കരുമാല്ലൂർ(എറണാകുളം): സ്കൂട്ടർ യാത്രക്കാരിയായ യുവതിയെ അപകടത്തിൽപ്പെടുത്തി നിർത്താതെപോയ കാർയാത്രക്കാരനായ വ്യാപാരി നേതാവ് പോലീസ് പിടിയിൽ. ശാസ്ത്രീയമായ തെളിവുകൾ ശേഖരിച്ച് ആലങ്ങാട് പോലീസ് അറസ്റ്റ് ചെയ്ത പ്രതിയെ കോടതി റിമാൻഡ് ചെയ്തു. കേരള സംസ്ഥാന വ്യാപാരി-വ്യവസായി സമിതി ജില്ലാ സെക്രട്ടറി ആലുവ തായിക്കാട്ടുകര ചേന്നോത്ത് വീട്ടിൽ സി.കെ. ജലീലി(59)നെയാണ് റിമാൻഡ് ചെയ്തത്. കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് ആലുവയിലെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിയായ പറവൂർ സ്വദേശിനി സുവർണ സ്കൂട്ടറിൽ പോകുമ്പോൾ എതിരേവന്ന ജലീലിന്റെ വാഹനം തട്ടിത്തെറിപ്പിച്ചത്. റോഡിലേക്കുവീണ സുവർണയ്ക്ക് ഗുരുതരമായി പരിക്കേറ്റെങ്കിലും സഹായിക്കാൻനിൽക്കാതെ ജലീൽ വാഹനം ഓടിച്ചുപോവുകയായിരുന്നു. അപകടത്തിൽപ്പെട്ട സുവർണ മരിച്ചു. ആലുവ-പറവൂർ റോഡിൽ മാളികംപീടികയ്ക്കു സമീപമായിരുന്നു സംഭവം. ആ സമയം അതിലൂടെ യാത്രചെയ്ത ഇന്നോവ കാർ ദൃക്സാക്ഷികൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ സി.സി. ടി.വി. ദൃശ്യത്തിൽനിന്ന് കണ്ടെടുത്തു. കാർ ഓടിച്ചിരുന്നത് ജലീൽ ആണെന്നും പോലീസിന് വിവരം ലഭിച്ചു. ആലങ്ങാട് കോട്ടപ്പുറത്ത് വ്യാപാരികളുടെ യോഗം ഉദ്ഘാടനം ചെയ്ത് മടങ്ങുന്നതിനിടെയാണ് സംഭവം. ഈ വിവരങ്ങളെല്ലാംകാട്ടി പോലീസ് ജലീലിന്റെ തായിക്കാട്ടുകരയിലെ വീട്ടിലെത്തിയെങ്കിലും സി.പി.എം. നേതാവുകൂടിയായ ജലീലിന് രാഷ്ട്രീയസ്വാധീനമുള്ളതുകൊണ്ട് പോലീസ് സംഭവം ഗൗരവത്തിലെടുത്ത് നടപടി സ്വീകരിക്കുന്നില്ല എന്ന ആക്ഷേപം നാട്ടുകാർക്കിടയിൽ ഉയർന്നു. യൂത്ത് കോൺഗ്രസുകാർ ആലങ്ങാട് പോലീസ് സ്റ്റേഷൻ ഉപരോധസമരം വരെ നടത്തി. തുടർന്ന് പോലീസ് വാഹനം കസ്റ്റഡിയിലെടുത്ത് ശാസ്ത്രീയ പരിശോധന നടത്തി. ഇരുചക്രവാഹനത്തിൽ ഇടിച്ചശേഷം കാർ വഴിമാറി ഓടിയതായി ജി.പി.എസ്. സഹായത്താൽ കണ്ടെത്തി. കാറിന്റെ മുൻഭാഗം പൊളിഞ്ഞതായും കണ്ടെത്തി. ടെലിഫോൺ ടവർ ലോക്കേഷൻ ഉൾപ്പെടെ പരിശോധിച്ച് കൃത്യമായ തെളിവുകൾ ശേഖരിച്ചശേഷം വെള്ളിയാഴ്ച പുലർച്ചെ തായിക്കാട്ടുകരയിലെ വീട്ടിൽനിന്നും ആലങ്ങാട് പോലീസ് ജലീലിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. അപകടകരമായി വണ്ടിയോടിച്ചതിനും കുറ്റകരമായ അനാസ്ഥമൂലം മരണം സംഭവിച്ചതിനുമാണ് ആലങ്ങാട് പോലീസ് ഇയാൾക്കെതിരേ കേസെടുത്തത്. വൈകീട്ടോടെ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. Content Highlights:merchant association leader arrested in accident death case eranakulam
from mathrubhumi.latestnews.rssfeed https://ift.tt/3sb0A00
via
IFTTT
No comments:
Post a Comment