ന്യൂഡൽഹി: അധ്യക്ഷ സ്ഥാനത്തേക്ക് തിരിച്ചെത്തണമെന്ന നേതാക്കളുടെ ആവശ്യത്തിനുമുന്നിൽ നിശ്ശബ്ദത പാലിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ബി.ജെ.പിയുടെ ജനാധിപത്യവിരുദ്ധവും ഏകാധിപത്യ രീതിയിലുമുള്ള ഭരണത്തിനെതിരേ പോരാട്ടം ഒറ്റയ്ക്കു നയിക്കാനാവില്ലെന്നും നേതാക്കളെല്ലാം ഒത്തൊരുമയോടെ പ്രവർത്തിക്കണമെന്നും രാഹുൽ ആവശ്യപ്പെട്ടു.കോൺഗ്രസിൽ സമൂല അഴിച്ചുപണി ആവശ്യപ്പെട്ട് ഹൈക്കമാൻഡിന് കത്തെഴുതിയ 23 നേതാക്കളുടെ പ്രതിനിധികളുമായി അധ്യക്ഷ സോണിയാ ഗാന്ധി നടത്തിയ കൂടിക്കാഴ്ചാ വേളയിലാണ് രാഹുൽ നയം വ്യക്തമാക്കിയത്. എന്നാൽ, പാർട്ടി ഏൽപ്പിക്കുന്ന ഏതു ജോലിയും ഏറ്റെടുക്കാൻ തയ്യാറാണെന്നും രാഹുൽ പറഞ്ഞതായി കോൺഗ്രസ് വൃത്തങ്ങൾ പറഞ്ഞു.തങ്ങൾ വിമതരല്ലെന്നും കോൺഗ്രസിന്റെ നന്മ ആഗ്രഹിക്കുന്നവരാണെന്നും പത്രക്കാരാണ് തങ്ങളെ വിമതരാക്കിയതെന്നും കത്തെഴുത്തു സംഘത്തിലെ പ്രമുഖനും രാജ്യസഭാ പ്രതിപക്ഷ നേതാവുമായ ഗുലാം നബി ആസാദ് പറഞ്ഞു. പാർട്ടിയിൽ കൂടുതൽ ആശയവിനിമയം വേണമെന്നതാണ് ആവശ്യമെന്നും നേതൃത്വത്തിൽ തങ്ങൾക്ക് പൂർണ വിശ്വാസമാണുള്ളതെന്നും ഈ നേതാക്കൾ അറിയിച്ചു. പ്രവർത്തക സമിതികളിലേക്കും എ.ഐ.സി.സി.യിലേക്കും തിരഞ്ഞെടുപ്പു വേണമെന്ന ആവശ്യവും ഇവർ ഉന്നയിച്ചു. കത്തെഴുത്തു സംഘത്തിലെ നേതാക്കളായ ആനന്ദ് ശർമ, ഭൂപീന്ദർ സിങ് ഹൂഡ, പ്രിഥ്വിരാജ് ചവാൻ, മനീഷ് തിവാരി, വിവേക് ടംഖ, ശശി തരൂർ എന്നിവരും യോഗത്തിനെത്തി. സോണിയയുടെ വിശ്വസ്തരായ എ.കെ. ആന്റണി, അംബികാ സോണി, അശോക് ഗഹ്‌ലോത്, ഹരീഷ് റാവത്ത്, പവൻ ബൻസാൽ എന്നിവരും പങ്കെടുത്തു.
from mathrubhumi.latestnews.rssfeed https://ift.tt/3rdTp6Y
via
IFTTT
No comments:
Post a Comment