കാസർകോട്: തളങ്കര നുസ്രത്ത് റോഡിൽ വാടക ക്വാർട്ടേഴ്സിലെ താമസക്കാരനായ തിരുവനന്തപുരം പാങ്ങോട് ഭരതന്നൂർ സജിത് ഭവനിൽ ബി. സജിത്തിനെ കൊലപ്പെടുത്തിയ കേസിൽ പ്രതി അറസ്റ്റിലായി. തിരുവനന്തപുരം നാവായിക്കുളം മരുതിക്കുന്ന് സ്വദേശി എസ്. നസീറിനെ (38) ആണ് അറസ്റ്റ് ചെയ്തത്. നിർമാണത്തൊഴിലാളിയായ നസീർ, സജിത്തിന്റെ തൊട്ടടുത്ത മുറിയിലെ താമസക്കാരനാണ്. വ്യക്തിവിരോധമാണ് കൊലയ്ക്ക് കാരണം. കാസർകോട് ഡിവൈ.എസ്.പി. പി. ബാലകൃഷ്ണൻ നായരുടെ മേൽനോട്ടത്തിൽ കാസർകോട് ടൗൺ ഇൻസ്പെക്ടർ പി. അജിത്ത്കുമാറിനാണ് അന്വേഷണച്ചുതമല. പോലീസ് പറയുന്നതിങ്ങനെ: സജിത്തും നസീറും തമ്മിൽ ഒരാഴ്ചയായി തുടരുന്ന ശത്രുതയാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ക്വാർട്ടേഴ്സിലെ ഇതരസംസ്ഥാന തൊഴിലാളിയുടെ പണം നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട് ഒരാഴ്ച മുൻപ് സജിത്തിനെതിരേ ആരോപണമുണ്ടായിരുന്നു. ഇതരസംസ്ഥാന തൊഴിലാളികൾ സജിത്തിനെ തടഞ്ഞുവെച്ചിരുന്നു. ഈ വിഷയത്തിൽ സജിത്തിനെ നസീർ ഉപദ്രവിച്ചിരുന്നു. ഇതിനുശേഷം നസീറിനെ സജിത്ത് ഭീഷണിപ്പെടുത്തിയിരുന്നു. പണം നഷ്ടമായ സംഭവത്തിൽ പരാതിയില്ലെന്ന് തൊഴിലാളികൾ പറഞ്ഞതിനാൽ പോലീസ് കേസെടുത്തിരുന്നില്ല. ഞായറാഴ്ച മദ്യപിച്ചശേഷമുണ്ടായ വാക്തർക്കത്തിനിടെ നസീർ സജിത്തിനെ കുത്തുകയായിരുന്നു. സജിത്തിൽനിന്ന് ഭീഷണിയുള്ളതിനാൽ തർക്കമുണ്ടായപ്പോൾ കുത്തുകയായിരുന്നുവെന്നാണ് നസീർ പോലീസിന് നൽകിയ മൊഴി. ഇതരസംസ്ഥാന തൊഴിലാളികളുടെ മുറിക്ക് മുന്നിൽനിന്നാണ് കുത്തേറ്റത്. കുത്തേറ്റ സജിത്ത് നസീറിനെ പിടിക്കാൻ ഓടുന്നതിനിടെ സമീപത്തെ മൈതാനത്ത് വീണ് മരിച്ചു. രക്തംവാർന്നാണ് മരണമെന്നാണ് പോസ്റ്റുമാർട്ടം പരിശോധനാ റിപ്പോർട്ട്. വയറിന്റെ വലതുഭാഗത്ത് 7.5 സെന്റിമീറ്റർ നീളത്തിലാണ് മുറിവ്. കുത്തിയശേഷം കത്തി സമീപത്തെ കുറ്റിക്കാട്ടിൽ കളഞ്ഞ് നസീർ സമീപത്തെ ആളൊഴിഞ്ഞ വീട്ടിൽ ഒളിച്ചിരുന്നു. ഇതിനുശേഷം മുറിയിലെത്തി വസ്ത്രംമാറി രക്ഷപ്പെട്ടു. മൊബൈൽഫോൺ ഓഫാക്കി മുങ്ങിയ നസീറിനെ ബാർ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ കുമ്പളയിൽനിന്നാണ് പോലീസ് പിടികൂടിയത്. പ്രതിയെ താമസസ്ഥലത്തും ഒളിച്ചിരുന്ന സ്ഥലത്തുമെത്തിച്ച് പോലീസ് തെളിവെടുത്തു. കുത്താൻ ഉപയോഗിച്ച കത്തിയും കൊലപാതകസമയത്തുപയോഗിച്ച വസ്ത്രങ്ങളും കണ്ടെത്തി. കോടതിയിൽ ഹാജരാക്കിയ നസീറിനെ റിമാൻഡ് ചെയ്തു.
from mathrubhumi.latestnews.rssfeed https://ift.tt/3wcsuew
via
IFTTT
No comments:
Post a Comment