ന്യൂഡൽഹി: പാർട്ടി പുനഃസംഘടനയ്ക്ക് പിന്നാലെ കേന്ദ്ര മന്ത്രിസഭാ പുനഃസംഘടനയിലേക്ക് കടന്ന് ബിജെപി. ഇത് സംബന്ധിച്ച് ഉടൻ പ്രഖ്യാപനമുണ്ടാകുമെന്നാണ് പാർട്ടി വൃത്തങ്ങൾ നൽകുന്ന സൂചന. ബിഹാർ ഉപമുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റി നിർത്തിയ സുശീൽ കുമാർ മോദി, കോൺഗ്രസ് വിട്ടെത്തിയ ജ്യോതിരാദിത്യ സിന്ധ്യ തുടങ്ങി വിവിധ സംസ്ഥാനങ്ങളിലെ നേതാക്കൾ കേന്ദ്ര മന്ത്രിസ്ഥാനം കാത്തിരിക്കുകയാണ്. യുവാക്കൾക്ക് കൂടുതൽ പ്രാതിനിധ്യം നൽകിയാകും പുനഃസംഘടന. അടുത്ത വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ മോദി സർക്കാരിലെ കേരളത്തിന്റെ പ്രാതിനിധ്യവും ഉയർത്തുമെന്നാണ് സൂചന. സംസ്ഥാനങ്ങളുടെ ചുമതല പട്ടികയിൽ നിന്ന് നീക്കം ചെയ്തതിൽ അമർഷത്തിലുള്ള പി.കെ.കൃഷ്ണദാസ് പരിഗണനയിലുള്ള പ്രധാനിയാണ്. ബിഹാറിൽ ബിജെപിയുടെ മുഖമായിരുന്ന സുശീൽ കുമാർ മോദിക്ക് അർഹമായ സ്ഥാനം നൽകുമെന്ന് കഴിഞ്ഞ ദിവസം ബിജെപി നേതൃത്വം അറിയിച്ചിരുന്നു. ഉപമുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് അദ്ദേഹത്തെ മാറ്റിനിർത്തിയത് കേന്ദ്ര മന്ത്രി പദത്തിലേക്ക് പരിഗണിക്കുന്നതിനാലാണെന്നാണ്സൂചന. മധ്യപ്രദേശ് ഉപതിരഞ്ഞെടുപ്പിൽ വൻ വിജയം നേടിയതിലൂടെ കോൺഗ്രസ് വിട്ടെത്തിയ ജ്യോതിരാദിത്യ സിന്ധ്യയുടെ പ്രഭാവവും ഉയർന്നിരുന്നു. സിന്ധ്യയും മോദി മന്ത്രിസഭയിലെത്തും. അസമിൽ നിന്നുള്ള ഹിമന്ദ ബിശ്വ ശർമയാണ് മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുന്ന മറ്റൊരു യുവ നേതാവ്. 2015-ൽ കോൺഗ്രസ് വിട്ടെത്തിയ ഹിമന്ദ ബിശ്വ ശർമ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ ബിജെപിയുടെ വിപുലീകരണത്തിന്റെ മുഖ്യശിൽപിയായി മാറി. അസമിൽ അടുത്ത വർഷം തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ അദ്ദേഹത്തേയും കേന്ദ്ര മന്ത്രിസഭയിൽ ഉൾപ്പെടുത്തിയേക്കും. കേരളം, പശ്ചിമ ബംഗാൾ, തമിഴ്നാട്, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളിലും അടുത്ത വർഷം തിരഞ്ഞെടുപ്പ് നടക്കേണ്ടതാണ്. അതുകൊണ്ട് തന്നെ ഇവിടങ്ങളിൽ നിന്നുള്ള നേതാക്കൾക്കും കൂടുതൽ പരിഗണന ലഭിക്കും. പശ്ചിമബംഗാളാണ് ബിജെപി കണ്ണുവെച്ചിരിക്കുന്ന പ്രധാന സംസ്ഥാനം. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് ഇവിടെ മിന്നുംപ്രകടനം കാഴ്ചവെക്കാനായിരുന്നു. സംസ്ഥാനത്തെ വോട്ടർമാരെ ആകർഷിക്കുന്നതിന്റെ ഭാഗമായി ഇവിടെ നിന്നുള്ള ഒരു എംപിക്ക് കൂടി മന്ത്രിസഭയിൽ അംഗത്വം ലഭിച്ചേക്കും. ബാബുൽ സുപ്രിയോ, ദേബശ്രീ ചൗധരി എന്നിവർ നിലവിൽ ബംഗാളിന്റെ പ്രതിനിധികളായി മന്ത്രിസഭയിലുണ്ട്. ഈ പ്രാതിനിധ്യം വിപുലീകരിക്കുകയാണെങ്കിൽ ബർദ്മാൻ-ദുർഗാപൂരിലെ എംപി എസ്.എസ്.അലുവാലിയ, നടനും ഹൂഗ്ലി എംപിയുമായ ലോക്കറ്റ് ചാറ്റർജി, രാജ്യസഭാ എംപി രൂപ ഗാംഗുലി തുടങ്ങിയവരിൽ ഒരാൾക്ക് നറുക്ക് വീഴാനാണ് സാധ്യത. ഷാനവാസ് ഹുസൈൻ, മീനാക്ഷി ലേഖി, ജി.വി.എൽ നരസിംഹ റാവു എന്നീ നേതാക്കളും മന്ത്രി പദം കാത്ത് കഴിയുന്ന യുവനേതാക്കളാണ്. ജി.വി.എൽ നരസിംഹ റാവുവിനെ അടുത്തിടെ പുനഃസംഘടിപ്പിച്ച സംസ്ഥാനങ്ങളുടെ ചുമതലയുള്ള നേതാക്കളുടെ പട്ടികയിൽ നിന്ന് നീക്കിയിരുന്നു. മന്ത്രിപദം മുന്നിൽ കണ്ടാണ് ഈ നീക്കമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഘടകകക്ഷികൾക്കും മന്ത്രിസഭാ പുനഃസംഘടനയിൽ പ്രാതിനിധ്യമുണ്ടാകുമെന്നാണ് അറിയാൻ കഴിയുന്നത്. നിതീഷ് കുമാറിന്റെ ജെഡിയുവിനെ കേന്ദ്ര മന്ത്രിസഭയിൽ ഉൾപ്പെടുത്താൻ ബിജെപി സമ്മർദ്ദം ചെലുത്തിവരുന്നുണ്ട്. ശിരോമണി അകാലിദൾ വിട്ടു പോകുകയും എൽജെപി നേതാവ് രാംവിലാസ് പാസ്വാൻ മരിക്കുകയും ചെയ്തതോടെ ഒരേയൊരു ബിജെപിയിതര അംഗം മാത്രമാണ് മോദി മന്ത്രിസഭയിൽ നിലവിലുള്ളത്. എൽജെപിയുടെ ഒഴിവുള്ള ബെർത്ത് ചിരാഗ് പാസ്വാന് ലഭിക്കാനാണ് സാധ്യത. എന്നാൽ ബിഹാർ തിരഞ്ഞെടുപ്പിൽ എൻഡിഎ വിട്ട് ജെഡിയുവിനെതിരെ മത്സരിക്കാൻ തീരുമാനിച്ച ചിരാഗിനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തുന്നതിൽ നിതീഷ് കുമാർ എതിർപ്പ് പ്രകടിപ്പിച്ചേക്കും. ചിരാഗിനെതിരെ നടപടിയെടുക്കേണ്ടത് ബിജെപിയാണെന്ന് അദ്ദേഹം തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ പറഞ്ഞിരുന്നു. ഉത്തർപ്രദേശിലെ എൻഡിഎ ഘടക കക്ഷിയായ അപ്നാദളിനും ഇത്തവണ അവസരം ലഭിച്ചേക്കും. രണ്ടു എംപിമാരുള്ള അപ്നാദളിന്റെ അനുപ്രിയ പട്ടേലിനായിരിക്കും മന്ത്രിസ്ഥാനം ലഭിക്കുക. ഇതിനിടെ കർഷക സമരം ആളിക്കത്തിയ പഞ്ചാബിൽ ഒരു മുതിർന്ന നേതാവ് ബിജെപിയിൽ ചേർന്നേക്കുമെന്ന അഭ്യൂഹവും ഉയരുന്നുണ്ട്. ശിരോമണി അകാലിദളിന്റെ ഹർസിമ്രത് കൗർ ബാദൽ രാജിവെച്ച ഒഴിവിലേക്കുള്ള മന്ത്രിപദം ഈ നേതാവിന് വെച്ചുനീട്ടാനാണ് ബിജെപി ശ്രമിക്കുന്നത്. ഒപ്പം കർഷക രോഷം തണുപ്പിക്കാനാകുമെന്ന പ്രതീക്ഷയും ബിജെപിക്കുണ്ട്. മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച് ആർഎസ്എസ് നേതാക്കൾ ഇതിനോടകം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി തങ്ങളുടെ നിർദേശങ്ങൾ പങ്കുവെച്ചിട്ടുണ്ട്. രണ്ടാം മോദി സർക്കാർ അധികാരമേറ്റിട്ട് 18 മാസത്തോളമായി. 53 അംഗങ്ങളാണ് നിലവിൽ മോദി മന്ത്രിസഭയിലുള്ളത്. Content Highlights:PM Modi's Union cabinet reshuffle
from mathrubhumi.latestnews.rssfeed https://ift.tt/2IQQQGo
via
IFTTT
No comments:
Post a Comment