കൊടുവള്ളി : കാരാട്ട് ഫൈസലിന്റെ തിരഞ്ഞെടുപ്പ് വിജയാഹ്ലാദ പ്രകടനത്തിൽ സി.പി.എം. പതാക ഉപയോഗിച്ചത് വിവാദമായതിന് പിന്നാലെ യു.ഡി.എഫ്. സ്ഥാനാർഥിയുടെ ആഹ്ലാദപ്രകടനവും വിവാദമായി. കൊടുവള്ളി നഗരസഭയിലെ മോഡേൺ ബസാർ ഡിവിഷനിൽ ജയിച്ച യു.ഡി.എഫ്. സ്ഥാനാർഥിയുടെ ആഹ്ലാദപ്രകടനത്തിൽ കരിപ്പൂർ സ്വർണക്കടത്ത് കേസിലെ പ്രതി അബു ലെയ്സ് പങ്കെടുത്തതാണ് ഇപ്പോൾ വിവാദമായത്. മോഡേൺ ബസാർ ഡിവിഷനിൽ മത്സരിച്ച യു.ഡി.എഫ്. സ്വതന്ത്ര സ്ഥാനാർഥി പി.കെ. സുബൈറിന്റെ ആഹ്ലാദപ്രകടനത്തിലാണ് അബു ലെയ്സ് പങ്കെടുത്തത്. വോട്ടെണ്ണൽ ദിവസം സുബൈറിന്റെ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം നടന്ന ഉടൻ സുബൈറിനെയും ആനയിച്ച് നടത്തിയ പ്രകടനത്തിലാണ് കരിപ്പൂർ സ്വർണക്കടത്ത് കേസിൽ പ്രതിചേർക്കപ്പെട്ട അബു ലെയ്സ് പങ്കെടുത്തത്. വർഷങ്ങളോളം വിദേശത്ത് ഒളിവിൽ കഴിഞ്ഞ വ്യക്തിയാണ് അബു ലെയ്സ്. പിന്നീട് തൃശ്ശൂരിൽ ഒരു ബന്ധുവിന്റെ വിവാഹ സത്‌കാരത്തിൽ പങ്കെടുക്കാനെത്തിയപ്പോൾ ഡി.ആർ.ഐ. സംഘം അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കുകയായിരുന്നു. കോഫെ പോസെ പ്രകാരം ഏഴ് മാസം ജയിൽശിക്ഷ അനുഭവിച്ചിരുന്നു. നഗരസഭയിൽ യു.ഡി.എഫ്. കോൺഗ്രസിന് നൽകിയ 10 സീറ്റുകളിലൊന്നായിരുന്നു മോഡേൺ ബസാർ ഡിവിഷൻ. ഇവിടെ കോൺഗ്രസ് സ്ഥാനാർഥിയെ പ്രഖ്യാപിച്ച് പ്രചാരണം തുടങ്ങിയ ശേഷം പി.കെ. സുബൈർ വിമത ഭീഷണിയുയർത്തി സ്വതന്ത്രനായി പത്രിക നൽകി രംഗത്തു വരുകയായിരുന്നു. തുടർന്ന് കോൺഗ്രസ് സ്ഥാനാർഥി പിൻവാങ്ങി സുബൈർ യു.ഡി.എഫ്. സ്വതന്ത്ര സ്ഥാനാർഥിയായി. എം.എൽ.എ.മാരായ പി.ടി.എ.റഹീമിന്റെയും കാരാട്ട് റസാഖിന്റെയും ഡിവിഷനായ മോഡേൺ ബസാറിൽ 35 വോട്ടിനാണ് എൽ.ഡി.എഫ്. സ്ഥാനാർഥിയെ പി.കെ.സുബൈർ പരാജയപ്പെടുത്തിയത്. മോഡേൺ ബസാറിൽ കോൺഗ്രസ് സ്ഥാനാർഥിയെ മാറ്റി പകരം പി.കെ. സുബൈറിനെ മത്സരിപ്പിച്ചതിന് പിന്നിൽ അബു ലെയ്സാണെന്ന് ഡിവിഷനിൽ മത്സരിച്ച എൽ.ഡി.എഫ്. സ്ഥാനാർഥിയും ഐ.എൻ.എൽ. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ ഇ.സി. മുഹമ്മദ് ആരോപിച്ചു. സ്വർണക്കടത്ത് സംഘവുമായി കൊടുവള്ളിയിലെ യു.ഡി.എഫിനുള്ള ബന്ധമാണ് ഇത് തെളിയിക്കുന്നതെന്നും ഇ.സി.മുഹമ്മദ് പറഞ്ഞു. പി.കെ. സുബൈറിന്റെ ആഹ്ലാദപ്രകടനത്തിൽ മറ്റ് പലരും പങ്കെടുത്തതുപോലെ അബു ലെയ്സും പങ്കെടുത്തതായി കാണുന്നുണ്ടെന്നും അവരൊന്നും പാർട്ടി പ്രവർത്തകരോ അനുഭാവികളോ അല്ലെന്നും മുസ്‌ലിം ലീഗ് നഗരസഭാ കമ്മിറ്റി പ്രസിഡൻറ് വി.കെ. അബ്ദുഹാജി പറഞ്ഞു.
from mathrubhumi.latestnews.rssfeed https://ift.tt/3rgSnab
via
IFTTT
No comments:
Post a Comment