തിരുവനന്തപുരം: ആഞ്ഞുപിടിച്ചാൽ കൂടെനിൽക്കുന്നതും ഉണർന്നുപ്രവർത്തിച്ചില്ലെങ്കിൽ നഷ്ടപ്പെടുന്നതുമായ മണ്ഡലങ്ങളിലാണ് ഇപ്പോൾ മുന്നണികളുടെ കണ്ണ്. ഒരേസമയം നെഞ്ചിടിപ്പും എതിർപാളയത്തിനു പ്രതീക്ഷയും നൽകുന്ന 37 മണ്ഡലങ്ങൾ അടുത്ത തിരഞ്ഞെടുപ്പിന്റെ ഗതി നിർണയിക്കും. തദ്ദേശ തിരഞ്ഞെടുപ്പിൽ അയ്യായിരത്തിൽ താഴെ ഭൂരിപക്ഷത്തിന് ഓരോ മുന്നണിക്കുമൊപ്പംനിന്ന മണ്ഡലങ്ങളാണിത്. അവിടങ്ങളിൽ യുവാക്കളെയിറക്കി പരീക്ഷിക്കാനും പരിചയസമ്പന്നതവെച്ചു വിജയമുറപ്പിക്കാനുമുള്ള തന്ത്രങ്ങളാണ് അണിയറിയിൽ ഒരുങ്ങുന്നത്. ഉമ്മൻചാണ്ടിയുടെ പുതുപ്പള്ളിയും രമേശ് ചെന്നിത്തലയുടെ ഹരിപ്പാടും ഇപ്പോൾ ഇടത്തോട്ടുചാഞ്ഞാണ് നിൽപ്. പുതുപ്പള്ളിയിൽ ആയിരത്തിൽതാഴെയാണ് ഭൂരിപക്ഷമെങ്കിൽ ഹരിപ്പാട് മൂവായിരത്തിലധികം വോട്ടുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പിലെ കണക്ക് ഇവിടെ നിയമസഭാ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാറില്ലെന്ന ആശ്വാസത്തിലാണു യു.ഡി.എഫ്. ഹരിപ്പാട് ഇത്തവണ 'അട്ടിമറി'ക്കാനാണു സി.പി.എം. ശ്രമം. സി.പി.ഐ. മത്സരിക്കുന്ന ഹരിപ്പാട് സി.പി.എം. ഏറ്റെടുത്തേക്കും. മണ്ഡലം പിടിക്കാനാവുന്ന യുവാക്കൾക്ക് നറുക്കുവീണേക്കും. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ കണ്ണൂർ തദ്ദേശത്തിൽ യു.ഡി.എഫ്. പക്ഷത്താണ്. കഴിഞ്ഞതവണ കൈവിട്ടെങ്കിലും അതു യു.ഡി.എഫിന് പ്രതീക്ഷയുള്ള മണ്ഡലവുമാണ്. അതു പിടിച്ചെടുക്കാനാവുന്നവിധം അസ്വാരസ്യങ്ങളില്ലാതെ സ്ഥാനാർഥി നിർണയം നടത്താനാണ് കോൺഗ്രസ് ശ്രമം. കോൺഗ്രസ്-എസിൽനിന്ന് കണ്ണൂർ ഇത്തവണ സി.പി.ഐ.ക്കു നൽകി പരീക്ഷണം എൽ.ഡി.എഫും പരിശോധിക്കുന്നുണ്ട്. കണ്ണൂരിലെ യു.ഡി.എഫ്. മണ്ഡലങ്ങളായ ഇരിക്കൂറും പേരാവൂരും പിടിക്കാൻ, ഇതിലൊന്ന് കേരളകോൺഗ്രസിനും നൽകിയേക്കും. അത് ഇരിക്കൂറാണെങ്കിൽ സി.പി.ഐ.യുമായി വെച്ചുമാറ്റം വേണ്ടിവരും. സ്വതന്ത്രപരീക്ഷണം ആവർത്തിക്കും യു.ഡി.എഫ്. കോട്ടയായ കൊടുവള്ളിയും നിലമ്പൂരും എൽ.ഡി.എഫ്. പിടിച്ചെടുത്തത് സ്വതന്ത്രരെ പരീക്ഷിച്ചാണ്. തദ്ദേശക്കണക്കിൽ ഇവ രണ്ടും യു.ഡി.എഫിനൊപ്പമാണ്. അതിനാൽ, സ്വതന്ത്രപരീക്ഷണം ഇത്തവണയും ഇടതുമുന്നണി ആവർത്തിച്ചേക്കും. തിരുവമ്പാടി, കുറ്റ്യാടി, നാദാപുരം, മണ്ഡലങ്ങളും ചെറിയവോട്ടിനു മാറിമറിഞ്ഞാണ് നിൽക്കുന്നത്. പേരാമ്പ്ര, കൊയിലാണ്ടി മണ്ഡലങ്ങൾ കഴിഞ്ഞ മൂന്നുതവണയും ലോക്സഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിനു മേൽക്കൈ നൽകി. നിയമസഭയിൽ ഇടതിനും. മന്ത്രി ടി.പി. രാമകൃഷ്ണന്റെ പേരാമ്പ്രയിൽ തദ്ദേശക്കണക്കിൽ പതിനായിരത്തിലേറെ വോട്ടു ഇടതുമുന്നണിക്കുണ്ട്. കൊയിലാണ്ടിയിൽ മൂവായിരം വോട്ടിന്റെ ലീഡേയുള്ളൂ. മുല്ലപ്പള്ളി രാമചന്ദ്രൻ കൊയിലാണ്ടിയിൽ മത്സരിച്ചാൽ ലോക്സഭാ തിരഞ്ഞെടുപ്പു ഘട്ടത്തിലെ മുന്നേറ്റം ആവർത്തിക്കാനാകുമെന്ന കണക്കുകൂട്ടലിലാണു കോൺഗ്രസ്. പേരാമ്പ്രയിൽ യുവരക്തത്തെയാണ് ആലോചിക്കുന്നത്. കെ.എസ്.യു. നേതാവായ അഭിജിത്തിന്റെ പേരടക്കം ഇവിടെ കേൾക്കുന്നുണ്ട്. പെരിന്തൽമണ്ണ ലീഗിനും കടുപ്പമാണ്. തദ്ദേശനില അനുസരിച്ച് എൽ.ഡി.എഫിനാണ് മേൽക്കൈ. സിറ്റിങ് എം.എൽ.എ. എൻ. ഷംസുദ്ദീൻ മറ്റൊരുമണ്ഡലത്തിലേക്കു മാറാനുള്ള സാധ്യതയുമേറെ. അങ്ങനെയെങ്കിൽ യൂത്ത് ലീഗിൽനിന്നു പുതുമുഖം പെരിന്തൽമണ്ണയിലെത്തും. മന്ത്രി വി.എസ്. സുനിൽകുമാറിന്റെ മണ്ഡലം വലത്തോട്ടാണ് കൂറുകാട്ടിയിട്ടുള്ളത്. ഇവിടെയും ഇരുമുന്നണികൾക്കും ജയിക്കാൻ കളംനിറഞ്ഞ് പോരടിക്കേണ്ടിവരും. ആറന്മുള, ചവറ, നെയ്യാറ്റിൻകര മണ്ഡലങ്ങളെല്ലാം യു.ഡി.എഫിൽനിന്നു എൽ.ഡി.എഫ്. പിടിച്ചെടുത്തവയാണ്. തദ്ദേശക്കണക്കിൽ ഇവ വലത്തോട്ടുചാഞ്ഞു. ആറന്മുളയിൽ ആയിരത്തിൽതാഴെ വോട്ടാണു യു.ഡി.എഫിന് മേൽക്കൈ. ഇവിടെ വീണജോർജിലൂടെ മണ്ഡലം നിലനിർത്താമെന്ന പ്രതീക്ഷയാണ് എൽ.ഡി.എഫിന്. കോട്ടയം ജില്ലയിൽ ഇടതുപക്ഷത്തിനുണ്ടായ മുന്നേറ്റം നിയമസഭയിൽ ആവർത്തിക്കാതിരിക്കാനുള്ള ജാഗ്രത യു.ഡി.എഫ്. നടത്തുന്നുണ്ട്. പി.സി. ജോർജും പി.സി. തോമസും യു.ഡി.എഫിനൊപ്പം നിന്നാൽ അതിന്റെ പ്രകടമായ മാറ്റം പൂഞ്ഞാർ, പാല, മൂവാറ്റുപുഴ, കോതമംഗലം എന്നിവിടങ്ങളിലുണ്ടായേക്കും. കുന്നത്തുനാടും പെരുമ്പാവൂരുമെല്ലാം യു.ഡി.എഫിനൊപ്പമാണെങ്കിലും ട്വന്റി 20 യുടെ നിലപാട് നിർണായകമാണ്. ട്വന്റി 20 നിയമസഭയിലേക്കു മത്സരിച്ചാൽ അതു സിറ്റിങ് സീറ്റ് എന്ന നിലയിൽ യു.ഡി.എഫിനെയാകും ബാധിക്കുക. contrent highlights: kerala legislative assembly election2021: 37 unpredictable constituencies
from mathrubhumi.latestnews.rssfeed https://ift.tt/3bnQJ0W
via
IFTTT
No comments:
Post a Comment