കൊച്ചി: ക്വാറികൾക്ക് ജനവാസപ്രദേശത്തുനിന്നുള്ള അകലം 50 മീറ്റർ എന്നത് 200 മീറ്ററാക്കിയ ദേശീയ ഹരിത ട്രിബ്യൂണലിന്റെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ബന്ധപ്പെട്ടവർക്ക് നോട്ടീസ് നൽകിയശേഷം അക്കാര്യം ട്രിബ്യൂണൽ വീണ്ടും പരിഗണിക്കണമെന്നാണ് ജസ്റ്റിസ് പി.ബി. സുരേഷ് കുമാർ ഉത്തരവിട്ടിട്ടുള്ളത്. ദൂരപരിധി ഉയർത്തിയത് പ്രതികൂലമായി ബാധിക്കുമെന്നും അതിനാൽ തങ്ങളെ കേൾക്കാതെയുള്ള ഉത്തരവ് സ്വാഭാവിക നീതിയുടെ ലംഘനമാണെന്നുമുള്ള ക്വാറി ഉടമകളുടെ വാദം പരിഗണിച്ചാണിത്. ജൂലായ് 21-ലെ ദേശീയ ഹരിത ട്രിബ്യൂണൽ പ്രിൻസിപ്പൽ ബെഞ്ചിന്റെ ഉത്തരവ് ചോദ്യംചെയ്ത് സംസ്ഥാനസർക്കാരും മുപ്പതിലധികം ക്വാറി ഉടമകളും നൽകിയ ഹർജികളിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. അതേസമയം, 2020 ജൂലായ് 21-ന് സാധുവായ ക്വാറി പെർമിറ്റും പാട്ടവും ഉള്ളവർക്ക് 200 മീറ്റർ ദൂരപരിധിയിലല്ലെങ്കിലും പ്രവർത്തിക്കാമെന്ന ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് ഹരിത ട്രിബ്യൂണലിന്റെ പുതിയ ഉത്തരവ് വരുംവരെ തുടരും. തർക്കം പരിഗണിക്കവേ ആവശ്യമെങ്കിൽ ഇടക്കാല ഉത്തരവിൽ മാറ്റംവരുത്താൻ ട്രിബ്യൂണലിന് സ്വാതന്ത്ര്യമുണ്ടാകുമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. പാലക്കാട് കൊന്നക്കൽക്കടവിലെ ക്വാറിക്കെതിരേ നാട്ടുകാരുടെ നിവേദനം ഹർജിയായി പരിഗണിച്ചായിരുന്നു ഹരിത ട്രിബ്യൂണലിന്റെ 2020 ജൂലായ് 21-ലെ ഉത്തരവ്. അതിനെതിരായ ഹർജികൾ പരിഗണിച്ച ഹൈക്കോടതി ഓഗസ്റ്റ് ആറിന് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. പുതിയ അപേക്ഷകളിൽ 200 മീറ്റർ അകലമില്ലെങ്കിൽ പ്രവർത്തനാനുമതി നൽകരുതെന്ന് ഇടക്കാല ഉത്തരവിലുണ്ട്. എന്നാൽ, അത്തരം അപേക്ഷകളിലും സ്ഫോടകവസ്തു അനുമതി, തദ്ദേശസ്വയംഭരണ സ്ഥാപന അനുമതി, പരിസ്ഥിതി മലിനീകരണം തുടങ്ങിയ കാര്യങ്ങളിലെ അപേക്ഷകളിൽ നടപടി തുടരാം. ഉത്തരവുപാലിച്ചാൽ വികസനത്തെ ബാധിക്കുമെന്ന് സർക്കാർ കൊച്ചി:ക്വാറികൾക്ക് ജനവാസപ്രദേശത്തുനിന്നുള്ള അകലം 200 മീറ്ററാക്കിയ ദേശീയ ഹരിത ട്രിബ്യൂണൽ ഉത്തരവ് പാലിച്ചാൽ കേരളത്തിലെ ക്വാറികളെല്ലാം പൂട്ടേണ്ടിവരുമെന്നും അത് വികസനത്തെ ബാധിക്കുമെന്നുമായിരുന്നു ഹൈക്കോടതിയിൽ സർക്കാരിന്റെ വാദം. കേന്ദ്ര മലിനീകരണനിയന്ത്രണ ബോർഡ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ദേശീയ ഹരിത ട്രിബ്യൂണൽ ദൂരപരിധി 200 മീറ്ററാക്കി ഉയർത്തിയത്. എന്നാൽ, റിപ്പോർട്ട് നൽകുംമുമ്പ് കേന്ദ്രബോർഡ് സ്വതന്ത്രപഠനം നടത്തിയിട്ടില്ലെന്ന് ഹർജിക്കാർ വാദിച്ചു. സ്വതന്ത്രപഠനമുണ്ടായില്ലെന്ന് കേന്ദ്ര മലിനീകരണബോർഡ് സമ്മതിച്ചിട്ടുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. മുമ്പ് 100 മീറ്റർ ദൂരപരിധിയായിരുന്നത് 50 മീറ്ററാക്കിയത് കേരള മൈനർ മിനറൽസ് കൺസെഷൻ ചട്ടത്തിനനുസൃതമാക്കാൻ വേണ്ടിയാണെന്ന് സംസ്ഥാന മലിനീകരണനിയന്ത്രണ ബോർഡ് കോടതിയെ അറിയിച്ചു. 50 മീറ്റർ ദൂരപരിധി ക്വാറിയിലെ സ്ഫോടനംമൂലമുള്ള മലിനീകരണം തടയാൻ പര്യാപ്തമാണെന്ന് സംസ്ഥാനബോർഡിനും വാദമില്ലെന്ന് കോടതി വിലയിരുത്തി. അകലം 50 മീറ്ററായി നിലനിർത്തുമ്പോഴും മലിനീകരണം തടയാൻ ചില കർശനവ്യവസ്ഥകൾ ദേശീയ ഹരിത ട്രിബ്യൂണലിൽ സംസ്ഥാന മലിനീകരണനിയന്ത്രണബോർഡ് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നുണ്ട്. അവ ഇപ്പോൾ കർശനമായി നടപ്പാക്കുന്നില്ലെന്ന് സംസ്ഥാനബോർഡ് തന്നെ പറയുന്നുണ്ടെന്നും കോടതിയുടെ ഉത്തരവിലുണ്ട്. content highlights: high court on quarry distance limit
from mathrubhumi.latestnews.rssfeed https://ift.tt/3mHC2bb
via
IFTTT
No comments:
Post a Comment