കോഴിക്കോട്: ജില്ലയിലെ പൊതുപഠനകേന്ദ്രങ്ങളിൽ മിക്കവയും പ്രവർത്തിക്കാതായതോടെ അവയെ ആശ്രയിച്ചിരുന്ന വിദ്യാർഥികൾ ആശങ്കയിൽ. 780 പൊതുപഠനകേന്ദ്രങ്ങളാണ് ജില്ലയിലുണ്ടായിരുന്നത്.അവയിൽ 150 എണ്ണമേ ഇപ്പോൾ പ്രവർത്തിക്കുന്നുള്ളൂ എന്നാണ് സർവശിക്ഷാകേരളത്തിന്റെ കണക്കെടുപ്പിൽ വ്യക്തമായത്. സ്വന്തമായി ടെലിവിഷനോ സ്മാർട്ട് ഫോണോ ഉൾപ്പെടെയുള്ള സൗകര്യങ്ങളൊന്നുമില്ലാത്ത വിദ്യാർഥികൾക്കായാണ് പൊതുപഠനകേന്ദ്രങ്ങൾ തുടങ്ങിയത്. മിക്കവിദ്യാർഥികൾക്കും പിന്നീട് അത്തരം സൗകര്യങ്ങൾ കിട്ടിയതിനാലാണ് ഭൂരിപക്ഷം കേന്ദ്രങ്ങളും നിർത്തിയതെന്നാണ് അധികാരികൾ പറയുന്നത്. കോവിഡ് വ്യാപകമായതും കേന്ദ്രങ്ങളുടെ പ്രവർത്തനം നിലയ്ക്കാൻ കാരണമായി. തീരദേശത്തും മലയോരത്തുമുള്ള പല കേന്ദ്രങ്ങളും പ്രവർത്തിക്കാതായതോടെ വിദ്യാർഥികൾക്ക് മറ്റൊരു സൗകര്യവുമില്ലാത്ത സ്ഥിതിയുണ്ടായി. പട്ടികജാതി, പട്ടികവർഗ കോളനികളിലെ പഠനകേന്ദ്രങ്ങൾ ആദ്യമാസങ്ങളിൽ മാത്രമാണ് പ്രവർത്തിച്ചത്. ഇവിടങ്ങളിൽ ഫലപ്രദമായ പരിശോധനയും തുടർ ഇടപെടലുമില്ലാത്തതിനാൽ പ്രവർത്തനം നിലയ്ക്കുകയായിരുന്നു. എസ്.എസ്.എൽ.സി., പ്ലസ്ടു പരീക്ഷകൾ പ്രഖ്യാപിച്ചതോടെ വിദ്യാർഥികൾ ആശങ്കയിലാണ്. സംശയം തീർക്കാൻ സ്കൂളുകളിലെത്താമെന്നാണ് നിർദേശം. ട്യൂഷൻ ആവശ്യമുള്ള വിദ്യാർഥികൾക്ക് അത് ഏർപ്പാടാക്കി നൽകുന്നതുൾപ്പെടെയുള്ള സംവിധാനങ്ങളാണ് ആലോചിക്കുന്നതെന്ന് അധികൃതർ പറഞ്ഞു. പഠനകേന്ദ്രങ്ങൾ തുടരും പൊതുപഠനകേന്ദ്രങ്ങളൊന്നും നിർത്തിയതല്ല. കോവിഡ് വ്യാപനം കാരണം താത്‌കാലികമായി നിന്നുപോയതാണ്. വിദ്യാർഥികൾക്ക് ആവശ്യമായ തുടർപഠനസൗകര്യങ്ങൾ ഈ കേന്ദ്രങ്ങളിലൂടെ നൽകും. ഒരാശങ്കയും ഇക്കാര്യത്തിൽ ആവശ്യമില്ല. സംസ്ഥാനതലത്തിൽ അധ്യാപകസംഘടനകളുടെയും വിദ്യാഭ്യാസ ഉദ്യോഗസ്ഥരുടെയും യോഗം കഴിഞ്ഞിട്ടുണ്ട്. സുരക്ഷ ഉറപ്പാക്കിക്കൊണ്ട് പൊതുപഠനകേന്ദ്രങ്ങളിലൂടെയും വിദ്യാലയങ്ങളിലൂടെയും പഠനപ്രവർത്തനങ്ങൾ എപ്രകാരം നടപ്പാക്കണമെന്നതിൽ 25-നകം മാർഗനിർദേശമുണ്ടാകും. സാധാരണയായി നടപ്പാക്കുന്ന പഠനവീടുകൾ പോലുള്ള സൗകര്യങ്ങൾ കോവിഡ് മാനദണ്ഡം പാലിച്ചുകൊണ്ട് പൊതുപഠനകേന്ദ്രങ്ങളിലൂടെ നടപ്പാക്കും. -വി.പി. മിനി, ഡി.ഡി.ഇ., കോഴിക്കോട് Content Highlights: One-fifth of the public study centres stops functioning, students under pressure, KITE victers, Online class
from mathrubhumi.latestnews.rssfeed https://ift.tt/2J7PmI5
via
IFTTT
No comments:
Post a Comment