തിരുവനന്തപുരം: മസാലബോണ്ട് ഇറക്കാൻ കിഫ്ബിയെ അനുവദിച്ചതുവഴി സംസ്ഥാനം കേന്ദ്രത്തിന്റെ അധികാരത്തിൽ കടന്നുകയറി ഭരണഘടനയ്ക്കു വിരുദ്ധമായി പ്രവർത്തിച്ചെന്ന് സി.എ.ജി. റിപ്പോർട്ടിൽ പരാമർശം. വിദേശ വിപണിയിൽനിന്നുള്ള വായ്പ (എക്‌സ്റ്റേണൽ കമേഴ്‌സ്യൽ ബോറോയിങ്) എന്നത് കേന്ദ്രത്തിന്റെ അധികാരപരിധിയിൽ (യൂണിയൻ ലിസ്റ്റ്) വരുന്നതാണ്. അതുചെയ്യാൻ സംസ്ഥാന സർക്കാരുകൾക്ക് അവകാശമില്ല. കേരളം അങ്ങനെ ചെയ്തത് കേന്ദ്രസർക്കാരിന്റെ അധികാരത്തിൻമേലുള്ള കടന്നുകയറ്റമാണെന്ന് സി.എ.ജി. പറയുന്നു.എന്നാൽ, റിസർവ് ബാങ്കിന്റെയും വിദേശകാര്യ മന്ത്രാലയത്തിന്റെയും മാർഗനിർദേശങ്ങൾ അനുസരിച്ചാണ് മസാലബോണ്ട് ഇറക്കിയതെന്നാണ് സർക്കാർ വാദം. 2016 വരെ വിദേശവായ്പ സ്വീകരിക്കാൻ കേന്ദ്രത്തിനു മാത്രമേ അനുവാദമുണ്ടായിരുന്നുള്ളൂ. വിദേശവിനിമയ നിയമത്തിലുണ്ടായ ഭേദഗതിപ്രകാരം കോർപറേറ്റുകൾക്കും (കമ്പനി നിയമം അനുസരിച്ചുള്ള കമ്പനികൾ) ബോഡി കോർപറേറ്റിനും (നിയമങ്ങളുടെ അടിസ്ഥാനത്തിൽ രൂപവത്കരിച്ച കമ്പനികൾ) മസാലബോണ്ട് (ഇന്ത്യൻ രൂപയിലുള്ള കടപ്പത്രങ്ങൾ) പുറപ്പെടുവിക്കാമെന്ന് ആർ.ബി.ഐ. വ്യക്തമാക്കി. കിഫ്ബി സർക്കാരിന്റെ നിയമപ്രകാരം രൂപവത്കരിച്ച കമ്പനിയാണ്. ബോഡി കോർപറേറ്റ് എന്നനിലയിലാണ് കിഫ്ബി വായ്പയ്ക്ക് അപേക്ഷിച്ചതെന്നും സർക്കാർ വ്യക്തമാക്കുന്നു.കിഫ്ബി എടുക്കുന്ന വായ്പകൾ സർക്കാരിന്റെ പ്രത്യക്ഷബാധ്യതയാണെന്ന സി.എ.ജി.യുടെ നിരീക്ഷണം സർക്കാരിന്റെ ആകെയുള്ള കടമെടുപ്പിനെ ബാധിക്കുമെന്നതും സർക്കാരിന് ആശങ്കയുണ്ടാക്കുന്നു. ഈ വാദം അംഗീകരിച്ചാൽ കിഫ്ബി എടുക്കുന്ന വായ്പകളും സർക്കാരിന്റെ ആകെയുള്ള കടമെടുപ്പ് പരിധിക്കുള്ളിൽവരും. ആഭ്യന്തരവരുമാനത്തിന്റെ മൂന്നുശതമാനത്തിനു തുല്യമായ പണമാണ് സർക്കാരിനു കടമെടുക്കാവുന്നത്. അതിനുപുറത്ത് വികസനപ്രവർത്തനങ്ങൾക്ക് കൂടുതൽ കടമെടുക്കാനാണ് കിഫ്ബി തുടങ്ങിയത്. സി.എ.ജി. നിരീക്ഷണം കിഫ്ബിയുടെ ഉദ്ദേശ്യത്തെത്തന്നെ ഇല്ലാതാക്കുന്നതാണ്.സി.എ.ജി. നിരീക്ഷണങ്ങൾ തള്ളി ധനവകുപ്പ് മറുപടി തയ്യാറാക്കിയിട്ടുണ്ട്. എന്നാൽ, സി.എ.ജി. സമർപ്പിച്ചത് അന്തിമറിപ്പോർട്ട് ആയതിനാൽ മറുപടി സ്വീകരിക്കപ്പെടില്ല. വിയോജിപ്പ് എങ്ങനെ അറിയിക്കുമെന്നകാര്യത്തിൽ ധനവകുപ്പിന് ആശയക്കുഴപ്പമുണ്ട്.കിഫ്ബിയെക്കുറിച്ചു മാത്രം പുതിയ റിപ്പോർട്ട് വരുന്നുകിഫ്ബിയുടെ പ്രവർത്തനങ്ങൾ മാത്രം പരിശോധിക്കുന്ന പ്രത്യേക ഓഡിറ്റ് റിപ്പോർട്ടിന്റെ പണിപ്പുരയിലാണ് സി.എ.ജി.യുടെ സംസ്ഥാനത്തെ പ്രതിനിധിയായ എ.ജി.യുടെ ഓഫീസ്. അത് ജനുവരിയിൽ നടക്കുന്ന നിയമസഭാ സമ്മേളനത്തിനു മുന്നോടിയായി സമർപ്പിക്കാൻ സാധ്യതയുണ്ട്. സർക്കാർ പണം ഉപയോഗിച്ച് പ്രവർത്തിക്കുന്ന സ്ഥാപനമെന്നനിലയിൽ സി.എ.ജി.ക്ക് കിഫ്ബിയുടെ കണക്കുകൾ പരിശോധിക്കാം. ഇതിന് സർക്കാർ അനുവാദവും നൽകിയിട്ടുണ്ട്. ഇതനുസരിച്ചാണ് കിഫ്ബിയുടെ കണക്കുകൾ സി.എ.ജി. പരിശോധിക്കുന്നത്.പരിശോധന അടുത്ത സർക്കാരിന്റെ കാലത്ത്സി.എ.ജി. റിപ്പോർട്ട് നിയമസഭാ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിയുടെ മുന്നിലെത്തുന്നത് അടുത്തസർക്കാരിന്റെ കാലത്തുമാത്രം. സമിതിയുടെ അധ്യക്ഷസ്ഥാനം എല്ലായ്‌പ്പോഴും പ്രതിപക്ഷത്തിനാണെന്നതും റിപ്പോർട്ടിൻമേലുള്ള തുടർനടപടികളിൽ നിർണായകമാണ്.നിയമസഭാ സമ്മേളനത്തിനു തൊട്ടുമുന്പാണ് സി.എ.ജി. റിപ്പോർട്ട് സമർപ്പിക്കുക. ഇത്തവണ ഇനി ജനുവരിയിലേ സമ്മേളനമുള്ളൂ. റിപ്പോർട്ടിലെ ശുപാർശകളിലെടുത്ത നടപടിയുടെ റിപ്പോർട്ട് രണ്ടുമാസത്തിനകം സർക്കാർ നൽകണം. എന്നാൽ, ഇതിന് താമസം പതിവാണ്. ഇത്തവണ നടപടി റിപ്പോർട്ടുവെക്കാൻ മാർച്ചുവരെ സമയമുണ്ട്. അപ്പോഴേക്കും നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പെരുമാറ്റച്ചട്ടം വരും. അതോടെ സമിതികളുടെ യോഗംചേരലും നിലയ്ക്കും.സർക്കാർ മാറിയാലും റിപ്പോർട്ടിൻമേലുള്ള നടപടികൾ തുടരും. അഴിമതിയാരോപണങ്ങൾ ഉണ്ടെങ്കിൽ റിപ്പോർട്ട് സഭയിൽവെച്ചശേഷം സർക്കാരുകൾക്ക് അന്വേഷണം പ്രഖ്യാപിക്കാം.
from mathrubhumi.latestnews.rssfeed https://ift.tt/2UCfoFw
via
IFTTT
No comments:
Post a Comment