വേഷണത്തിന് ആപ്പിളുംനരസിപുരയിലെ ഐഫോൺ നിർമാണക്കമ്പനി വിസ്ട്രോൺ തൊഴിലാളികൾ അടിച്ചുതകർത്ത സംഭവത്തിൽ ആപ്പിളും അന്വേഷണം നടത്തുമെന്ന് സൂചന. ഐഫോണുകൾ നിർമിക്കാൻ ആപ്പിൾ കരാർ നൽകിയ കമ്പനിയാണ് വിസ്ട്രോൺ. ഇത്തരം കമ്പനികളെ നിയോഗിക്കുമ്പോൾ തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കണമെന്നത് ഉൾപ്പെടെയുള്ള നിബന്ധനകൾ ആപ്പിൾ മുന്നോട്ടുവെക്കാറുണ്ട്. വിസ്ട്രോണിൽ ഇത്തരത്തിലുള്ള ഏതെങ്കിലും നിബന്ധനാ ലംഘനമുണ്ടായോയെന്ന് പരിശോധിക്കും. ഇന്ത്യയിൽ ഐഫോൺ സെവൻ, രണ്ടാംതലമുറ ഐഫോൺ എസ്.ഇ. തുടങ്ങിയവ നിർമിക്കുന്നത് വിസ്ട്രോൺ പ്ലാന്റിലാണ്.
from mathrubhumi.latestnews.rssfeed https://ift.tt/3abNut1
via
IFTTT
No comments:
Post a Comment