മുംബൈ: നേവി ഉദ്യോഗസ്ഥനെ തട്ടിക്കൊണ്ടുപോയി തീകൊളുത്തിക്കൊന്നു. ജാർഖണ്ഡിലെ റാഞ്ചി സ്വദേശി സൂരജ് കുമാർ ദൂബേ(26)യാണ് കൊല്ലപ്പെട്ടത്. മോചനദ്രവ്യമായി ആവശ്യപ്പെട്ട തുക ലഭിക്കാത്തതിനെ തുടർന്നാണ് തട്ടിക്കൊണ്ടുപോയവർ സൂരജിനെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിക്കൊന്നതെന്ന് പാൽഘർ എസ്.പി. ദത്താത്രേയ ഷിൻഡേ പറഞ്ഞു. ചെന്നൈ വിമാനത്താവളത്തിനു സമീപത്തുനിന്ന് ജനുവരി 30-നാണ് അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയത്. തുടർന്ന് മഹാരാഷ്ട്രയിലെ പാൽഘറിനു സമീപത്തെ വേവാജി വനമേഖലയിൽ എത്തിച്ചു. സൂരജിനെ വിട്ടയക്കണമെങ്കിൽ പത്തുലക്ഷം നൽകണമെന്നായിരുന്നു സംഘത്തിന്റെ ആവശ്യം. എന്നാൽ ഈ ആവശ്യം നിറവേറ്റാൻ സൂരജിന്റെ ബന്ധുക്കൾക്കായില്ല. തുടർന്ന് തട്ടിക്കൊണ്ടുപോയവർ സൂരജിനെ തീകൊളുത്തി വനത്തിൽ ഉപേക്ഷിക്കുകയായിരുന്നുവെന്നും ദത്താത്രേയ ഷിൻഡേ കൂട്ടിച്ചേർത്തു. കോയമ്പത്തൂരിലെ ഐ.എൻ.എസ്. അഗ്രണിയിലാണ് സൂരജ് സേവനമനുഷ്ഠിച്ചിരുന്നത്.അവധിയിലായിരുന്ന സൂരജ്, റാഞ്ചിയിലെ കുടുംബത്തെ സന്ദർശിച്ച് മടങ്ങി വന്നപ്പോഴായിരുന്നു മൂന്നംഗസംഘം തട്ടിക്കൊണ്ടുപോയത്. സംഘാംഗങ്ങളിൽ ഒരാളുടെ കൈവശം തോക്കുണ്ടായിരുന്നുവെന്നും വെളുത്ത നിറമുള്ള എസ്.യു.വിയിലാണ് ഇവർ സൂരജിനെ തട്ടിക്കൊണ്ടുപോയതെന്നുമാണ് വിവരം. സൂരജിനെ മൂന്നുദിവസം ചെന്നൈയിൽ പാർപ്പിച്ചിരുന്നു. പിന്നീടാണ് പാൽഘറിലെ വനമേഖലയിലേക്ക് കൊണ്ടുപോയത്. പ്രദേശവാസികളാണ് 90 ശതമാനം പൊള്ളലേറ്റ നിലയിൽ സൂരജിനെ വെള്ളിയാഴ്ച വനത്തിൽ കണ്ടെത്തിയത്. തുടർന്ന് ഡഹാണുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില ഗുരുതരമായതിനു പിന്നാലെ ഐ.എൻ.എസ്. അശ്വിനി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെ വെച്ചാണ് സൂരജ് മരിച്ചത്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അന്വേഷണം ആരംഭിച്ചതായും ദത്താത്രേയ കൂട്ടിച്ചേർത്തു. content highlights:navy official dies after kidnappers sets him on fire
from mathrubhumi.latestnews.rssfeed https://ift.tt/36OZ4YE
via
IFTTT
No comments:
Post a Comment