വാഷിങ്ടൺ: തിരഞ്ഞെടുപ്പിൽ വിപുലമായ ക്രമക്കേട് നടന്നതായുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ആരോപണം നിഷേധിച്ച തിരഞ്ഞെടുപ്പ് സുരക്ഷാഏജൻസി ഉന്നതോദ്യോഗസ്ഥനെ പുറത്താക്കി. സുരക്ഷാ ഏജൻസിയുടെ മേധാവി ക്രിസ് ക്രെബ്സിനെ പുറത്താക്കിയതായി ട്രംപ് ട്വിറ്ററിലൂടെ അറിയിച്ചു. ട്രംപിന്റെ ക്രമക്കേടാരോപണം അടിസ്ഥാനരഹിതമാണെന്ന് ക്രിസ് ക്രെബ്സ് നേരത്തെ പ്രതികരിച്ചിരുന്നു. നവംബർ മൂന്നിന് നടന്ന തിരഞ്ഞെടുപ്പ് അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും സുരക്ഷിതമായ ഒന്നാണെന്ന് ക്രെബ്സ് പ്രഖ്യാപിക്കുകയും തന്നെ ഉദ്യോഗത്തിൽ നിന്ന് പിരിച്ചു വിടാനിടയുണ്ടെന്ന് കഴിഞ്ഞയാഴ്ച ക്രെബ്സ് സുഹൃത്തുക്കളോട് സൂചിപ്പിക്കുകയും ചെയ്തിരുന്നു. ജോ ബൈഡന്റെ തിരഞ്ഞെടുപ്പ് വിജയം ട്രംപ് ഇതുവരെ അംഗീകരിച്ചിട്ടില്ല. വോട്ടിങ്ങിൽ നടന്ന ക്രമക്കേടാണ് തന്റെ പരാജയത്തിന് കാരണമെന്ന് ട്രംപ് ആവർത്തിക്കുകയും ചെയ്തു. ഏറ്റവും സുരക്ഷിതമായ തിരഞ്ഞെടുപ്പാണെന്ന ക്രെബ്സിന്റെ അവകാശവാദം വസ്തതയ്ക്ക് നിരക്കുന്നതല്ലെന്നും അതിനാൽ സൈബർ സെക്യൂരിറ്റി ആൻഡ് ഇൻഫ്രാസ്ട്രക്ചർ സെക്യൂരിറ്റി ഏജൻസി ഡയറക്ടർ ക്രിസ് ക്രെബ്സിനെ ജോലിയിൽ നിന്ന് പിരിച്ചു വിടുന്നതായി ട്രംപ് ട്വീറ്റ് ചെയ്തു. ക്രമക്കേട് സംബന്ധിച്ചുള്ള ട്രംപിന്റെ ആരോപണം സ്ഥിരീകരിക്കുന്ന തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് ഉന്നതഉദ്യോഗസ്ഥരടങ്ങിയ അന്വേഷണസംഘം കഴിഞ്ഞയാഴ്ച റിപ്പോർട്ട് നൽകിയിരുന്നു. തിങ്കളാഴ്ച മറ്റ് 59 തിരഞ്ഞെടുപ്പ് സുരക്ഷാ ഉദ്യോഗസ്ഥരും ട്രംപിന്റെ വാദത്തിൽ കഴമ്പില്ലെന്ന് അഭിപ്രായപ്പെട്ടിരുന്നു. സാങ്കേതികപരമായ പിഴവുകളൊന്നും വോട്ടിങ്ങിലോ വോട്ടെണ്ണലിലോ നടന്നിട്ടില്ലെന്നാണ് ഉന്നതഉദ്യോഗസ്ഥർ ആവർത്തിച്ച് വ്യക്തമാക്കുന്നത്. Content Highlights: Trump Fires US Election Security Official Who Rejected Fraud Claims
from mathrubhumi.latestnews.rssfeed https://ift.tt/3nz7M2X
via
IFTTT
No comments:
Post a Comment