കോഴിക്കോട്: പ്രാദേശിക സംഘടനകളുമായി തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിൽ ധാരണയുണ്ടാക്കണമെന്ന മുസ്ലിം ലീഗിന്റെ സർക്കുലർ മാസങ്ങൾക്കു മുമ്പെ പുറത്തായതോടെയാണ് വർഗീയ കക്ഷികളുമായി കൂട്ടുകൂടാൻ യു.ഡി.എഫ് ശ്രമിക്കുന്നുവെന്ന ആരോപണവുമായി എൽ.ഡി.എഫും ബിജെപിയും ചില മുസ്ലീം മത സംഘടനകളും രംഗത്ത് വരാൻ തുടങ്ങിയത്. സർക്കുലർ നിഷേധിച്ച് കൊണ്ട് അന്ന് ലീഗ് പ്രതിരോധം തീർത്തിരുന്നൂവെങ്കിലും യു.ഡി.എഫ് കൺവീനർ എം.എം ഹസ്സൻ ജമഅത്ത് അമീറിനെയടക്കം നേരിട്ട് സന്ദർശിച്ച് എതിരാളികളുടെ ആരോപണങ്ങൾക്ക് കഴമ്പുണ്ടെന്ന് സൂചന നൽകുന്ന കാഴ്ചയും ഈ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തിൽ കാണാൻ കഴിഞ്ഞു. കോൺഗ്രസിനെതിരേയുള്ള മറ്റൊരിക്കലുമില്ലാത്ത വിമർശനങ്ങൾക്കും ഇത് കാരണമായി. വെൽഫെയറുമായി സഖ്യമുണ്ടോ ഇല്ലയോ ജമഅത്ത് ഇസ്ലാമിയുടെ രാഷ്ട്രീയ സംഘടനയായ വെൽഫെയർ പാർട്ടിയുമായി ധാരണയോ നീക്ക് പോക്കോയില്ലെന്ന് ലീഗും കോൺഗ്രസും ആവർത്തിച്ച് പറയുമ്പോഴും നീക്ക് പോക്കുണ്ടെന്ന നിലപാടിൽ തന്നെയായിരുന്നു യു.ഡി.എഫ് കൺവീനർ അടക്കമുള്ളവരുണ്ടായിരുന്നത്, പക്ഷെ അത് അംഗീകരിക്കാൻ കെ.പി.സി.സി അധ്യക്ഷൻ പോലും തയ്യാറായില്ല. ഇത് വലിയ രീതിയിൽ പ്രത്യേകിച്ച് മലബാറിലെ തദ്ദേശ സ്വയം ഭരണ തിരഞ്ഞെടിപ്പിന്റെ ആദ്യ ഘട്ടം മുതൽ അവസാന ദിവസം വരെ എതിരാളികൾ ചർച്ചയാക്കുകയും ചെയ്തു. പലയിടങ്ങളിലും ഈ നീക്ക് പോക്ക് സഖ്യത്തെ നേരിടാൻ പ്രത്യേക മുന്നണി തന്നെ രൂപപ്പെട്ട് മത്സര രംഗം ചൂട് പിടിപ്പിച്ചു. സംഭവ ബഹുലമായ തിരഞ്ഞെടുപ്പ് പ്രചാരണം അവസാനിച്ചു കഴിഞ്ഞു. ഇനി വിധിയെഴുത്തും വിധി നിർണയുവുമാണ്. പുതിയ നീക്കുപോക്കുകൾക്കും കൂട്ടുകെട്ടുകൾക്കും മലബാറിലെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ എത്രത്തോളം സ്വാധീനമുണ്ടെന്ന് തെളിയിക്കുന്ന ഒരു തിരഞ്ഞെടുപ്പ് കൂടിയാവും കഴിഞ്ഞ് പോവുന്നത്. ഇത് വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിനെയടക്കം സ്വാധീനിക്കാനുള്ള സാധ്യതയുമുണ്ട്. രണ്ട് ജനകീയ മുന്നണികൾ രണ്ട് ജനകീയ മുന്നണികളാണ് ഇത്തവണ കോഴിക്കോട് ജില്ലയിലെ പ്രധാന ചർച്ചാ വിഷയം. യു.ഡി.എഫ്-വെൽഫെയർ കൂട്ടുകെട്ടിനെ നേരിടാനുള്ള ഇടതുപക്ഷത്തിന്റെ പിന്തുണയോടെയുള്ള മുക്കം നഗരസഭയ്ക്ക് കീഴിലുള്ള ജനകീയ മുന്നണിയും ഇടതുപക്ഷത്തെ നേരിടാനുള്ള വടകരയിലെ ആർ.എം.പി-യു.ഡി.എഫ് നേതൃത്വത്തിലുള്ള ജനകീയ മുന്നണിയും. രണ്ട് സീറ്റ് വ്യത്യാസത്തിൽ ഇടതുപക്ഷം ഭരണം നടത്തുന്ന മുക്കം നഗരസഭയിൽ നിർണായക സ്വാധീനമുണ്ടാക്കാൻ കഴിയുന്ന വെൽഫെയർ പാർട്ടി ഇത്തവണ ഇവിടെ നാല് സീറ്റുകളിലേക്കാണ് മത്സരിക്കുന്നത്. വെസ്റ്റ് ചേന്ദമംഗലൂർ, പുൽപറമ്പ്, കണക്കൂപറമ്പ്, മംഗലശ്ശേരി ഡിവിഷൻ. ഈ സഖ്യത്തെ എതിർക്കുന്ന സംഘടനകളുടെ നേതൃത്വത്തിൽ രൂപം കൊണ്ട ജനകീയ മുന്നണിക്ക് ഇത്തവണ എൽ.ഡി.എഫും പിന്തുണ നൽകിയതോടെ വെൽഫെയർപാർട്ടിയെ മുക്കത്ത് നിന്നും തുടച്ച് നീക്കാമെന്നാണ് ഇടതു പ്രതീക്ഷ. എന്നാൽ വെൽഫെയർ പാർട്ടിക്ക് വലിയ സ്വാധീനുള്ള ഈ നാല് ഡിവിഷനിൽ വിജയിക്കുകയും ഒപ്പം എൽ.ഡി.എഫിന്റെ കയ്യിലുള്ള ചില നിർണായ സീറ്റിൽ കൂടി യു.ഡി.എഫ് സ്ഥാനാർഥികളെ വിജയിപ്പിച്ച് ഇരുപത് വർഷമായി തുടരുന്ന മുക്കം നഗരസഭയുടെ ഇടത് ആധിപത്യം തകർക്കാമെന്ന പ്രതീക്ഷയിലാണ് വെൽഫെയർ പാർട്ടിയും യു.ഡി.എഫും. മുക്കം നഗരസഭയ്ക്ക് പുറമെ ചങ്ങരോത്ത്, വേളം, കാരശ്ശേരി, കൊടിയത്തൂർ, അരിക്കുളം, കുറ്റ്യാടി, വേളം പോലുള്ള പഞ്ചായത്തുകളിലും വൻ മുന്നേറ്റം നടത്തി മലബാറിന്റെ രാഷ്ട്രീയത്തിൽ വെൽഫെയർ പാർട്ടി കാലുറപ്പിക്കാൻ ശ്രമിക്കുന്ന ഒരു തെരഞ്ഞെടുപ്പ് കൂടിയാവും ഈ തദ്ദേശ പോരാട്ടം. ഇടത് കോട്ടയായിരുന്ന വടകരയുടെ പല ഭാഗത്തും ഇടതിനെ അടിതെറ്റിച്ചതിന്റെ ആത്മവിശ്വാസവുമായാണ് വടകരയിൽ ഇത്തവണ ആർ.എം.പിയുടെ പിന്തുണയോടെ ജനകീയ മുന്നണിയുണ്ടായിരിക്കുന്നത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ആർ.എം.പി യു.ഡി.എഫിന് പിന്തുണ നൽകിയിരുന്നുവെങ്കിലും പരസ്യ സഖ്യവുമായി എത്തി ആർ.എം.പി ഇടതിനെതിരേ രംഗത്ത് വന്ന ഒരു തിരഞ്ഞെടുപ്പ് കൂടിയായി ഇത്തവണത്തെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ്. വടകര ബ്ലോക്ക് പഞ്ചായത്ത് ഡിവിഷൻ ഒഞ്ചിയം, ഏറാമല, ചോറോട്, അഴിയൂർ ഗ്രാമപഞ്ചായത്തുകൾ എന്നിവിടങ്ങളിലാണ് ഇടതിനെതിരേയുള്ള ജനകീയ മുന്നണി മത്സരിക്കുന്നത്. കോൺഗ്രസ്, ലീഗ്, ആർ.എം.പി ധാരണ പ്രകാരം ജനകീയ മുന്നണിയുടെ ബാനറിൽ നാല് പഞ്ചായത്തുകളിൽ 24 വാർഡുകളിലേക്ക് ആർ.എം.പിയും, 25 വാർഡുകളിൽ കോൺഗ്രസും, 23 ഇടത്ത് ലീഗും ജനവിധി തേടുന്നു. മൂന്നിടത്ത് സ്വതന്ത്രൻമാരുമുണ്ട്. കഴിഞ്ഞ തവണത്തേതിൽ നിന്നും വ്യത്യസ്തമായി എല്ലായിടത്തും യു.ഡി.എഫും-ആർ.എം.പിയും പരസ്പരം മത്സരിക്കാത്ത വിധമാണ് സ്ഥാനാർഥിത്വം. പുതിയ തന്ത്രങ്ങൾ ആർക്ക് ഗുണം ചെയ്യുന്നു കണ്ടറിയാൻ ഇനി ദിവസങ്ങൾ മാത്രം. സോഷ്യലിസ്റ്റ് കോട്ട കാക്കാൻ എൽ.ജെ.ഡി സോഷ്യലിസ്റ്റുകൾക്ക് വലിയ സ്വാധീനമുള്ള ജില്ലകൂടിയായ കോഴിക്കോട് എൽ.ജെ.ഡി ഇത്തവണ എൽ.ഡി.എഫിനൊപ്പമുള്ളത് വലിയ ആശ്വാസമാണ് ഇടതുപക്ഷത്തിന് നൽകുന്നത്. മുന്നണിയിലെത്തിയ ശേഷം ഇടതിലേക്ക് വന്ന പയ്യോളി നഗരസഭ പോലുള്ള തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ ഇത്തവണയും പിടിച്ച് നിർത്താനാവുമെന്നാണ് ഇടത് പ്രതീക്ഷ. പയ്യോളി നഗരസഭ, അഴിയൂർ, ചോറോട്, ഏറാമല ഗ്രാമപഞ്ചായത്തുകൾ, തോടന്നൂർബ്ലോക്ക് എന്നിവിടങ്ങളിലെല്ലാം എൽ.ജെ.ഡി ഇടതുപക്ഷത്തോട് ചേർന്നപ്പോൾ ഇടതിന് ഭരണം ലഭിച്ച തദ്ദേശ സ്ഥാപനങ്ങളാണ്. ജനകീയമുന്നണിയായിട്ടുള്ള യു.ഡി.എഫിന്റെ സഖ്യത്തെ എൽ.ജെ.ഡിയുടെ സ്വാധീനത്തിൽ വടകരിയിൽ മറികടക്കാമെന്നാണ് ഇടതുപക്ഷം ചിന്തിക്കുന്നത്.
from mathrubhumi.latestnews.rssfeed https://ift.tt/3nfcFP7
via
IFTTT
No comments:
Post a Comment