കൊച്ചി: അഞ്ചു മക്കൾക്ക് പോലീസ് അഞ്ചു ലക്ഷം രൂപ വിലയിട്ട സംഭവത്തിൽ ജാമ്യത്തിലിറങ്ങിയ സഹോദരന്മാർക്ക് മാനസിക പീഡനം. ജാമ്യത്തിലിറങ്ങിയ സഹോദരന്മാർ അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകുന്നതിന്റെ ഭാഗമായി കൊച്ചി സിറ്റി പോലീസിന്റെ ജില്ലാ ക്രൈംബ്രാഞ്ച് ഓഫീസിലെത്തിയപ്പോഴായിരുന്നു ഉദ്യോഗസ്ഥർ ഒരേ ചോദ്യം ചോദിച്ച് മാനസികമായി പീഡിപ്പിച്ചത്. സഹോദരി എങ്ങനെ ഗർഭിണിയായി എന്ന ഒറ്റ ചോദ്യം മാത്രമാണ് ഉദ്യോഗസ്ഥർ ചോദിച്ചു കൊണ്ടിരുന്നതെന്നും മറ്റൊരു കാര്യവും ചോദിക്കാനോ തങ്ങളുടെ ഭാഗം കേൾക്കാനോ ഇവർ തയ്യാറായില്ലെന്നും മാതാപിതാക്കൾ പറഞ്ഞു.സഹോദരിയെ പീഡിപ്പിച്ചുവെന്ന കുറ്റം ചുമത്തി പോലീസ് റിമാൻഡ് ചെയ്ത സഹോദരന്മാർ രണ്ട് മാസത്തെ ജയിൽ വാസത്തിനു ശേഷം കഴിഞ്ഞ ആഴ്ചയാണ് ജയിൽ മോചിതരായത്. ജാമ്യ വ്യവസ്ഥ പ്രകാരം എറണാകുളം ജില്ലയിൽ പ്രവേശനമില്ലാത്ത പ്രതികൾ എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന്റെ അടുക്കൽ എത്തി റിപ്പോർട്ട് ചെയ്യേണ്ടതുണ്ട്. ഇത്തരത്തിൽ ജില്ലാ ക്രൈംബ്രാഞ്ച് ഓഫീസിലെത്തിയതായിരുന്നു. ഇതിനിടെയാണ് സഹോദരിയെ പീഡിപ്പിച്ച് എങ്ങനെ ഗർഭിണിയാക്കിയെന്ന ഒരേ ചോദ്യംതന്നെ ചോദിച്ച് സഹോദരന്മാരെ ബുദ്ധിമുട്ടിക്കാൻ വേണ്ടി മനഃപൂർവം പോലീസ് നിരന്തരം അന്വേഷിച്ചുകൊണ്ടിരുന്നത്. ഒടുവിൽ പെൺകുട്ടി ഗർഭിണിയല്ലെന്നും തെളിവുകൾ തങ്ങളുടെ കൈയിലുണ്ടെന്നും മാതാപിതാക്കൾക്ക് വ്യക്തമാക്കേണ്ടി വന്നു. മുൻവൈരാഗ്യം വെച്ച് മറ്റേതെങ്കിലും കേസിൽ പോലീസ് മക്കളെ കുടുക്കുമോയെന്ന ഭയത്തിലാണ് മാതാപിതാക്കൾ. നേരത്തെ തന്നെ പോലീസ് ആരോപണ വിധേയരായ കേസിൽ അതേ പോലീസ് തന്നെ കേസ് അന്വേഷിക്കുന്നതിനെ മാതാപിതാക്കൾ എതിർത്തിരുന്നു. സഹോദരന്മാർ സ്നേഹത്തോടെയാണ് പെരുമാറിയിരുന്നതെന്ന് പെൺകുട്ടികൾ പറഞ്ഞതായി ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറി കഴിഞ്ഞ ദിവസം കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നുണ്ട്. എന്നാൽ, സഹോദരന്മാർ പീഡിപ്പിച്ചതായാണ് പോലീസിന്റെ വിലയിരുത്തൽ.വീട് വിട്ടിറങ്ങിയ പെൺമക്കളെ കണ്ടെത്താൻ സഹായം തേടി പരാതി നൽകിയ ഡൽഹി സ്വദേശികളായ കുടുംബത്തിലെ ആൺ മക്കളെയാകെ പോലീസ് കേസിൽ കുടുക്കുകയും കേസൊഴിവാക്കാൻ അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ടെന്നതുമാണ് കേസിനാസ്പദമായ സംഭവം.
from mathrubhumi.latestnews.rssfeed https://ift.tt/3mEtMvZ
via
IFTTT
No comments:
Post a Comment