കോഴിക്കോട്: വാടകക്കുടിശ്ശിക ചോദിച്ചതിന് വനിതാ എസ്.ഐ. വീട്ടുടമയുടെ മകളുടെ ഭർത്താവിന്റെ പേരിൽ സ്ത്രീപീഡനത്തിന് കള്ളപ്പരാതി നൽകി. കോഴിക്കോട് മെഡിക്കൽ കോളേജ് ഡിവിഷൻ അസിസ്റ്റന്റ് കമ്മിഷണർ ഓഫീസിൽ എസ്.ഐ. റാങ്കിലുള്ള പോലീസ് ഓഫീസറാണ് പന്നിയങ്കര പോലീസിൽ പരാതി നൽകിയത്. രഹസ്യാന്വേഷണവിഭാഗം നടത്തിയ പ്രാഥമികാന്വേഷണത്തിൽ പരാതി വ്യാജമാണെന്ന് കണ്ടെത്തി. തിരുവണ്ണൂർ കുറ്റിയിൽപടി ശ്രീകൃഷ്ണപുരം ക്ഷേത്രത്തിനു സമീപം താമസക്കാരായ വയോധികരായ അധ്യാപക ദമ്പതിമാർക്കും ഇവരുടെ ദുബായിലുള്ള മരുമകനുമെതിരേയാണ് പരാതി. ഇക്കഴിഞ്ഞ സെപ്റ്റംബർ 16-ന് തന്റെ കൈക്ക് കയറിപ്പിടിച്ചെന്നും വഴങ്ങിക്കൊടുക്കാത്തതിനാണ് ഇത്തരമൊരു ശ്രമമുണ്ടായതെന്നുമാണ് പരാതി. കഴിഞ്ഞ അവധിക്ക് നാട്ടിലെത്തിയപ്പോൾ അധ്യാപക ദമ്പതിമാരുടെ വീട്ടിൽ മരുമകൻ താമസിച്ച തീയതി മനസ്സിലാക്കിയാണ് ഇവർ പരാതി നൽകിയത്. തന്റെ വിവാഹമോതിരം ബലമായി ഊരിയെടുത്തു, അതിന്റെ വിലയായ 30,000 രൂപയും വാടകവീടിന് സെക്യൂരിറ്റിത്തുകയായി നൽകിയ 70,000 രൂപയും ഉൾപ്പെടെ ഒരുലക്ഷം രൂപ തിരികെനൽകണമെന്ന ആവശ്യവും പരാതിയിലുണ്ട്. ഇതേ പരാതിയിൽ അധ്യാപകനെതിരേ സ്വകാര്യ അന്യായവും ഇവർ ഫയൽ ചെയ്തിട്ടുണ്ട്. രണ്ടാമതും വാടക്കരാർ പുതുക്കി നൽകിയതോടെ കുടിശ്ശിക തുകയായ 1,43,000 രൂപയും വൈദ്യുതി കുടിശ്ശികയായ 4000 രൂപയും ഇവർ വീട്ടുടമയ്ക്ക് നൽകാനുണ്ട്. വകുപ്പുതല അന്വേഷണവുമായി വനിതാ എസ്.ഐ. സഹകരിക്കുന്നില്ലെന്ന് പന്നിയങ്കര പോലീസ് മേലുദ്യോഗസ്ഥർക്ക് റിപ്പോർട്ട് നൽകി. കുടുംബത്തിനെതിരേ വ്യാജപരാതി നൽകിയതോടെ അധ്യാപകൻ സിറ്റി പോലീസ് മേധാവി എ.വി. ജോർജിന് പരാതി നൽകുകയായിരുന്നു. അന്വേഷണം നടക്കുന്നു വിരമിച്ച അധ്യാപക ദമ്പതിമാരുടെയും വാടകക്കാരിയായ വനിതാ എസ്.ഐ.യുടെയും പരാതിയിൽ അന്വേഷണം തുടരുകയാണ്. ഫറോക്ക് ഡിവിഷൻ അസിസ്റ്റന്റ് കമ്മിഷണർ എ.എം. സിദ്ദിഖിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ടുപരാതികളുടെയും സത്യാവസ്ഥ അന്വേഷിച്ചുവരുകയാണ്. -എ.വി. ജോർജ്, സിറ്റി പോലീസ് മേധാവി
from mathrubhumi.latestnews.rssfeed https://ift.tt/3kfTSUh
via
IFTTT
No comments:
Post a Comment