തിരുവനന്തപുരം: കിഫ്ബിയുടെ ആസ്തി-ബാധ്യത കണക്കുകൂട്ടൽ ശരിയായ രീതിയിലല്ലെന്ന് സ്റ്റാറ്റ്യൂട്ടറി ഓഡിറ്റ് നടത്തിയ കമ്പനിയും ചൂണ്ടിക്കാട്ടിയിരുന്നതായി സൂചന. ഇതിനെ അടിസ്ഥാനമാക്കി ബാധ്യതവരുത്തുന്നത് തിരിച്ചടവിനെ ബാധിക്കുമെന്നായിരുന്നു മുന്നറിയിപ്പ്. കിഫ്ബിയെടുത്ത എല്ലാ വായ്പകൾക്കും തിരിച്ചടവിന് ഉറപ്പുനൽകിയത് സർക്കാരാണ്. അതിനാൽ, വായ്പയുടെ കണക്ക് കിഫ്ബിയുടെ പേരിലായാലും കടബാധ്യത സർക്കാരിനുതന്നെയാകും. ഇതാണ് സി.എ.ജി. ചൂണ്ടിക്കാട്ടിയത്. സ്റ്റാറ്റ്യൂട്ടറി ഓഡിറ്റിനുശേഷം അത് മറ്റു ചാർട്ടേർഡ് അക്കൗണ്ടന്റ് സംഘത്തെ ഉപയോഗിച്ച് ‘പീർ റിവ്യൂ’ നടത്താറുണ്ട്. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേർഡ് അക്കൗണ്ടന്റ് നൽകുന്ന പട്ടികയിൽനിന്നാണ് ഇതിന് ഓഡിറ്റേഴ്‌സിനെ കണ്ടെത്താറുള്ളത്. എന്നാൽ, കിഫ്ബിയിൽ പീർ റിവ്യൂ ഓഡിറ്റ് നടത്തിയത് സ്വർണക്കടത്ത് കേസിൽ ആരോപണവിധേയനായ ചാർട്ടേർഡ് അക്കൗണ്ടന്റാണ്. ഇൻസ്റ്റിറ്റ്യൂട്ട് നൽകിയ പട്ടികയിൽനിന്നല്ല ഇതു കണ്ടെത്തിയിട്ടുള്ളത്. ടെൻഡർവിളിച്ച് പീർ റിവ്യൂ ഓഡിറ്റേഴ്‌സിനെ തിരഞ്ഞെടുത്തുവെന്നാണ് ഔദ്യോഗിക വിശദീകരണം. ബാധ്യത സർക്കാരിന് കിഫ്ബി ‘കോർപറേറ്റ് ബോഡി’യാണെന്നാണ് സർക്കാർ വാദം. അതിനാൽ, കിഫ്ബി എടുക്കുന്ന വായ്പയ്ക്ക് സർക്കാരിനുള്ള നിബന്ധന ബാധകമാകില്ല. വായ്പയുടെ തിരിച്ചടവ് ബാധ്യതയും സർക്കാരിനില്ലെന്നാണ് ധനമന്ത്രിയുടെ വാദം. എന്നാൽ, സർക്കാർ ഗ്യാരന്റിയിലാണ് കിഫ്ബി എല്ലാ വായ്പകളും എടുത്തിട്ടുള്ളത്. അതിനാൽ, വായ്പയുടെ ബാധ്യത സർക്കാരിനാണ്. ഇതാണ് ധനമന്ത്രി പറഞ്ഞതിലെ വൈരുധ്യം. തിരിച്ചടവ് ബാധ്യത സർക്കാരിനുവരികയും സർക്കാരിനുവേണ്ടി വിദേശത്തുനിന്നടക്കം കടമെടുക്കുകയും ചെയ്യുന്ന സ്ഥാപനത്തിന്, സർക്കാർ വായ്പയ്ക്കുള്ള നിബന്ധനകളും ബാധകമാണെന്നാണ് സി.എ.ജി.യുടെ കണ്ടെത്തൽ. ബജറ്റിനെ മറികടന്ന് ബജറ്റിന്റെ പലമടങ്ങ് തുകയുടെ സാമ്പത്തിക ഇടപാട് നടത്തുന്നതുകൊണ്ടാണ് കിഫ്ബിയുടെ പ്രവർത്തനം ഭരണഘടനാവിരുദ്ധമാണെന്ന് സി.എ.ജി. ചൂണ്ടിക്കാട്ടാൻ കാരണം. ബജറ്റിനെ മറികടന്നല്ല, ബജറ്റിൽ പ്രഖ്യാപിക്കുന്ന പദ്ധതികളാണ് കിഫ്ബി നടപ്പാക്കുന്നതെന്നാണ് ഇതിന് ധനമന്ത്രി വിശദീകരിക്കുന്നത്. അങ്ങനെയെങ്കിൽ, അത് സി.എ.ജി. ചൂണ്ടിക്കാട്ടുന്നതരത്തിൽ സർക്കാരിനുവേണ്ടി പണം കടമെടുക്കുന്ന സ്ഥാപനംതന്നെയായി കിഫ്ബി മാറുന്നു. മസാലബോണ്ടിലും എതിർപ്പ് ഉയർന്ന പലിശയ്ക്ക് മസാലബോണ്ടിറക്കി പണം സ്വരൂപിക്കുന്നതിനെ കിഫ്ബി യോഗത്തിൽ അന്നത്തെ ധനകാര്യ സെക്രട്ടറിയും ചീഫ് സെക്രട്ടറിയും എതിർത്തിരുന്നു. ലണ്ടൻ സ്റ്റോക്ക് എക്‌സേഞ്ചിൽ ബോണ്ടിറക്കി സ്വരൂപിക്കുന്നതിനെക്കാൾ കുറഞ്ഞപലിശയ്ക്ക് ആഭ്യന്തരമായി പണം കണ്ടെത്താനാകുമെന്നായിരുന്നു അന്നത്തെ ധനകാര്യ സെക്രട്ടറി മനോജ് ജോഷി പറഞ്ഞത്. പലിശനിരക്ക് കൂടിയാലും അന്താരാഷ്ട്ര വിപണിയിൽ പ്രവേശിക്കാനുള്ള അവസരം ഉപയോഗിക്കണമെന്ന ധനമന്ത്രിയുടെ വാദമാണ് മസാലബോണ്ടിറക്കണമെന്ന തീരുമാനമെടുക്കാൻ കാരണമായത്. മസാലബോണ്ടുവഴി 2150 കോടിരൂപയാണ് സ്വരൂപിച്ചത്. ഇതിന് 9.72 ശതമാനമാണ് പലശ. 3195 കോടിരൂപയാണ് തിരിച്ചുനൽകേണ്ടിവരുന്ന തുക. മൂന്ന് വാണിജ്യബാങ്കുകളിൽനിന്നും കിഫ്ബി വായ്പയെടുത്തിട്ടുണ്ട്. ഇതിന് 10.2 ശതമാനമാണ് പലിശ. വാണിജ്യബാങ്കിൽനിന്നെടുത്ത വായ്പ ഏഴുശതമാനം പലിശയ്ക്ക് അതത് ബാങ്കുകളിൽത്തന്നെ നിക്ഷേപിച്ചിരിക്കുകയാണ്.
from mathrubhumi.latestnews.rssfeed https://ift.tt/3nC3jMS
via
IFTTT
No comments:
Post a Comment