ഹരിപ്പാട് : ഒൻപതുവയസ്സുണ്ട്. ഇപ്പോഴും ഒന്നാം ക്ലാസിലാണ്. പേരിനു സ്കൂളിൽ ചേർത്തിട്ടേയുള്ളൂ. അക്ഷരമെഴുതാൻ കൊതിയുണ്ട്. പക്ഷേ, കൈവഴങ്ങില്ല. പെട്ടെന്നു ദേഷ്യംവരും. കണ്ണിൽ കാണുന്നവരെയെല്ലാം ഉപദ്രവിക്കും. സാധനങ്ങൾ തല്ലിയുടച്ച് അക്രമാസക്തനാകും. അടുത്തനിമിഷം എന്തുചെയ്യുമെന്നു പറയാൻ പറ്റാത്ത രീതിയിലാണു പെരുമാറ്റം. ബുദ്ധിശക്തിയിലെ കുറവാണ് (ഇന്റലക്ച്വൽ ഡിസബിലിറ്റി) ഈ അവസ്ഥയ്ക്കു കാരണമെന്നാണ് ഡോക്ടർമാർ പറയുന്നത്. 75 ശതമാനംവരെയാണ് കുറവ്. അപൂർവമായി മാത്രമുണ്ടാകുന്ന ഈ രോഗാവസ്ഥയിൽനിന്ന് മകനെ രക്ഷപ്പെടുത്താൻ ഏഴുവർഷമായി വീട്ടുകാർ ചികിത്സിക്കുകയാണ്. സ്വന്തമായി വീടില്ല. വാടകവീട്ടിലാണു താമസം. കുട്ടിയെ പരിചരിക്കാൻ രണ്ടുപേരെങ്കിലും ഒപ്പമുണ്ടാകണം. അതിനാൽ വീട്ടുകാർക്ക് ജോലിക്കുപോകാനും കഴിയില്ല. ഹരിപ്പാട് തെക്കേനടയിലാണ് ഈ കുട്ടിയും ഇളയസഹോദരിയും അച്ഛനുമമ്മയും ഉൾപ്പെടുന്ന കുടുംബം വാടകയ്ക്കു താമസിക്കുന്നത്. ഇതിനോടകം ഏറെ പണം ചെലവായി. കുടുംബം വലിയ സാമ്പത്തികബുദ്ധിമുട്ടിലാണ്. തിരുവനന്തപുരത്തെ ആശുപത്രിയിലാണ് ചികിത്സ. ഹരിപ്പാട്ടുനിന്ന് ഓട്ടോറിക്ഷയിലാണ് അവിടെ പോകുന്നത്. സ്പീച്ച് തെറപ്പി വേണമെങ്കിലും പണമില്ലാത്തതിനാൽ തുടങ്ങാൻ കഴിഞ്ഞിട്ടില്ല. ചില നേരങ്ങളിൽ ശാന്തനായിരിക്കും. ചെണ്ടകൊട്ടാൻ വലിയ ഇഷ്ടമാണ്. ചെണ്ടപോലുള്ള കളിപ്പാട്ടങ്ങൾ വീട്ടുകാർ വാങ്ങിക്കൊടുക്കാറുണ്ടെങ്കിലും വലിയ ചെണ്ടതന്നെ വേണമെന്നാണു നിർബന്ധം. കുഞ്ഞിന്റെ ചികിത്സയ്ക്കു സഹായംതേടി രക്ഷിതാക്കൾ സന്നദ്ധസംഘടനകളെ സമീപിച്ചിരിക്കുകയാണ്.
from mathrubhumi.latestnews.rssfeed https://ift.tt/3k2BNc9
via
IFTTT
No comments:
Post a Comment